കണ്ണൂര്‍: പയ്യന്നൂരില്‍ പോലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം സ്ഥാനാര്‍ഥി അടക്കമുള്ള പ്രതികൾക്ക് 20 വർഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റക്കാർ 10 വർഷം തടവും അനുഭവിച്ചാൽ മതിയാവും. പയ്യന്നൂര്‍ നഗരസഭ 46ാം വാര്‍ഡ് പുതിയങ്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പയ്യന്നൂര്‍ കാറമേല്‍ വി.കെ. നിഷാദ്, വെള്ളൂര്‍ ടി.സി.വി. നന്ദകുമാര്‍ എന്നിവരെയാണ് ശിക്ഷിച്ചത്.
കേസില്‍ എ. മിഥുന്‍, കെ.വി. കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി.കെ. നിഷാദ്.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂര്‍ എസ്‌ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കില്‍ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്‌ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകള്‍ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന്റെ ഭാഗമായാണ് പോലീസിനെതിരെ ബോംബേറ് നടന്നത്. പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പോലീസ് ഒച്ചവച്ചപ്പോള്‍ ഇവര്‍ക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു.
















