കോട്ടയം: ശബരിമലയിലെ അയ്യപ്പഭക്തർക്ക് അന്നദാനം നൽകാനുള്ള തീരുമാനവും തീവെട്ടിക്കൊള്ള നടത്തുന്ന സംഘം ഹൈജാക്ക് ചെയ്യുമെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് എൻ. ഹരി . സദ്യയുടെ മറവിൽ അടുത്ത വലിയ തട്ടിപ്പിന് കളം ഒരുങ്ങുകയാണ്. ശബരിമലയിൽ സമർപ്പണം മനോഭാവത്തോടെ നിരവധി സന്നദ്ധ സംഘടനകൾ അന്നദാനം നടത്തിയിരുന്നു.അതെല്ലാം ഇടങ്കോലിട്ട് തടസ്സപ്പെടുത്തിയത് ബോർഡിലെ വെള്ളാനകളുടെ കച്ചവട താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു.
ശബരിമലയിലെ തട്ടിപ്പുകാരെ തങ്ങൾ സംരക്ഷിക്കുകയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാറിന് എതിരെ പാർട്ടിയുടെ നിലപാട് കേരളം കാണുകയാണ്. എന്നാൽ ഉദ്ദേശശുദ്ധിയോടെ നീങ്ങുന്ന ദേവസ്വം ബോർഡ് പ്രസിഡൻ്റിന് ചുറ്റുമുളള അമ്പലം വിഴുങ്ങികളായ സ്റ്റാഫുകളെ മാറ്റാൻ പാർട്ടി തയ്യാറാകുമോ.
ശബരിമലയെ കേന്ദ്രീകരിച്ച് ഉപജാപക സംഘത്തിന് നേതൃത്വം നൽകുന്ന പാർട്ടി യൂണിയൻ പിരിച്ചുവിടാനുള്ള ആർജ്ജവം സിപിഎം സംസ്ഥാന സെക്രട്ടറി കാട്ടണം.
ശബരിമലയെ തട്ടിപ്പിനും കവർച്ചയ്‌ക്കുമുള്ള മാർഗമായി മാറ്റിയത് പാർട്ടി അനുകൂലികളായ ഉദ്യോഗസ്ഥരാണ്. സ്വർണ്ണ കൊള്ളക്കേസിൽ അറസ്റ്റിലായവരുടെ ലിസ്റ്റ് നോക്കിയാൽ അത് വളരെ വ്യക്തമാണ്.
ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ അയ്യപ്പ സമാജം നടത്തിയ സൗജന്യ ‘അന്നദാനം പോലും അവസാനിപ്പിച്ചത് എന്തിനാണ്. നിലയ്‌ക്കലും പമ്പയിലും ഇത്തരത്തിൽ മൂന്നുനേരവും അന്നദാനം നൽകുന്ന സന്നദ്ധ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെങ്കിലും അതും അടച്ചുപൂട്ടി.
കമ്മീഷണർ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്. പക്ഷേ ഈ റിപ്പോർട്ടുകൾ പുനപരിശോധിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. അയ്യപ്പഭക്തർക്ക് കുടിവെള്ളവും അന്നദാനവും നൽകാൻ അംഗീകൃത സന്നദ്ധ സംഘടനകൾക്ക് കഴിയണം. ഇത്തരം സൗകര്യങ്ങൾ ഭക്തരുടെ അവകാശമാണ്.
ദേവസ്വം ബോർഡ് പ്രസിഡൻറ് ജയകുമാർ ‘ചുമതലയേറ്റപ്പോൾ മാരിചന്മാരെ മാറ്റിനിർത്തുന്നതാണ് പ്രതികരിച്ചത്. പക്ഷേ അദ്ദേഹത്തിൻറെ സ്റ്റാഫിൽ തന്നെ വിജിലൻസ് അന്വേഷണം നേരിടുന്ന അവതാരങ്ങൾ ഉണ്ടെന്നുള്ളതാണ് സത്യം. ഗോവിന്ദൻ മാഷുടെ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പാർട്ടി സംഘടനയിലെ വിവാദ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഓഫീസിൽ നിന്നും പിൻവലിക്കണം.
പാർട്ടി നിയന്ത്രിക്കുന്ന ഇത്തരം ശൃംഖലയാണ് ശബരിമലയെ തകർക്കുന്നതിന് എന്നും ഇടയാക്കിയിട്ടുള്ളത്.തനിക്ക് ചുറ്റുമുള്ള ഉദ്യോഗസ്ഥ വൃന്ദത്തിൽ ഒരു ശുദ്ധീകരണത്തിന് മുൻ ചീഫ് സെക്രട്ടറി കൂടിയായ അദ്ദേഹം എത്രയും വേഗം തയ്യാറാകണം.അല്ലെങ്കിൽ മുൻ പ്രസിഡൻമാരുടെ അതേ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം. ദേവസ്വം ബോർഡ് പ്രസിഡൻറ് മാരുടെ ജയിലിലേക്കുള്ള ഘോഷയാത്രയാണ് നാം കാണുന്നത്. അതിനു മാറ്റം വരണമെങ്കിൽ ചുറ്റുമുള്ള ഉപജാപക സംഘത്തെ മാറ്റിനിർത്താൻ അദ്ദേഹത്തിന് കഴിയണം.
















