പാലക്കാട്: യുവതി നൽകിയ ലൈംഗിക പീഡനപരാതിക്ക് പിന്നാലെ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാനം വിട്ടെന്ന് റിപ്പോർട്ട്. രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെ സംസ്ഥാനം വിട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അറസ്റ്റ് ഒഴിവാക്കാനുള്ള മാർഗങ്ങളാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ തേടുന്നത്.
അറസ്റ്റിന് സാധ്യത ഉയർന്നതോടെ അദ്ദേഹം തമിഴ്നാട്ടിലേക്കാണ് പോയതെന്നാണു സൂചന. രാഹുലിന്റെയും രണ്ട് സഹായികളുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും, അദ്ദേഹത്തിന്റെ എംഎൽഎ ഓഫീസും അടഞ്ഞുകിടക്കുന്നതായും ബന്ധപ്പെട്ടവർ പറയുന്നു. പാലക്കാട്ടെ കോൺഗ്രസ് നേതാക്കളെയും ഇതുവരെ രാഹുൽ ബന്ധപ്പെട്ടിട്ടില്ല എന്നാണ് വിവരം.
അടൂരിലുള്ള രാഹുലിന്റെ വീട്ടിൽ ഇന്നലെ രാത്രി മുതൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അമ്മയും സഹോദരിയും മാത്രമാണ് ഇപ്പോൾ വീട്ടിലുള്ളത്. പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. യുവജന സംഘടനകളുടെ മാർച്ചുകൾ വീട്ടിലേക്ക് എത്താമെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫിലാണ്. രാഹുലിന് നേടി പാലക്കാടും പത്തനംതിട്ടയിലും പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിക്ക് ഗർഭച്ഛിദ്ര ഗുളികകൾ എത്തിച്ച് നല്‍കിയ രാഹുലിന്റെ സുഹൃത്തിനായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, നിയമ നടപടികൾ ഒഴിവാക്കാനായി രാഹുൽ നിയമസഹായം തേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമായി അദ്ദേഹം പ്രാഥമിക ചർച്ച നടത്തിയതായാണ് അറിയുന്നത്. മുൻകൂർ ജാമ്യമടക്കമുള്ള നിയമനടപടികൾ സംബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് സൂചന.
















