സ്ത്രീകളുടെ താല്‍പ്പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം വലിയ മാറ്റങ്ങളുമായിരാജ്യത്ത് പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടതുപോലെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും സമ?ഗ്രമായ കേന്ദ്രീകൃത തൊഴില്‍ പരിഷ്‌കാരമാണിത്. ചില പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അത് രാഷ്‌ട്രീയ പ്രേരിതമാണ്. നേരത്തെയുള്ള 29 തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയാണ് നാല് പുതിയ ലേബര്‍ കോഡുകള്‍ കൊണ്ടുവന്നിരിക്കുന്നത്. കോഡ് ഓണ്‍ വേജസ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ്, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി, ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ് എന്നിവയാണിത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു മുന്‍പാണ് സര്‍ക്കാരിന്റെ നിര്‍ണായകമായ ഈ നടപടി. പലതവണ മാറ്റിവച്ചതിനു ശേഷമാണ് കോഡുകള്‍ പ്രാബല്യത്തിലാക്കിയിരിക്കുന്നത്.
കരാര്‍ ജീവനക്കാരുടെയും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ ജോലി ചെയ്യുന്നവരുടെയുമടക്കം തൊഴില്‍ സുരക്ഷയാണ് സര്‍ക്കാര്‍ പുതിയ തൊഴില്‍ നിയമങ്ങളിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഇതനുസരിച്ച് നിയമന ഉത്തരവുകള്‍ നിര്‍ബന്ധമായും നല്‍കണം, ഇഎസ്‌ഐ, പിഎഫ് അടക്കം സാമൂഹിക സുരക്ഷാ കവറേജ്, മിനിമം വേതനം തുടങ്ങിയവ കൃത്യ സമയത്ത് നല്‍കണം. പല മേഖലകളിലും സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റ് അനുവദിക്കാത്ത രീതി മാറ്റി അവരുടെ താപ്പര്യം പരിഗണിച്ച് ഖനി മേഖലിയിലടക്കം അവസരം ഉറപ്പാക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. രജിസ്‌ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കാന്‍ രാജ്യമൊട്ടാകെ ഇനിമുതല്‍ ഒരു രജിസ്‌ട്രേഷന്‍ മതിയാകും. ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ലേബര്‍ കോഡ് നടപ്പാക്കി വിജ്ഞാപനമിറക്കിയത്. പഴയ ലേബര്‍ കോഡില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ലേബര്‍ കോഡ്, കമ്പനികള്‍ക്ക് തൊഴിലാളികളെ എപ്പോള്‍ വേണമെങ്കിലും നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനുമുള്ളതാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം വസ്തുതാപരമല്ല. സംഘടിത മേഖലയിലെ വലിയ വിഭാ?ഗവും അസംഘടിതമേഖലയിലുള്ളവര്‍ പൂര്‍ണമായും നിയമത്തിന് പുറത്താകുമെന്നും, തൊഴിലുടമകള്‍ നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യുമെന്നുമൊക്കെയുള്ള പ്രതിപക്ഷ വിമര്‍ശനം സാങ്കല്‍പ്പികമാണ്. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ വികസിപ്പിക്കുന്നതിന് പുതിയ നിയമങ്ങള്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. കരാര്‍ തൊഴിലാളികള്‍ക്കടക്കം ആനുകൂല്യം ഉറപ്പാക്കുകയും, സാമൂഹ്യ സുരക്ഷയും മിനിമം വേതനവും ഉറപ്പാക്കുകയും ചെയ്യുന്ന തൊഴിലാളി സൗഹൃദ നിയമങ്ങളാണ് നടപ്പാക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് നിയമവ്യവസ്ഥകളില്‍ വ്യക്തമാണ്.
ഒരുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്ന എല്ലാ സ്ഥിര ജീവനക്കാരും ഇനിമുതല്‍ ഗ്രാറ്റുവിറ്റി ആനുകൂല്യത്തിന് അര്‍ഹരാകും. നേരത്തെ അഞ്ച് വര്‍ഷം ജോലി ചെയ്ത ജീവനക്കാര്‍ക്കായിരുന്നു ഇതിനുള്ള അര്‍ഹത. ഇതോടൊപ്പം എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് ദേശീയ മിനിമം വേതനം നടപ്പാക്കും. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മിനിമം വേതനം പരിഷ്‌കരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ച നിശ്ചിത പ്രതിമാസ വേതനത്തില്‍ കവിയാത്ത എല്ലാവര്‍ക്കും ബോണസിന് അര്‍ഹതയുണ്ടാകും. വേതനത്തിന്റെ നിര്‍വചനത്തില്‍ അടിസ്ഥാന വേതനം, ഡിഎ, ആര്‍എ എന്നിവ ഉള്‍പ്പെടും.
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരെയും തൊഴിലാളി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയത് ഗുണകരമായ മാറ്റമാണ്.
ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 40 വയസ്സിനു മുകളിലുള്ള തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ സൗജന്യ വാര്‍ഷിക മെഡിക്കല്‍ പരിശോധനകള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. രേഖാമൂലമുള്ള നിയമനക്കത്ത് നല്‍കാതെ ഒരു തൊഴിലാളിയെയും നിയമിക്കാന്‍ കഴിയില്ല.
അവധി, നിയന്ത്രിത ജോലി സമയം, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയുള്‍പ്പെടെ സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ കരാര്‍ ജീവനക്കാര്‍ക്കും ലഭിക്കും. ഇതൊക്കെ എങ്ങനെയാണ് തൊഴിലാളി വിരുദ്ധമാകുന്നതെന്ന് വിശദീകരിക്കാന്‍ പുതിയ തൊഴില്‍ നിയമങ്ങളെ എതിര്‍ക്കുന്ന ഇടതുപക്ഷ തൊഴിലാളി യൂണിയനുകള്‍ക്ക് ബാധ്യതയുണ്ട്. ഇനിമുതല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ സ്ത്രീകള്‍ക്ക് ഏത് മേഖലയിലും ജോലി ചെയ്യാം. ഈ സമയം ജോലിക്കുള്ള എല്ലാ സുരക്ഷയും തൊഴിലുടമ ഒരുക്കണം. ജോലിക്കായി പോകുമ്പോഴോ തിരിച്ചുവരുമ്പഴോ അപകടത്തില്‍പ്പെട്ടാല്‍ തൊഴിലുമായി ബന്ധപ്പെടുത്തി നഷ്ടപരിഹാരം നല്‍കുകയും വേണം.
തൊഴിലാളികളല്ലാത്തവര്‍ ട്രേഡ് യൂണിയന്‍ ഭാരവാഹിത്വത്തില്‍ വരുന്നത് വിലക്കിയത് ചില ട്രേഡ് യൂണിയനുകള്‍ക്ക് അസ്വീകാര്യമായേക്കാം. തൊഴിലാളികളുടെ പേരില്‍ അവരെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന ഒരു വിഭാഗം ഉണ്ടെന്ന വസ്തുത മറച്ചു പിടിക്കാന്‍ കഴിയുന്നതല്ലല്ലോ. ഇക്കൂട്ടരാണ് പുതിയ ലേബര്‍ കോഡിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് ഇവര്‍ക്കൊപ്പം ഇല്ലെന്നത് ശ്രദ്ധേയമാണ്. ബിഎം എസ് പുതിയ തൊഴില്‍ നിയമത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
അതേസമയം എതിര്‍പ്പുന്നയിച്ച യൂണിയനുകളോട് ചര്‍ച്ച നടത്താനും, നിര്‍ദേശങ്ങള്‍ ആവശ്യപ്പെടാനും കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാണെന്ന് അറിയുന്നു. ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ചില വിയോജിപ്പുകള്‍ക്കപ്പുറം തൊഴില്‍ മേഖലയില്‍ ആരോഗ്യകരമായ മാറ്റം കൊണ്ടുവരാന്‍ പുതിയ നിയമങ്ങള്‍ക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.














