ഇടുക്കി: മൂന്നാറിന് സമീപം സ്കൈ ഡൈനിംങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി ആനച്ചാലിലെ സ്വകാര്യ സ്കൈ ഡൈനിങ്ങിലാണ് സംഭവം. ഒന്നരമണിക്കൂറായി വിനോദ സഞ്ചാരികളും ജീവനക്കാരും കുടുങ്ങി കിടക്കുകയാണ്. മൂന്നാറിൽ നിന്നും സുരക്ഷാ സേനയും ഫയർഫോഴ്‌സും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉള്ളതിനാൽ ആരും താഴേക്ക് വീഴില്ലെന്നാണ് അധികൃതർ പറയുന്നത്.
കണ്ണൂരിൽ നിന്നുള്ള നാലംഗ കുടുംബവും ഒരു ജീവനക്കാരനുമാണ് കുടുങ്ങിയത്. ക്രെയിനിന്റെ സാങ്കേതിക തകരാർ ആണ് കാരണമെന്ന് അധികൃതർ പറയുന്നു. ഇവരെ താഴെ ഇറക്കാനുള്ള നടപടികൾ തുടങ്ങി. സഞ്ചാരികളും ജീവനക്കാരുമുൾപ്പെടെ എട്ടുപേരാണ് സ്കൈ ഡൈനിംങ്ങിലുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ അതിൽ കൂടുതൽ പേരുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു. ക്രെയിനിന്റെ ഫ്യൂസ് പോയതാണ് നിലവിലെ സാഹചര്യത്തിന് കാരണം.
ഫ്യൂസ് ശരിയാക്കാൻ ഏറെ സമയമെടുത്തേക്കും. അതിനാൽ, കുടുങ്ങിക്കിടക്കുന്നവരെ വടം കെട്ടി താഴേക്ക് ഇറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വളരെ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇത് തുടങ്ങിയത്. ഒരേസമയം 16പേർക്ക് ഇതിൽ കയറാനാകും. ക്രെയിൻ ഉപയോഗിച്ച് 150 അടിയിലേറെ ഉയരത്തിൽ പേടകത്തെ ഉയർത്തും. അര മണിക്കൂറോളമാണ് ഇതിൽ ചെലവഴിക്കാൻ കഴിയുക. ഭക്ഷണം കഴിക്കുന്നതിനൊപ്പം ആകാശക്കാഴ്‌ചകൾ ആസ്വദിക്കാനുമാകും.
സാഹസിക ടൂറിസത്തിന്റെ ഭാഗമായാണ് ഇടുക്കി ആനച്ചാലിൽ ഇത് നടപ്പിലാക്കിയത്.
















