ന്യൂദൽഹി: എത്യോപ്യയിൽ നിന്നുള്ള അഗ്‌നിപർവ്വത ചാരം പറന്നെത്തിയതിനെത്തുടർന്ന് മുൻകരുതൽ നടപടികളിലൂടെ റൂട്ട് മാറ്റൽ നടത്തിയെങ്കിലും ഇന്ത്യയിലുടനീളമുള്ള വിമാന പ്രവർത്തനങ്ങൾ സുഗമമാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. ആശങ്കപ്പെടേണ്ട ആവശ്യമിലെന്നും ഭാരതാകാശം സുരക്ഷിതമായെന്നും വിശദീകരണത്തിൽ പറയുന്നു.
നവംബർ 23-ന് എത്യോപ്യയിൽ ഉണ്ടായ അഗ്നിപർവ്വത സ്‌ഫോടനത്തിനും അതിന്റെ ചാരമേഘങ്ങളുടെ കിഴക്കോട്ടുള്ള ചലനത്തിനും ശേഷം എയർ ട്രാഫിക് കൺട്രോൾ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്, എയർലൈനുകൾ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് നിരീക്ഷിച്ചാണ് പ്രവർത്തനമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇതിനകം ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
അഗ്‌നിപർവ്വത ചാരനിക്ഷേപം ഇന്ത്യൻ വ്യോമാതിർത്തിയിൽ നിന്ന് അകന്നുപോകുകയാണ്.
”മേഘങ്ങൾ ചൈനയിലേക്ക് നീങ്ങുകയാണ്, ഇന്ന് വൈകുന്നേരത്തോടെ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കും,” ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
തിങ്കളാഴ്ചയാണ് ഗുജറാത്തിൽ ആദ്യമായി ചാരപ്പുക പ്രവേശിച്ച ത്. അത് രാജസ്ഥാൻ, മഹാരാഷ്‌ട്ര, ദൽഹി എൻസിആർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ രാത്രി യോടെ വ്യാപിക്കുകയായിരുന്നു.
















