കാസർകോട്: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരിക്കിലും പെട്ട് നിരവധിപേർ കുഴഞ്ഞുവീണു. പരിക്കേറ്റ 20 ലേറെ പേരെ ആശുപത്രിയിലേക്ക് മാറ്റി. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പരിപാടി നടന്നത്.
കാസർകോട്ടെ യുവജന കൂട്ടായ്‌മ നടത്തിയ മേളയുടെ സമാപന ദിവസമാണ് തിക്കും തിരക്കും വർധിച്ചത്. വൈകിട്ടോടെത്തന്നെ മേള നടക്കുന്ന മൈതാനത്തിന് ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾ നഗരിയിലേക്ക് എത്തിയിരുന്നു. ഇതേത്തുടർന്ന് കാണികൾക്ക് പാസ് നൽകുന്നത് നിയന്ത്രിക്കണമെന്ന് പോലീസ് സംഘാടകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
പരിപാടിയുടെ മുഴുവൻ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റുപോയിരുന്നു. പ്രദേശത്ത് ഉൾക്കൊള്ളാവുന്നതിലേറെ പേർ പരിപാടി കാണാനായി എത്തിയതോടെ കാര്യങ്ങൾ നിയന്ത്രാണാതീതമായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശുകയും സംഗീത പരിപാടി നിർത്തിവെപ്പിക്കുകയുമായിരുന്നു.
എന്നാൽ, അകത്തെ ആളുകളേക്കാൾ കൂടുതൽ പേർ പുറത്തും നിലയുറപ്പിച്ചിരുന്നു. ചെറിയ സ്ഥലത്ത് വലിയ ആൾക്കൂട്ടം തിക്കിത്തിരക്കിയതോടെ നിരവധി പേർ കുഴഞ്ഞുവീഴുകയായിരുന്നു. അപകട വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ജില്ലാ പോലീസ് മോധാവി തന്നെ ജാഗ്രത പാലിക്കണമെന്ന് മൈക്കിലൂടെ മുന്നറിയിപ്പ് നൽകി. ഇതിനിടെ പരിപാടി കാണാനായി എത്തിയവരെ പാതയോരത്ത് വച്ച് ലാത്തി വീശി വിരട്ടിയോടിച്ചു. ചിലർ കുറ്റിക്കാട്ടിലെ കുഴിയിൽ വീണു.
കുട്ടികളുൾപ്പെടെ നിരവധി പേർ ശാരീരികാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണെങ്കിലും തിരക്ക് മൂലം ആശുപത്രിയിൽ കൊണ്ടുപോകാൻ സാധിച്ചില്ല. അകത്ത് കുടുങ്ങിയ ആളുകൾക്ക് വലിയ ജനക്കൂട്ടമായതിനാൽ പുറത്തുകടക്കാനുമായില്ല. പോലീസെത്തി നിരവധി പേരെ ഒഴിപ്പിച്ച ശേഷമാണ് കുഴഞ്ഞുവീണവരെ ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തിൽപ്പെട്ടവരുടെ നില ഗുരുതരമല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കാസർകോട് ടൗൺ പോലീസ് അറിയിച്ചു.
















