അയോധ്യ: ശ്രീരാജ ജന്മഭൂമിയിൽ 11.58നും ഒന്നിനുമിടെയുള്ള പുണ്യമുഹൂര്‍ത്തത്തില്‍ ഓം എന്ന് ആലേഖനം ചെയ്ത കാവി പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിധ്യത്തിലായിരുന്നു ധ്വജാരോഹണം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രാണപ്രതിഷ്ഠ നടത്തിയ രാമക്ഷേത്രത്തിന്റെ എല്ലാ നിര്‍മാണവും പൂര്‍ത്തിയാക്കിയാണ് ഇന്ന് ധ്വജാരോഹണം നടത്തിയത്.
രാമരാജ്യത്തിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പത്ത് അടി ഉയരവും ഇരുപത് അടി നീളവുമുള്ള ത്രികോണാകൃതിയിലുള്ള പതാകയില്‍, ശ്രീരാമന്റെ മഹിമയും വീര്യവും പ്രതിനിധാനം ചെയ്യുന്ന തേജസുള്ള സൂര്യന്റെ ചിത്രവും കോവിദാര വൃക്ഷത്തിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ 191 അടി ഉയരമുള്ള ഗോപുരത്തിലാണ് പതാക ഉയർത്തിയത്. ചടങ്ങില്‍ 108 ആചാര്യന്മാര്‍ പങ്കെടുത്തു.
രാവിലെ വിമാനത്താവളത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും അദ്ദേഹത്തെ സ്വീകരിച്ചു. ഇതിനുശേഷം, ഒരു കിലോമീറ്റർ നീളമുള്ള റോഡ് ഷോയിൽ അദ്ദേഹം പങ്കെടുത്തു, അവിടെ നിരവധി ഭക്തർ അദ്ദേഹത്തെ സ്വീകരിച്ചു. റോഡ് ഷോയ്‌ക്ക് ശേഷം, പ്രധാനമന്ത്രി സപ്ത മന്ദിരത്തിൽ എത്തി പ്രാർത്ഥനകൾ നടത്തി.
വസിഷ്ഠ മഹര്‍ഷി, വിശ്വാമിത്ര മഹര്‍ഷി, അഗസ്ത്യ മഹര്‍ഷി, വാല്‍മീകി മഹര്‍ഷി, അഹല്യാ ദേവി, നിഷാദ്രാജ് ഗുഹ, മാതാ ശബരി എന്നിവരുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് സപ്തമന്ദിരം. തുടര്‍ന്ന് ശേഷാവതാര ക്ഷേത്രത്തിലും മാതാ അന്നപൂര്‍ണ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. അതിനുശേഷം രാം ദര്‍ബാര്‍ ഗര്‍ഭഗൃഹത്തില്‍ ദര്‍ശനവും പൂജയും. രാം ലല്ല ഗര്‍ഭഗൃഹത്തില്‍ ആരതി ഉഴിഞ്ഞ് പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു പതാക ഉയർത്തിയത്.
മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ലപക്ഷത്തിലെ ശുഭപഞ്ചമി ദിനമാണ് ധ്വജാരോഹണത്തിന് തെരഞ്ഞെടുത്തത്. ശ്രീരാമന്റെയും സീതയുടേയും വിവാഹ പഞ്ചമിയുമായി ഒത്തുചേരുന്ന അഭിജിത്ത് മുഹൂര്‍ത്തത്തിലാണ് ചടങ്ങ്. പതിനേഴാം നൂറ്റാണ്ടില്‍ അയോധ്യയില്‍ 48 മണിക്കൂര്‍ തടസമില്ലാതെ ധ്യാനിച്ച ഒമ്പതാമത്തെ സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വ ദിനവും ഇതേ ദിവസമാണ്.
















