പട്ന: വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സനാതനധർമ്മം പ്രചരിപ്പിക്കാൻ നടപടികൾ ആരംഭിച്ച് ബീഹാറിലെ എൻ ഡി എ സർക്കാർ . സംസ്ഥാനത്തുടനീളം ഹിന്ദുമത പ്രചാരണത്തിനായി പ്രവർത്തിക്കുന്നതിന് എല്ലാ ജില്ലകളിലും കൺവീനർമാരെ നാമനിർദ്ദേശം ചെയ്യാനാണ് തീരുമാനം.
രജിസ്റ്റർ ചെയ്ത ക്ഷേത്രങ്ങളുടെയും, മഠങ്ങളുടെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ബീഹാർ സർക്കാർ കൗൺസിൽ വഴിയാകും കൺവീനർമാരെ നിയമിക്കുക. അതാത് പ്രദേശങ്ങളിലെ രജിസ്റ്റർ ചെയ്ത എല്ലാ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും മുഖ്യ പുരോഹിതന്മാരുമായി ഏകോപിപ്പിച്ചാകും പ്രവർത്തനം . ഇതിനായി 38 ജില്ലകളിലും കൺവീനർമാരെ ബിഹാർ സ്റ്റേറ്റ് റിലീജിയസ് ട്രസ്റ്റ് കൗൺസിൽ (ബിഎസ്ആർടിസി) നാമനിർദ്ദേശം ചെയ്യുമെന്ന് ബിഎസ്ആർടിസി ചെയർമാൻ രൺബീർ നന്ദൻ പറഞ്ഞു..ബിഎസ്ആർടിസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ആകെ 2,499 ക്ഷേത്രങ്ങളും മഠങ്ങളുമാണ്.
ഓരോ ജില്ലയിലും ഒരു കൺവീനറെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആരംഭിക്കും. മഹന്തുകളിൽ (മുഖ്യ പുരോഹിതന്മാരിൽ) നിന്ന് മാത്രമേ കൺവീനർമാരെ തിരഞ്ഞെടുക്കൂ. ബീഹാർ സർക്കാരിന്റെ നിയമ വകുപ്പിന് കീഴിലുള്ള ഈ കൗൺസിൽ, സംസ്ഥാനത്തെ രജിസ്റ്റർ ചെയ്ത ക്ഷേത്രങ്ങൾ, മഠങ്ങൾ, ട്രസ്റ്റുകൾ എന്നിവയുടെ സ്വത്തുക്കളുടെ രേഖകൾ സൂക്ഷിക്കുകയും അവയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്.
“അതാത് ജില്ലകളിലെ രജിസ്റ്റർ ചെയ്ത എല്ലാ ക്ഷേത്രങ്ങളും മഠങ്ങളും എല്ലാ മാസവും പൂർണ്ണചന്ദ്ര, അമാവാസി ദിവസങ്ങളിൽ ‘സത്യനാരായണ കഥ’, ‘ഭഗവതി പൂജ’ എന്നിവ നടത്തുന്നുണ്ടെന്ന് കൺവീനർമാർ ഉറപ്പാക്കും. രജിസ്റ്റർ ചെയ്ത എല്ലാ ക്ഷേത്രങ്ങളും മഠങ്ങളും ഈ രണ്ട് പൂജകളുടെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്ന് കൺവീനർമാർ ഉറപ്പാക്കും,” രൺബീർ നന്ദൻ പറഞ്ഞു.
ക്ഷേത്രങ്ങളും മഠങ്ങളും സാമൂഹിക പ്രവർത്തനങ്ങളും സാമൂഹിക പരിഷ്കരണ നടപടികളും നടത്തണമെന്ന് കൗൺസിലിന്റെ കാഴ്ചപ്പാട്. നമ്മുടെ ഉത്സവങ്ങൾ, പൂജകൾ, മൂല്യങ്ങൾ, സനാതന ധർമ്മം എന്നിവയുടെ പ്രാധാന്യം പ്രചരിപ്പിക്കേണ്ടതുണ്ട് . ‘സനാതന ധർമ്മ’ത്തിന്റെ പ്രചാരണത്തിനായി വരും മാസങ്ങളിൽ രാജ്ഗീറിൽ ഒരു അന്താരാഷ്‌ട്ര കോൺക്ലേവ് നടത്താനും കൗൺസിൽ തയ്യാറെടുക്കുന്നുണ്ടെന്ന് ബിഎസ്ആർടിസി ചെയർമാൻ പറഞ്ഞു.















