ന്യൂദല്‍ഹി: ജെന്‍സീ കലാപത്തിന് ഇന്ത്യയില്‍ ഇടമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രതയില്‍. ദല്‍ഹിയില്‍ മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി മുദ്രാവാക്യംവിളിച്ച് കലാപമുണ്ടാക്കിയതിന് കോടതി റിമാന്‍റ് ചെയ്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള 22 വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു.
ഇതിലെ വാട്സാപ് ചാറ്റുകള്‍ പരിശോധിച്ചുവരികയാണ്. ആരുമായാണ് ഈ കലാപനാടകത്തിന് മുന്‍പ് അവര്‍ ചാറ്റ് ചെയ്തത്, എന്തൊക്കെ ഗൂഢാലോചനകളാണ് ഇതിന് പിന്നില്‍ നടന്നത് എന്നീ കാര്യങ്ങളാണ് പരിശോധിച്ചുവരുന്നത്. ചെറിയ കലാപമായാലും അതിനെ അലസമായി സമീപിച്ചാല്‍ അത് വലിയ കലാപങ്ങളിലേക്ക് നീങ്ങിയെക്കും എന്ന പാഠം സര്‍ക്കാരിന് മുന്‍പിലുണ്ട്. അതൊക്കെയാണ് നേപ്പാളിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും സംഭവിച്ചത്.
ഹിംഖണ്ഡ് ആന്‍റ് ഭഗത് സിങ്ങ് ഛത്ര ഏകതാ മഞ്ച് എന്ന സംഘടനയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിന് പിന്നില്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍. ഇവര്‍ രണ്ട് വാട്സാപ് ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. ഇതില്‍ ഒരു ഗ്രൂപ്പ് കഴിഞ്ഞ ആഴ്ച മാത്രമാണ് സജീവമായത്. ഇതില്‍ 340 അംഗങ്ങളുണ്ട്. ഇവര്‍ ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ അക്രമത്തില്‍ പരിക്കേറ്റ 15 പൊലീസുകാരെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.വിദ്യാര്‍ത്ഥികള്‍ മുളകുസ്പ്രേ ഇവര്‍ക്കെതിരെ ഉപയോഗിച്ചുവെന്നും ചില മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് മുറിവേല്‍പിച്ചുവെന്നും പൊലീസുകാര്‍ പറയുന്നു.
മുന്‍പൊരിക്കല്‍ അന്തരീക്ഷ മലിനീകരണത്തിനെതിരെ ദല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ നടന്ന പ്രതിഷേധത്തില്‍ ഇവരില്‍ ചിലര്‍ പങ്കെടുത്തിരുന്നു. അന്ന് ശാന്തമായ പ്രകടനമായിരുന്നു ഇവരുടേത്. പക്ഷെ ഇക്കുറി മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് ഇവര്‍ പ്രതിഷേധത്തിന് ഇറങ്ങിത്തിരിച്ചത്. വാട്സാപിലൂടെയാണ് പൊലീസ് വിവരം അറിഞ്ഞത്. ഈ വാട്സാപ് ഗ്രൂപ്പില്‍ നിരവധി പേര്‍ അഡ്മിന്‍ മാരായുണ്ട്. എങ്കിലും ഇവരുടെ പ്രതിഷേധം മുളകുസ്പ്രേ അടിക്കുന്നതിലേക്കും മൂര്‍ച്ചയേറിയ ആയുധങ്ങള്‍കൊണ്ട് മുറിവേല്‍പിക്കുന്നതിലേക്കും നീങ്ങിയത് പൊലീസിനെ അമ്പരപ്പിച്ചു. പകരം സമൂഹമാധ്യമങ്ങളില്‍ പൊലീസുകാര്‍ അലോസരമുണ്ടാക്കുന്ന രീതിയില്‍ സ്പര്‍ശിച്ചു എന്ന കള്ളആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു സംഘത്തില്‍പ്പെട്ട ചില പെണ്‍കുട്ടികള്‍. ഇത് അഭിഭാഷകര്‍ കേസില്‍ പ്രതിരോധമുണ്ടാക്കാനായി പറഞ്ഞുകൊടുത്ത തന്ത്രമായി കരുതപ്പെടുന്നു. എന്തായാലും ഈ ഗൂഢാലോചനയില്‍ എന്‍ജിഒകളും അഭിഭാഷകരും ഇടത് സംഘടനകളും ജിഹാദി സംഘങ്ങളും ഉണ്ടെന്ന് സംശയിക്കുന്നു.
കുറ്റവാളികളെ അപ്പപ്പോള്‍ പിടികൂടി പൂട്ടുക എന്നതാണ് ലക്ഷ്യം. ജെന്‍സീ കലാപകാരികളുടെ കാര്യത്തില്‍ ഇന്‍റലിജന്‍സ് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. കാരണം ഇന്ത്യയില്‍ ജെന്‍സി കലാപമുണ്ടാക്കുക എന്നതാ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. വ്യാജമായ വോട്ട് ചോരി ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോഴും രാഹുല്‍ ഗാന്ധി ഇതിനോട് ജെന്‍ സീ തലമുറയാണ് പ്രതികരിക്കേണ്ടത് എന്ന രാജ്യമെമ്പാടുമുള്ള ടെലിവിഷന്‍ ചാനലുകളിലൂടെ വിളിച്ചുപറയുമ്പോള്‍ അത് കലാപമുണ്ടാക്കാനുള്ള കനലാണ് എറിഞ്ഞുകൊടുക്കുന്നത്.
എത് ചെറിയ കലാപത്തിന് പിന്നിലും ഗൂഢശക്തികളുണ്ടെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നു. ഹിദ്മ എന്ന കൊടും മാവോയിസ്റ്റിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു ദല്‍ഹിയിലെ കോളെജ് വിദ്യാര്‍ത്ഥികള്‍. ഇതില്‍ 22 പേരെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍റില്‍ വെച്ചിരിക്കുന്നത്. ദല്‍ഹിയിലെ അന്തരീക്ഷമലിനീകരണത്തില്‍ പ്രതിഷേധിക്കാന്‍ എന്ന ഭാവേന മുഖം മൂടി ധരിച്ചെത്തിയ ഈ വിദ്യാര്‍ത്ഥി സംഘം പൊടുന്നനെ മുഖം മൂടി ഊരിയെറിഞ്ഞ് മാവോയിസ്റ്റ് നേതാവ് ഹിദ്മയ്‌ക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ആരാണ് ഹിദ്മ? നകസ്ല്‍ മുക്ത ഭാരതം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ് എന്ന ദൗത്യത്തില്‍ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ഹിദ്മ അപകടകാരിയായ മാവോയിസ്റ്റ് നേതാവാണ്. 2020ല്‍ 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയന്ത്രിത സ്ഫോടനത്തിലൂടെ ഒളിയാക്രമണത്തില്‍ വധിച്ച നേതാവായ ഹിദ്മയുടെ നഷ്ടം മാവോയിസ്റ്റുകളുടെ മനോവീര്യം കെടുത്തിയിട്ടുണ്ട്. ഇതോടെ കൂടുതല്‍ നക്സലുകള്‍ കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് വിദ്യാര്‍ത്ഥികളുടെ നക്സല്‍ അനുകൂല നീക്കം. ഇത് രാജ്യദ്രോഹമായാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്. ഇത് മാത്രമല്ല, ഇവരെ അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസുകാരുടെ നേര്‍ക്ക് ഈ വിദ്യാര്‍ത്ഥികള്‍ ചില്ലി സ്പ്രേ അടിക്കുകയും ചെയ്തിരുന്നു. പൊതുവേ അക്രമാസക്തരായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇത് മനപൂര്‍വ്വമുള്ള ഗൂഢോലോചനയുടെ ഭാഗമാണോ എന്നും കരുതുന്നു.
ഹിദ്മയ്‌ക്ക് അനുകൂലമായി വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കിയതിനെ ചെറിയ തെറ്റായി കണക്കാക്കാനാവില്ല. രാജ്യദ്രോഹത്തിന് സമാനമാണ് ഈ നടപടി. അതുകൊണ്ട് തന്നെയാണ് ദല്‍ഹിയിലെ കോടതി ഈ 22 വിദ്യാര്‍ത്ഥികളെ മൂന്ന് ദിവസം റിമാന്‍റില്‍ വെയ്‌ക്കാന്‍ ഉത്തരവിട്ടത്. ഈ വിദ്യാര്‍ത്ഥി നീക്കം നക്സലുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സമൂഹമാധ്യമങ്ങളില്‍ സൃഷ്ടിക്കാനുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് രക്ഷകനായ വ്യക്തിയാണ് ഹിദ്മ എന്നതുള്‍പ്പെടെ ഒട്ടേറെ മാവോയിസ്റ്റ് അനുകൂല ഉള്ളടക്കങ്ങളാണ് ഈ കലാപകാരികളായ വിദ്യാര്‍ത്ഥികളുടെ സുഹൃത്തുക്കള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. മാവോയിസ്റ്റുകളെ അനുകൂലിക്കുന്നതാണ് ഈ പോസ്റ്റുകള്‍. ഇതുവഴി മാവോയിസ്റ്റ് നേതാക്കള്‍ സമൂഹത്തില്‍ സ്വീകാര്യതയുണ്ടാക്കാനുള്ള തന്ത്രമാണ് ഇവര്‍ പയറ്റുന്നത്.
എന്തായാലും ഈ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നിലുള്ലളവരെ കണ്ടെത്താന്‍ ഇവര്‍ അംഗങ്ങളായ മുഴുവന്‍ വാട്സാപ് ഗ്രൂപ്പുകളും അതിലെ ആക്ടിവിറ്റികളും പരിശോധിക്കും. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഭീകരവാദികളായ ഡോക്ടര്‍മാര്‍ ടെലഗ്രാം വഴിയും ഇ-മെയിലില്‍ തന്നെ എല്ലാവര്‍ക്കം ഒരേ ഇമെയില്‍ വിലാസമെടുത്ത ശേഷം ഡ്രാഫ്റ്റിലൂടെയാണ് വിവരം കൈമാറിയിരുന്നത്. ഒരു ഇമെയിലില്‍ ടൈപ്പ് ചെയ്ത് സന്ദേശം അയയ്‌ക്കാതെ ഡ്രാഫ്റ്റായി സേവ് ചെയ്യാമെന്നുള്ള മാര്‍ഗ്ഗത്തെയാണ് ഇവര്‍ ദുരുപയോഗം ചെയ്തത്. ഇവര്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളോ, എന്‍ജിഒകളോ,മതപരിവര്‍ത്തന ലോബികളുടെ ഏജന്‍റുമാരോ, ജിഹാദിഗ്രൂപ്പുകളോ ഉണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.
















