വാഷിംഗ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ യുദ്ധകാലത്ത് രണ്ടു വഞ്ചിയിലും കാലിട്ടുകൊണ്ടുള്ള അതേ കളിയാണ് ഇപ്പോള്‍ ഉക്രൈന്‍-റഷ്യ യുദ്ധത്തിലും ട്രംപ് പിന്തുടരുന്നത്. അന്ന് ഇസ്രയേലിന്റെ ചങ്ങാതിയായിരിക്കുമ്പോള്‍ തന്നെ ഇറാന്റെ സുഹൃത്തെന്ന നിലയില്‍ ട്രംപ് അഭിനയിച്ചിരുന്നു.പക്ഷെ ഒടുവില്‍ സമയമെത്തിയപ്പോള്‍ ഇറാന്റെ ആണവായുധശേഖരം നശിപ്പിക്കാന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബും ഇറാനില്‍ കൊണ്ടിട്ടു. ഇതോടെ അമേരിക്കയുടെ കള്ളക്കളി അവസാനിച്ചു. ട്രംപ് ഇറാന്റെ നിതാന്ത ശത്രുവായി.
ട്രംപിന്റെ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഖത്തറില്‍ മിസൈല്‍ വര്‍ഷിച്ചു. ഖത്തറിനെ സംരക്ഷിക്കുന്ന രാജ്യമായ അമേരിക്കയ്‌ക്ക് അതിന് സാധിക്കാതിരുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ വിമര്‍ശിക്കുന്നതിലേക്ക് കൊണ്ടെത്തിച്ചു. എന്തായാലും ഖത്തറിനെ ആക്രമിച്ച ഉടനെ അമേരിക്ക ഇസ്രയേല്‍-ഇറാന്‍ യുദ്ധം നിര്‍ത്തിച്ചു.
ഇതേ അടവുതന്നെയാണ് ട്രംപ് ഉക്രൈന്‍-റഷ്യ യുദ്ധത്തിലും പിന്തുടരുന്നത്. ഉക്രൈന്റെ സുഹൃത്തായ ട്രംപ് ഈ യുദ്ധത്തില്‍ റഷ്യയുടെയും പുടിന്റെയും സുഹൃത്ത് പോലെയാണ് നടിക്കുന്നത്. പക്ഷെ ഓരോ ഘട്ടത്തിലും പുടിന് എതിരായ നിലപാടാണ് എടുക്കുന്നത്. റഷ്യയുടെ എണ്ണ വാങ്ങുന്നതില്‍ നിന്നും ചൈനയെയും ഇന്ത്യയെയും ട്രംപ് പിന്തിരിപ്പിക്കാന്‍ ഏറെ നാളുകളായി ശ്രമിച്ചുകൊണ്ടിരുന്നു. അതേ സമയം ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന സമാധാനദൂതന്‍ ചമയാനും ട്രംപ് ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം റഷ്യയുടെ രണ്ട് പ്രധാന എണ്ണക്കമ്പനികളായ ലൂകോയിലിനും റോസ് നെഫ്റ്റിനും ഉപരോധം ഏര്‍പ്പെടുത്തി.. ഇതോടെ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് നന്നായി വെട്ടിച്ചുരുക്കി. റഷ്യയെ സാമ്പത്തികമായി ഞെരുക്കുന്നതാണ് ഈ തീരുമാനം. അതേസമയം റഷ്യയുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കുന്ന ഒരു സമാധാന ഉടമ്പടി ട്രംപ് ഉക്രൈന്‍ പ്രസിഡന്‍റിന് മുന്‍പാകെ വെച്ചിരിക്കുകയാണ്. ഇത് ട്രംപിന്റെ കപടനാട്യമാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഇതുവരെ റഷ്യ യുദ്ധത്തില്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ മുഴുവന്‍ റഷ്യയുടേതായിരിക്കുമെന്നാണ് ട്രംപ് ഉണ്ടാക്കിയ കരാറിന്റെ പൊരുള്‍. ഇത് റഷ്യയെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള കരാര്‍ മാത്രമാണ്. അല്ലാതെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഒന്നല്ലെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു. 2014ല്‍ റഷ്യ കൂട്ടിച്ചേര്‍ത്ത ഉക്രൈന്റെ ഭാഗമായ ക്രിമിയ ഇനി റഷ്യയുടേതായിരിക്കുമെന്നും ഇപ്പോള്‍ റഷ്യ പിടിച്ചടക്കിയ ഉക്രൈന്റെ ഡൊണെട്സ്ക് പ്രദേശവും ഇനി റഷ്യയുടേതായിരിക്കുമെന്നും അവിടെ നിന്നുള്ള ഉക്രൈന്‍ പട്ടാളക്കാരെ പിന്‍വലിക്കാനുമാണ് സമാധാനക്കരാറില്‍ ട്രംപ് ആവശ്യപ്പെടുന്നത്. ഈ കരാറിനെ പുടിന്‍ സ്വാഗതം ചെയ്തതിന് തൊട്ടുപിന്നാലെ ഫ്രാന്‍സും ജര്‍മ്മനിയും യുകെയും പോളണ്ടും നോര്‍വ്വെയും സ്പെയിനും നെതര്‍ലാന്‍റ്സുമടങ്ങുന്ന നേറ്റോ രാജ്യങ്ങള്‍ ട്രംപിന്റെ സമാധാനക്കരാറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
അതായത് ഉക്രൈന്‍ -റഷ്യ യുദ്ധം നീട്ടുക, പുടിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുക, അതുവഴി റഷ്യ ക്ഷീണിക്കുമ്പോള്‍ റഷ്യയെ ആക്രമിച്ച് ഇല്ലാതാക്കുക- ഇതാണ് യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും രഹസ്യ പദ്ധതി. ഇത് നടപ്പാവുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ഇത് പുടിന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് എതിരായി എപ്പോഴാണ് ഒരു ആണവാക്രമണം തന്നെ പുടിന്‍ അമേരിക്കയ്‌ക്കോ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ എതിരെ അഴിച്ചുവിടാന്‍ പോകുന്നത് എന്നും ലോകം ഉറ്റുനോക്കുന്നു.
















