ന്യൂദല്‍ഹി: 53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപത്തിന് ചുക്കാന്‍ പിടിച്ചവരില്‍ ഒരാളായ ഷെര്‍ജീല്‍ ഇമാം പാവമാണെന്നും നല്ല മനുഷ്യനാണെന്നും വര്‍ഗ്ഗീയ കലാപത്തില്‍ അയാള്‍ക്ക് പങ്കില്ലെന്നും ഉള്ള വാദമുഖങ്ങളെ തകര്‍ത്ത് ദല്‍ഹി പൊലീസ്. ഷെര്‍ജീല്‍ 2020ല്‍ നടത്തിയ വിവിധ വര്‍ഗ്ഗീയ പ്രസംഗങ്ങളുടെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ എട്ട് മിനിറ്റ് വീഡിയോ ആണ് ദല്‍ഹി പൊലീസ് സുപ്രീംകോടതിയില്‍ ഹാജരാക്കിയത്.
അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഷെര്‍ജീല്‍ ഇമാമിന് ജാമ്യം വാങ്ങിക്കൊടുക്കാന്‍ അഭിഷേക് മനു സിംഘ് വി പല വാദമുഖങ്ങളും ഉയര്‍ത്തിയിരുന്നു. ഷെര്‍ജീല്‍ ഇമാം വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ ഉതകുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിനെ നിസ്സാരമാക്കി അവതരിപ്പിക്കുകയായിരുന്നു അഭിഷേക് മനു സിംഘ് വി. ഷെര്‍ജീല്‍ ഇമാം അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നുള്ള വാദമുഖവും അഭിഷേക് മനു സിംഘ് വി ഉയര്‍ത്തിയിരുന്നു.
എന്നാല്‍ അഭിഷേക് മനു സിംഘ് വിയുടെ ഈ വാദങ്ങള്‍ മുഴുവന്‍ തകര്‍ക്കുന്ന എട്ട് മിനിറ്റ് നീളുന്ന വീഡിയോ ആണ് ദല്‍ഹി പൊലീസ് സുപ്രീംകോടതിയില്‍ ഹാജരാക്കിയത്. അതില്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സിലിഗുരിയില്‍ മുസ്ലിങ്ങളോട് കല്ലും വടിയും വാഹനങ്ങളും കൊണ്ടിട്ട് റോഡ് ഉപരോധിക്കാന്‍ ഷെര്‍ജീല്‍ ഇമാം ആഹ്വാനം ചെയ്യുന്ന പ്രസംഗത്തിന്റെ വീഡിയോ ഭാഗം ഉണ്ട്. അങ്ങിനെ റോഡ് ഉപരോധിച്ചാല്‍ അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍ മുതലായ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് പാലോ അരിയോ എത്തില്ല എന്നതായിരുന്നു വിഘടനവാദം നിറഞ്ഞ ഷെര്‍ജീല്‍ ഇമാമിന്റെ ആഹ്വാനം..
സിലിഗുരി അറിയപ്പെടുന്നത് ഇന്ത്യയുടെ ചിക്കന്‍ നെക്ക് എന്നാണ്. 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശമാണ് ഇത്. ഇവിടെ ചക്ക ജാം (മാര്‍ഗ്ഗതടസ്സമുണ്ടാക്കി വഴി തടയല്‍) ഉണ്ടാക്കിയാല്‍ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം സ്തംഭിക്കും എന്നത് ഷെര്‍ജീല്‍ ഇമാം മാത്രമല്ല, നേരത്തെ ബംഗ്ലാദേശും പാകിസ്ഥാനും ഉയര്‍ത്തിയിട്ടുള്ള അവകാശവാദമാണ്. 2020 ജനവരി 16ന് അലിഗഢില്‍ നടത്തിയ പ്രസംഗത്തിലാണ് സിലിഗുരി ബ്ലോക്ക് ചെയ്ത് അസമിനെയും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളേയും വേര്‍പ്പെടുത്താന്‍ ഷെര്‍ജീല്‍ ഇമാം ആഹ്വാനം ചെയ്യുന്നത്. സിലിഗുരിയെ ബ്ലോക്ക് ചെയ്യാന്‍ അധികാരമുണ്ടെന്നും ഇന്ത്യയുടെ കോഴിക്കഴുത്തായി അറിയപ്പെടുന്ന സിലിഗുരി മുസ്ലിങ്ങളുടേതാണെന്നും ഷെര്‍ജീല്‍ ഇമാം പ്രസംഗത്തില്‍ പറയുന്നു. ഇതിന് സമാനമായി ഷെര്‍ജീല്‍ ഇമാം നടത്തുന്ന മറ്റു പ്രസംഗങ്ങളുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാംഇവര്‍ അന്ന് ദല്‍ഹി കലാപത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചത് മോദി സര്‍ക്കാരിനെ വിദ്യാര്‍ത്ഥി കലാപത്തിലൂടെ താഴെയിറക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് ദല്‍ഹി പൊലീസ് വാദിക്കുന്നത്. “അന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ നടന്നിരുന്നു. ഇത് മോദി ഭരണം അട്ടിമറിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയായിരുന്നു.ഈ കലാപം ആളിക്കത്തിക്കാന്‍ ഉതകുന്ന പ്രസംഗങ്ങളായിരുന്നു ഉമര്‍ ഖാലിദ്, ഷെര്‍ജീല്‍ ഇമാം എന്നിവര്‍ നടത്തിയത്.”- ദല്‍ഹി പൊലീസ് വാദിക്കുന്നു.
ഉമര്‍ഖാലിദ് , ഷെര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ എന്നീ മൂന്ന് ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി നേതാക്കളും ദല്‍ഹികലാപത്തില്‍ പങ്കെടുത്ത മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലിം ഖാന്‍ എന്നിവരും ജാമ്യം ലഭിക്കാതെ അഞ്ച് വര്‍ഷമായി ജയിലിലാണ്. സുപ്രീംകോടതിയില്‍ ഇവരുടെ ജാമ്യത്തിനായി വാദിക്കുന്നത് മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന മുന്‍നിര അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനുസിംഘ് വി, സല്‍മാന്‍ ഖുര്‍ഷിദ്, ദാവേ എന്നിവരാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം.
















