കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദംഗയില്‍ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന് തറക്കല്ലിടുമെന്നും പ്രമുഖ മതനേതാക്കള്‍ പങ്കെടുക്കുമെന്നുമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന വന്‍ വിവാദത്തില്‍. മൂന്നു വര്‍ഷം കൊണ്ട് മസ്ജിദ് പൂര്‍ത്തിയാക്കുമെന്ന് കബീര്‍ പ്രഖ്യാപിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പ്രീണന രാഷ്‌ട്രീയമല്ലാതെ മറ്റൊന്നുമല്ല ഇത്. ബിജെപി സംസ്ഥാന സെക്രട്ടി പ്രിയങ്ക ടൈബര്‍വാള്‍ പ്രതികരിച്ചു. തൃണമൂലിന്റെ മതേതരത്വം പ്രത്യേക മതത്തിനുള്ളതാണ്. ബാബ്‌റി മസ്ജിദ് വീണ്ടും സ്ഥാപിക്കുമെന്ന് പറയുമ്പോള്‍, അവര്‍ ആരെയാണ് അവിടേക്ക് വിളിക്കുക എന്നറിയണം. വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന വന്നതോടെ പലായാനം ചെയ്യുന്ന റോഹിങ്ക്യന്‍ മുസ്ലീങ്ങളെയാണോ? ബാബര്‍ എവിടെ നിന്നാണ് വന്നത്. അവര്‍ ചോദിച്ചു. മസ്ജിദ് സ്ഥാപിക്കുന്നതിനെ രാഷ്‌ട്രീയവല്‍ക്കരിച്ചതിനെ ബിജെപി നേതാവ് രാഹുല്‍ സിന്‍ഹയും അപലപിച്ചു. ആര്‍ക്കും മസ്ജിദ് പണിയാം. പക്ഷെ അത് കൃത്യമായ സ്ഥലത്ത് ആയിരിക്കണം. ആരും അവരവരുടെ മതം പിന്തുടരുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. പക്ഷെ മോസ്‌കിനെ രാഷ്‌ട്രീയ വല്‍ക്കരിക്കുന്നവര്‍ മുസ്‌ളീം മതത്തെയാണ് അവഹേളിക്കുന്നത്. അദ്ദേഹം പറഞ്ഞു.
















