തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയിൽ തന്ത്രിമാരുടെ മൊഴിയെടുക്കുന്നതിന് മുന്‍പ് കടകംപള്ളി സുരേന്ദ്രനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും മൊഴിനല്‍കിയിട്ടും കടകംപള്ളി സുരേന്ദ്രനെയും പ്രശാന്തിനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണം ആണ് നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തിട്ട് വേണം മറ്റു നടപടികളിലേക്ക് പോകാനെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ കൊള്ള കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നടത്തുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ. പത്മകുമാറിനെ പാര്‍ട്ടി പുറത്താക്കില്ല. പാര്‍ട്ടി പറഞ്ഞിട്ടാണ് പത്മകുമാര്‍ ഈ കള്ളത്തരമെല്ലാം കാണിച്ചത്. പത്മകുമാര്‍ പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. പിന്നെ എങ്ങനെ പുറത്താക്കും.
സംഘടിതമായ കുറ്റകൃത്യമാണ് നടന്നത്. ക്ഷേത്രങ്ങള്‍ തകര്‍ക്കാനും, സമ്പത്ത് കൊള്ളയടിക്കാനും പാര്‍ട്ടി തലത്തില്‍ എടുത്ത തീരുമാനമാണിത്. അതാണ് ശബരിമല സമരകാലത്ത് നമ്മള്‍ കണ്ടത്. അതിന്റെ ഭാഗമായിട്ട് തന്നെയുള്ള കൊള്ളയാണ് നടന്നിരിക്കുന്നത്.
വിശ്വസിച്ച് ഏല്‍പ്പിച്ചതിന്റെ പങ്ക് പാര്‍ട്ടിക്ക് എത്ര കിട്ടി എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. ഒപ്പ് ശേഖരണം ഉള്‍പ്പെടെയുള്ള വലിയ സമരങ്ങള്‍ ബിജെപി ഏറ്റെടുത്ത് നടത്തുകയാണ്. യുഡിഎഫ് എന്തുകൊണ്ട് മിണ്ടുന്നില്ല. ഇപ്പൊ സതീശന്റെ ഒരു വാക്കും കേള്‍ക്കുന്നില്ല, ചെന്നിത്തല ഒന്നും മിണ്ടുന്നില്ല. ഞങ്ങള്‍ മാത്രമേ ഈ കാര്യത്തില്‍ ശരിയായ ഒരു നിലപാട് എടുത്തിട്ടുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
















