തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആറിൽ പെൺകുട്ടി അനുഭവിച്ച ക്രൂരത തുറന്നുകാട്ടുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ. രാഹുൽ രണ്ട് തവണ രാഹുൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പാലക്കാട്ടെ ഫ്ലാറ്റിലെത്തിച്ച് ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ബലാത്സംഗം ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.
തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. 2025 മെയ് 30ന് രാഹുലിന്റെ സുഹൃത്ത് തിരുവനന്തപുരം കൈമനത്ത് വച്ച് പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകിയെന്നും എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയെ ചുവന്ന കാറിൽ കയറ്റി ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകുകയായിരുന്നു. കാറിൽ വെച്ച് മരുന്ന് നൽകിയ ശേഷം രാഹുൽ വീഡിയോ കോളിൽ വിളിച്ച് മരുന്ന് കഴിച്ചെന്ന് ഉറപ്പ് വരുത്തിയെന്നും എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു.
ഗർഭഛിദ്രത്തിന് സഹായിച്ച രാഹുൽ മാങ്കൂട്ടത്തിന്റെ സുഹൃത്തും കേസിൽ പ്രതിയാണ്. വാട്സാപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പിന്നാലെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ വിളിപ്പിക്കുകയും പരാതിയിൽ കേസെടുക്കുന്നത് ചർച്ച ചെയ്യുകയും ചെയ്തു. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ രാഹുൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയെന്നാണ് സൂചന. രാഹുൽ എവിടെയാണെന്ന് കണ്ടെത്താൽ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, രാഹുൽ മുൻകൂർ ജാമ്യം തേടാനുള്ള ശ്രമം തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. പ്രമുഖ അഭിഭാഷകൻ മുഖേന ഹൈക്കോടതിയിലായിരിക്കും ജാമ്യപേക്ഷ സമർപ്പിക്കുക.
രാഹുൽ വിദേശത്തേയ്‌ക്ക് കടക്കുമെന്ന സൂചനകളെത്തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഇന്ന് ഉച്ചയോടെ നോട്ടീസ് ഇറക്കാനാണ് തീരുമാനം.
















