കിഷൻഗഞ്ച്: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) വിജയിച്ചതിനെത്തുടർന്ന് പാർട്ടി നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി സീമാഞ്ചലിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞു. കിഷൻഗഞ്ചിലെ ജോക്കിഹാട്ടിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഈ വിജയത്തെ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം എന്ന് വിശേഷിപ്പിച്ചു. സീമാഞ്ചലിലെ ജനങ്ങൾ എഐഎംഐഎമ്മിന് നൽകിയ ബഹുമാനം ഒരിക്കലും മറക്കില്ലെന്നും ഈ മേഖലയുടെ ശബ്ദം എപ്പോഴും ഉയർത്തുമെന്നും ഒവൈസി തന്റെ പ്രസംഗത്തിൽ പറഞ്ഞു.
അതേ സമയം അമൂരിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒവൈസി നിതീഷ് സർക്കാരിനെ അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞങ്ങളുടെ അഞ്ച് എംഎൽഎമാർക്കും ഞങ്ങൾ പാർട്ടി ഓഫീസുകൾ തുറക്കും, അവർ ആഴ്ചയിൽ രണ്ടുതവണ ആ ഓഫീസുകളിൽ ഇരുന്ന് പൊതുജനങ്ങളുമായി സംവദിക്കും. ആറ് മാസത്തിനുള്ളിൽ ഈ പ്രവർത്തനം ആരംഭിക്കാൻ ഞങ്ങൾ ശ്രമിക്കും. ആറ് മാസത്തിലൊരിക്കൽ ഞാൻ ഇവിടം സന്ദർശിക്കാനും ശ്രമിക്കും. പുതിയ ബീഹാർ സർക്കാരിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. സീമാഞ്ചലിന് നീതി ലഭിച്ചാൽ നിതീഷ് സർക്കാരിനെ പിന്തുണയ്‌ക്കാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ലാലുവിന്റെ ആർജെഡിയെ ലക്ഷ്യം വച്ചും അദ്ദേഹം സംസാരിച്ചു. പട്നയിൽ ഇരിക്കുന്ന ആളുകൾ കരയുകയാണെന്ന്
ആർജെഡിയുടെ പേര് പരാമർശിക്കാതെ ഒവൈസി അവരെ ലക്ഷ്യം വച്ചുകൊണ്ട് പറഞ്ഞു. നമ്മൾ ആരോടാണോ കൈ നീട്ടിയത് അവർ ഇന്ന് കരയുകയാണ്. പട്‌നയിലെ അവർ തന്നെ ദുർബലനായി കണക്കാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സീമാഞ്ചൽ സന്ദർശിക്കുന്നത് തുടരുമെന്ന് ഒവൈസി വാഗ്ദാനം ചെയ്തു.
















