കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ ആശുപത്രികൾക്കും ഉണ്ടെന്ന് ഓർമ്മിപ്പിച്ച ഹൈക്കോടതി ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
2018ലെ കേരളാ ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെന്‍റ് ആക്ട് നടപ്പാക്കുന്നതിന്റെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് മാനേജ്മെന്‍റ് അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നൽകിയ ഹരജിയിലാണ് ഹൈക്കോടതി നിർദേശം. വിധി പകർപ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറാനും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
ആശുപത്രി റിസപ്ക്ഷനിൽ ഇംഗ്ലീഷിലും മലയാളത്തിലും ഡോക്ടർമാരുടെ പേരുവിവരങ്ങൾ, ചികിത്സാ നിരക്കുകൾ, ലഭ്യമായ സേവനങ്ങൾ, പാക്കേജ് നിരക്കുകൾ അടക്കമുള്ളവ പ്രദർശിപ്പിക്കണം. ഡിസ്ചാർജ് ചെയ്യുന്ന എക്സ്റേ, ഇ.സി.ജി, സ്കാൻ റിപ്പോർട്ട് അടക്കമുള്ള മുഴുവൻ പരിശോധനാ ഫലങ്ങളും രോഗിക്ക് കൈമാറണം.
ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് പണമില്ലാത്തതിന്റെയോ രേഖയില്ലാത്തതിന്റെയോ പേരിൽ ചികിത്സ നിഷേധിക്കാൻ ഇടയാകരുത്. എല്ലാ വിഭാഗം ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പാക്കുകയും വേണം.
തുടർചികിത്സ ആവശ്യമെങ്കിൽ ആ രോഗിയെ സ്റ്റബിലൈസ് ചെയ്ത ശേഷം മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ട ചുമതല ആദ്യം എത്തിച്ച ആശുപത്രിയുടേതാണ്. രോഗികളുടെ അവകാശങ്ങൾക്കാണ് മുൻഗണന. സുതാര്യ ചികിത്സാ രീതികൾ ആശുപത്രികൾ അവലംബിക്കണം. ഇക്കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കേരളാ ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെന്‍റ് ആക്ട് നടപ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് കേരള പ്രൈവറ്റ് മാനേജ്മെന്‍റ് അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ഹരജി തള്ളിക്കൊണ്ടാണ് കർശന മാർഗനിർദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചത്.
ചികിത്സയുടെ പേരിൽ അമിത നിരക്ക് ആശുപത്രികൾ ഈടാക്കുന്നത് തടയുന്നതാണ് കേരളാ ക്ലിനിക്കൽ എക്സ്റ്റാബ്ലിഷ്മെന്‍റ് ആക്ട് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമം. ഓരോ ചികിത്സാ കേന്ദ്രങ്ങളിലും ലഭിക്കുന്ന സേവനത്തിന്റെ വിവരങ്ങളും അതിനുള്ള നിരക്കും എല്ലാവരും കാണുന്നവിധത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണമെന്നാണ് നിയമത്തിന്റെ കാതൽ.
ആശുപത്രികൾ, മെറ്റേർണിറ്റി ഹോം, നഴ്സിങ് ഹോം, ക്ലിനിക്, ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, ലാബ് അടക്കമുള്ള പരിശോധനാ കേന്ദ്രങ്ങൾ എന്നിവ നിയമത്തിന്റെ പരിധിയിൽ വരും. സ്റ്റേറ്റ് കൗൺസിലും ജില്ല അതോറിറ്റിയുമാണ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങൾ. ആരോഗ്യ സെക്രട്ടറിയാണ് സ്റ്റേറ്റ് കൗൺസിലിന്റെ തലപ്പത്ത്. രോഗികളുടെ പ്രതിനിധിയും അടങ്ങിയതാണ് സ്റ്റേറ്റ് കൗൺസിൽ. ജില്ല കലക്ടർ ചെയർപേഴ്സണായ ജില്ല അതോറിറ്റിക്ക് ആണ് ആശുപത്രികളുടെ രജിസ്ട്രേഷനടക്കം നടത്താനുള്ള ചുമതലയും ആശുപത്രികൾ പരിശോധിക്കാനുമുള്ള അധികാരമുണ്ട്.
എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷൻ എടുക്കണം. ഇല്ലെങ്കിൽ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കും. പൊതുജനാരോഗ്യത്തിന് ഭീഷണിയെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാം. നിയമലംഘനത്തിന് പിഴ ഈടാക്കാം. ഓരോ രോഗിയുടെയും ചികിത്സാ രേഖകൾ സൂക്ഷിക്കുകയും അതിന്റെ പകർപ്പ് രോഗികൾക്ക് സൗജന്യമായി നൽകുകയും വേണം അടക്കമുള്ളവയാണ് നിയമത്തിലെ നിർദേശങ്ങൾ.
















