വാഷിങ്ടൺ — പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് മേയർ-ഇലക്റ്റ് സോഹ്രാൻ മംദാനിയും തമ്മിലുള്ള വൈറ്റ് ഹൗസ് കൂടിക്കാഴ്ചയിൽ ദേശീയ മാധ്യമങ്ങളും രാഷ്‌ട്രീയ നിരീക്ഷകരും ഏറ്റവുമധികം ചര്‍ച്ച ചെയ്ത ദൃശ്യമായി മാറിയത് ‘കസേര ഇല്ലാത്ത സൗഹൃദ നിമിഷം’ തന്നെയായിരുന്നു.
റിപ്പോർട്ടർമാരുമായി സംസാരിക്കുമ്പോൾ, പതിവുപോലെ ട്രംപ് ഒവൽ ഓഫീസിലെ കസേരയിൽ ആശ്വസിച്ച് ഇരിക്കുമ്പോൾ, മംദാനി അദ്ദേഹത്തിന്റെ സമീപം കൈകെട്ടിനിന്ന നിലയിൽ പ്രസ്താവനകൾ നടത്തേണ്ടി വന്നു. (സിനിമയിലെ ഭാസ്‌ക്കരപട്ടേലരേയും തൊമ്മിയേയും ഒാര്‍മ്മപ്പെടുത്തുന്നതാണ് ചിത്രം)
ഈ ചിത്രങ്ങൾ പുറത്തു വന്നയുടൻ, സംഭവം സാധാരണ പ്രോട്ടോക്കോൾ പിഴവായി ആരും കണ്ടില്ല; മറിച്ച് ട്രംപിന്റെ തിരിച്ചറിയപ്പെടുന്ന അധികാരപ്രകടനം എന്ന നിലയ്‌ക്കാണ് വിലയിരുത്തിയത്.
വാക്കുകളിൽ സൗഹൃദം പ്രകടിപ്പിച്ചെങ്കിലും, ശരീരഭാഷയിലെ മേൽക്കോയ്‌മ ട്രംപ് വിട്ടുകൊടുത്തില്ലെന്നായിരുന്നു മുഖ്യ നിരീക്ഷണം. ‘വാക്കുകൾ മൃദുവായി, സീറ്റുകൾ ഇല്ലാതെ’ മുതൽ ‘ഡിപ്ലോമസി വിത്തൗട്ട് ചെയർ’ വരെയുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയ നിറഞ്ഞത്.
രാഷ്‌ട്രീയ വിശകലനക്കാർ ചുരുക്കിയത് ഇങ്ങനെയാണ്:
ട്രംപ് ഭാഷ മാറ്റി; ഭാവം അല്ല.
മംദാനി ഒവൽ ഓഫീസിലെത്തി—
പക്ഷേ ഒരു കസേര നേടാനായില്ല.
















