മുംബൈ: ആയുധം വെച്ച് കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് മാവോയിസ്റ്റ് നേതാവ്. മഹാരാഷ്‌ട്ര, ഛത്തീസ് ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് മാവോയിസ്റ്റ് നേതാവ് തുറന്ന കത്തയച്ചിരിക്കുന്നത്. മാവോയിസ്റ്റുകള്‍ക്കെതിരായ സൈനിക-പൊലീസ് നടപടി ശക്തമാക്കുന്നതിനിടയിലാണ് മാവോയിസ്റ്റുകളുടെ പുതിയ തന്ത്രം. ഇത് രക്ഷപ്പെടാനുള്ലള സമയം ലഭിക്കാന്‍ മാവോയിസ്റ്റുകള്‍ മുന്നോട്ട് വെയ്‌ക്കുന്ന പുതിയ തന്ത്രമാണോ എന്നാണ് കരുതുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകളുടെ പ്രത്യേക മേഖലാകമ്മിറ്റിയുടെ നേതാവ് ആനന്ദാണ് ഈ കത്ത് അയച്ചിരിക്കുന്നത്.
കത്തിന് പിന്നില്‍ ആരുടെയോ കുബുദ്ധി?
2026 ഫെബ്രുവരി 15 വരെ കീഴടങ്ങാന്‍ സമയം വേണമെന്നും അതിനകം ചര്‍ച്ചകളിലൂടെ ജനാധിപത്യപ്രക്രിയയിലേക്ക് വരുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാമെന്നുമാണ് കത്തില്‍ പറയുന്നത്. അതുവരെ മാവോയിസ്റ്റ് വിരുദ്ധ സൈനിക നടപടി നിര്‍ത്തിവെയ്‌ക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഈ കത്ത് അസാമാന്യ ബുദ്ധിയില്‍ വിരിഞ്ഞ ആശയമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇനി ഇത് സുപ്രീംകോടതിയില്‍ വരെ ഒരു നിയമയുദ്ധത്തിന് വഴിയൊരുക്കാനാണ് ശ്രമമെന്നും കരുതുന്നു. ഈ സമയത്തില്‍ കൂടുതല്‍ ആയുധസന്നാഹങ്ങളോടെ ആഞ്ഞടിക്കാനാണ് മാവോയിസ്റ്റുകളുടെ ഈ കത്തിന് പിന്നിലെ ഗൂഢതന്ത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹിദ്മ എന്ന അതിഭീകരമാവോയിസ്റ്റ് നേതാവിനെ കഴിഞ്ഞ ദിവസം വധിച്ചതോടെ ഇനി മാവോയിസ്റ്റുകള്‍ക്ക് രക്ഷയില്ല എന്ന സ്ഥിതിവിശേഷം വന്നിരിക്കുകയാണ്. വികസിത ഇന്ത്യയില്‍ ചുവന്ന ഭീകരതയ്‌ക്ക് സ്ഥാനമില്ലെന്നാണ് മോദി സര്‍ക്കാരിന്റെ നയം.
2026 മാര്‍ച്ചിന് മുന്‍പ് മുഴുവന്‍ മാവോയിസ്റ്റുകളെയും കൊന്നൊടുക്കി മാവോയിസ്റ്റ് മുക്ത ഭാരതം സൃഷ്ടിക്കുമെന്നതാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ തിട്ടൂരം. ലോകമാകെ തള്ളിക്കളഞ്ഞ ചുവപ്പ് ഭീകരത ഇന്ത്യയില്‍ ഇനി ആവശ്യമില്ലെന്നതാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്ന നിലപാട്. വനപ്രദേശങ്ങളില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ ലക്ഷ്യം ഗോത്രവര്‍ഗ്ഗക്കാരുടെ ക്ഷേമമല്ല, പകരം ലോകമാകെ തള്ളിക്കളഞ്ഞ ഇടത് തീവ്ര നിലപാട് നിലനിര്‍ത്തുക എന്നത് മാത്രമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മാവോയിസ്റ്റുകളുടെ സാന്നിധ്യം കാരണം ഈ ഗോത്രമേഖലകളിലേക്ക് വികസനം എത്തിക്കാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യം ഭാവിയില്‍ ഉണ്ടാകരുതെന്നും മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. നക്സല്‍ മേഖലകളില്‍ വികസനം എത്താത്തതിന്റെ കാരണം നക്സലുകള്‍ മാത്രമാണെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. നക്സലിസമെന്ന ആശയത്തെ പരിപോഷിപ്പിക്കുന്നവര്‍, അവര്‍ക്ക് നിയസഹായം എത്തിക്കുന്നവര്‍, അവര്‍ക്ക് ധനസഹായം എത്തിക്കുന്നവര്‍ എന്നിവരെയെല്ലാം സര്‍ക്കാര്‍ തുറന്നുകാണിച്ചുകൊണ്ടിരിക്കുകയാണ്. മതപരിവര്‍ത്തന ലോബികള്‍, ചില പരമ്പരാഗത രാഷ്‌ട്രീയപാര്‍ട്ടികള്‍, എന്‍ജിഒകള്‍ എന്നിവര്‍ മാവോയിസ്റ്റുകളെ അവരുടെ ആവശ്യങ്ങള്‍ക്ക് ദുരപയോഗം ചെയ്യുകയും ചെയ്യുന്നു. ഇതെല്ലാം അവസാനിപ്പിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
എന്നാല്‍ ശക്തമായ പൊലീസ് ഓപ്പറേഷന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത മാവോയിസ്റ്റുകള്‍ പുതിയൊരു തന്ത്രം ആവിഷ്കരിച്ചിരിക്കുകയാണ്. മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഛത്തീസ് ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകള്‍ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരിക്കുകയാണ്. മാവോയിസ്റ്റ് ഭീകരത ഏറ്റവുമധികം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍പ്പെട്ടവയാണ് മഹാരാഷ്‌ട്രയും മധ്യപ്രദേശും ഛത്തീസ് ഗഡും.
മാവോയിസ്റ്റുകളെ തീര്‍ക്കാനായി ഓപ്പറേഷന്‍ ബ്ലാക് ഫോറസ്റ്റ് എന്ന ദൗത്യം നടപ്പാക്കിത്തുടങ്ങിയപ്പോള്‍ നിരവധി ഇടത് പാര്‍ട്ടികള്‍ മാവോയിസ്റ്റുകളെ രക്ഷിക്കാന്‍ മുന്നോട്ട് വന്നിരുന്നു. പക്ഷെ മോദി സര്‍ക്കാര്‍ അവര്‍ക്ക് മുന്‍പില്‍ മുട്ടുമടക്കിയില്ല. തെലുങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവും മാവോയിസ്റ്റുകള്‍ക്കായി ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെയ്‌ക്കാന്‍ തയ്യാറായില്ല. മതപരിവര്‍ത്തനലോബികളും പല രീതികളില്‍ നക്സലിസത്തെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നിരുന്നു. മതപരിവര്‍ത്തനലോബികള്‍ നക്സലൈറ്റുകളുടെ സഹായത്തോടെയാണ് ഇന്ത്യയിലെ വനപ്രദേശങ്ങളിലെ ഗോത്രമേഖലയില്‍ വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തിയത്. ഇനിയും ഇത് തുടരാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ വരെ തെരുവില്‍ ഇറക്കിച്ച് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നതിന് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചു. മാവോയിസ്റ്റുകളും അവരെ പിന്തുണയ്‌ക്കുന്നവരും അവസാന ശ്വാസം വരെ മാവോയിസ്റ്റുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങളായാണ് ഇതിനെ കാണുന്നത്.
















