ബോളിവുഡ് കാലാതീത ഇതിഹാസം അരങ്ങൊഴിഞ്ഞു. ഇതിഹാസ താരം ധർമ്മേന്ദ്ര അന്തരിച്ചു. 89-ാം വയസ്സിൽ മുബൈയിലാണ് നടന്റെ അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഏറെക്കാലം മുബൈയിലെ ബ്രീച്ച് കാൻസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ അടുത്തിടെയാണ് വീട്ടിൽ മടങ്ങി എത്തിയത്. തൊണ്ണുറാം ജന്മദിനം ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് അദ്ദേഹം വിടവാങ്ങിയത്.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്‌കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1952ൽ ഫഗ്വാരയിൽ നിന്നും ബിരുദം പൂർത്തിയാക്കി. ഇതിനുപിന്നാലെയാണ് സിനിമയിലേക്കുള്ള പ്രവേശം.
1960 ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് ധർമ്മേന്ദ്ര ബോളിവുഡിൽ സാന്നിധ്യം അറിയിച്ചത്. ഡ്രീംഗേൾ, ഷോലെ, ധരംവീർ എന്നീ സിനിമകൾ ധർമേന്ദ്രയെ കൂടുതൽ പ്രശസ്തനാക്കി. 1970-കളോടെ ബോളിവുഡിലെ നിറസാന്നിധ്യമായി ധർമ്മേന്ദ്ര മാറി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളിൽ ഒരാളായി ധർമ്മേന്ദ്ര മാറി.
ഷാഹിദ് കപൂറും കൃതി സോനനും അഭിനയിച്ച ‘ തേരി ബാത്തോം മേ ഐസാ ഉത്സാ ദിയാ’ എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. അമിതാഭ് ബച്ചൻറെ ചെറുമകൻ അഗസ്ത്യ നന്ദ നായകനാകുന്ന ‘ ഇക്കിസ്’ ആണ് ഇനി റിലീസാകാനുള്ള ചിത്രം. നടി ഹേമമാലിനിയാണ് ധർമ്മേന്ദ്രയുടെ ഭാര്യ. ബോളിവുഡ് താരങ്ങളായ സണ്ി ഡിയോൾ, ബോബി ഡിയോൾ, ഇഷ എന്നിവർ ഉൾപ്പടെ ആറ് മക്കളുണ്ട്.
ബോളിവുഡിന്റെ ഹീ-മാൻ എന്നായിരുന്നു ധർമ്മേന്ദ്രയ്‌ക്ക് നൽകിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്. 1973ൽ അദ്ദേഹം എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിൽ എക്കാലത്തേയും റെക്കോർഡാണ്.2012ൽ, ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. മുൻ എംപി കൂടിയാണ് ധർമേന്ദ്ര.
















