തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്‌ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് നിയമങ്ങളും മാതൃകാപെരുമാറ്റചട്ടവും പാലിച്ചുവേണം നടത്താനെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ രാഷ്‌ട്രീയപാര്‍ട്ടികളോടും സ്ഥാനാര്‍ത്ഥികളോടും ആവശ്യപ്പെട്ടു. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും വിമര്‍ശിക്കുമ്പോള്‍, അത് അവരുടെ നയങ്ങള്‍, പരിപാടികള്‍, പൂര്‍വ്വകാലചരിത്രം,പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഒതുങ്ങി നില്‍ക്കണം. നേതാക്കളുടെയോ സ്ഥാനാര്‍ത്ഥികളുടെയോ പൊതുപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കാന്‍ പാടില്ല. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തില്‍ മറ്റ് കക്ഷികളെയും പ്രവര്‍ത്തകരെയും വിമര്‍ശിക്കരുത്.
ജാതിയെയോ സാമുദായിക വികാരങ്ങളെയോ മുന്‍നിര്‍ത്തി വോട്ടഭ്യര്‍ത്ഥിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ഉപയോഗിക്കരുത്.
സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിനായി തുക ചെലവിടുന്നത് നിയമാനുസൃതമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടന്‍ രാഷ്‌ട്രീയപാര്‍ട്ടിപ്രതിനിധികളുടെ യോഗം വിളിക്കാന്‍ എല്ലാ റിട്ടേണിംഗ് ഓഫീസര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ചട്ടലംഘനമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭിന്നതകളും തര്‍ക്കങ്ങളും ഉണ്ടാക്കുന്നതോ, പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ ജാതിക്കാര്‍, സമുദായങ്ങള്‍, മതക്കാര്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവര്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്‌ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 3 വര്‍ഷം തടവോ, 10,000 രൂപ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.
ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ, സമ്മതിദായകനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹികബഹിഷ്‌ക്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്താന്‍ പാടില്ല. വോട്ടര്‍മാര്‍ക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നല്‍കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുക എന്നിവ കുറ്റകരമാണ്.
















