ന്യൂദല്‍ഹി: ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ പദ്യാൽകാഡ് ഗ്രാമത്തിൽ നിന്നുള്ള വിങ് കമാൻഡറായിരുന്നു മരണപ്പെട്ട വൈമാനികൻ നമാൻഷ് സിയാൽ. മുപ്പത്തേഴ് വയസാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. യുദ്ധവിമാനം തകർന്ന വിവരം പിറന്ന നാടാകെ അറിഞ്ഞപ്പോൾ കണ്ണീർ പ്രവാഹമായിരുന്നു. ഗ്രാമവാസികൾക്കും ബന്ധുക്കൾക്കും ഈ വാർത്ത ഉൾക്കൊള്ളാവുന്നതിന് അപ്പുറമായിരുന്നു.
സുജൻപൂർ തിറയിലെ സൈനിക് സ്‌കൂളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് 2009 ഡിസംബർ 24 ന് ഇന്ത്യൻ വ്യോമസേനയിൽ ചേർന്നു. നമാൻഷ് സിയാലിന്റെ പിതാവ് ജഗന്നാഥ് സിയാലും സൈന്യത്തിൽ തന്നെയായിരുന്നു. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സ്‌കൂൾ പ്രിൻസിപ്പലായി സേനവമനുഷ്‌ഠിച്ചിരുന്നു. തന്റെ കുടുംബത്തിലെ ഏക മകനാണ് നമാൻഷ് എന്ന് പിതാവ് പറയുന്നു.
നമാൻഷിന്റെ ഭാര്യ വ്യോമസേനയിലും സേവനമനുഷ്‌ഠിക്കുന്നു. ഇവർക്ക് ആറ് വയസുള്ള ഒരു മകളുണ്ട്. സഹോദരി ഹിമാചൽ പ്രദേശിലെ ഹാമിർപൂരിലാണ് താമസിക്കുന്നത്. നമാൻഷ് കുടുംബത്തോടൊപ്പം ഹൈദരാബാദിൽ താമസിച്ച് വരികയായിരുന്നു. അടുത്തിടെയാണ് ദുബായ് എയർ ഷോയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ നിന്നും പോയത് എന്ന് നഗ്രോട്ട ബാഗ്‌വാനിലെ എസ്‌ഡിഎം മുനിഷ് ശർമ്മ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനങ്ങളിൽ ഒന്നാണ് ദുബായ് എയർ ഷോ. നൂറ്റിയൻപതിലധികം രാജ്യങ്ങൾ തങ്ങളുടെ ബഹിരാകാശ കഴിവുകൾ പ്രകടിപ്പിക്കുന്ന വ്യോമയാന പ്രദർശനമാണിത്. നവംബർ 17 നാണ് പരിപാടി ആരംഭിച്ചത്.
















