തിരുവനന്തപുരം: ഗുരുതര വെളിപ്പെടുത്തലുമായി വെഞ്ഞാറമൂട് യുഎപിഎ കേസിലെ പരാതിക്കരാനായ 16 കാരന്‍. അമ്മയെ അന്‍സാര്‍ അസ്ലം ഭീഷണിപ്പെടുത്തിയാണ് ഓരോ കാര്യങ്ങളും ചെയ്യിപ്പിക്കുന്നതെന്നും അന്‍സാര്‍ തന്റെ ജീവിതവും കുടുംബവും നശിപ്പിച്ചുവെന്നും പതിനാറുകാരന്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ തുറന്നുപറച്ചില്‍.
‘അന്‍സാറാണ് ഐസിസ് വീഡിയോകള്‍ കാണിച്ചു തന്നത്. എനിക്ക് എന്റെ അമ്മയെ ഇഷ്ടമാണ്, അമ്മയും എന്നെ സ്‌നേഹിക്കുന്നുണ്ട്. അസ്ലം കാരണം അമ്മ എന്നെ വിട്ടുപോയി. അമ്മയെ തിരികെ വേണം’ കുട്ടി പറഞ്ഞു. ‘അന്‍സാര്‍ അസ്ലമില്‍ നിന്നും സിദ്ദിഖി അസ്ലമില്‍ (അന്‍സാര്‍ അസ്ലമിന്റെ സഹോദരന്‍) നിന്നും സ്വയം സംരക്ഷിക്കാന്‍ വേണ്ടിയാകും അമ്മ ഐഎസില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നത്. അമ്മയ്‌ക്കും അന്‍സാര്‍ അസ്ലമിനും ഇടയിലുള്ള ബന്ധം തനിക്ക് ഇഷ്ടമല്ലെന്നും അന്‍സാറും സിദ്ദിഖിയും അമ്മയെ ബ്രെയിന്‍ വാഷ് ചെയ്ത് ഭീകരവാദിയാക്കിയെന്നും 16 കാരന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.
അന്‍സാര്‍ നിലവില്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെയും എന്‍ഐഎയുടെയും നിരീക്ഷണത്തിലാണ്. ഭീകര പശ്ചാത്തലമുള്ളവരാണ് അന്‍സാറും സഹോദരന്‍ സിദ്ദിഖിയും. കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിന് 2016 ല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് സിദ്ദിഖി അസ്ലം. മൂന്ന് വര്‍ഷം മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കനകമല ഭീകരവാദ കേസിലും ഇയാളെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പിതാവ് മുഹമ്മദ് അലിയുടെ മൂത്ത സഹോദരന്റെ സംരക്ഷണയിലാണ് 16 കാരന്‍. വീടിന് പോലീസ് നിരീക്ഷണമുണ്ട്. മുഹമ്മദ് അലി നിലവില്‍ യുകെയിലാണ്. അമ്മയുടെ ലാപ്‌ടോപ്പുകളില്‍ നിന്നും ഐസിസ് വീഡിയോകള്‍ കാണിച്ചതായി കുട്ടി പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ അമ്മയുടെ വീട്ടില്‍ നിന്ന് പോലീസ് ലാപ്‌ടോപ്പുകള്‍ പിടിച്ചെടുത്തിരുന്നു.
നെടുമങ്ങാട് സ്വദേശിനിയായ യുവതി കോളജില്‍ പഠിക്കുമ്പോള്‍ മുസ്ലീം യുവാവായ മുഹമ്മദ് അലിയുമായി പ്രണയത്തിലായി. ഈ ബന്ധത്തില്‍ 16 കാരന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളുണ്ട്. കുട്ടിയും കുടുംബവും യുകെയിലായിരുന്നു. 17 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ്, അന്‍സാര്‍ അസ്ലമിനൊപ്പം താമസം തുടങ്ങിയത്.











