ന്യൂദല്‍ഹി: മുഖ്യമന്ത്രി രേഖ ഗുപ്ത വെള്ളിയാഴ്ച തിമാർപുർ പ്രദേശത്ത് ആദ്യത്തെ ‘അടൽ കാന്റീനിന്’ തറക്കല്ലിട്ടു. ദല്‍ഹിയിൽ ബി.ജെ.പി സർക്കാർ രൂപവത്കരിച്ചാൽ അടൽ കാന്റീനുകൾ തുറക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിൽ നൂറ് കാന്റീനുകൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് ദല്‍ഹി സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.
ദരിദ്രർക്കും സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ഭക്ഷണം നൽകുക എന്നതാണ് ഇത്തരം കാന്റീനുകൾ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോ വ്യക്തിക്കും അഞ്ച് രൂപക്ക് രണ്ട് നേരം ഭക്ഷണം നല്‍കും.
ദല്‍ഹിയിൽ അടൽ കാന്റീനുകൾ തുറക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന ബി.ജെ.പി, ഇന്ന് വാഗ്ദാനം നിറവേറ്റാനുള്ള ചുവടുവെപ്പ് നടത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബർ 25ന് ദല്‍ഹിയിൽ നൂറ് അടൽ കാന്റീനുകൾ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ദൗത്യം നിർവഹിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.
ഈ കാന്റീനുകൾ വെറും അഞ്ചുരൂപക്ക് ആവശ്യക്കാർക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകും. ഓരോ അടൽ കാന്റീനിലും വൃത്തിയുള്ള വിളമ്പുന്ന സ്ഥലം, ഡിജിറ്റൽ ടോക്കൺ സംവിധാനം, തത്സമയ സി.സി ടിവി നിരീക്ഷണം, ശുദ്ധമായ കുടിവെള്ളം എന്നിവ ഉണ്ടായിരിക്കും, അതുവഴി മാന്യമായും സുരക്ഷിതമായും ഭക്ഷണം കഴിക്കാൻ സാധിക്കും.
ഈ വർഷം ഫെബ്രുവരിയിൽ നടന്ന ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിൽ ദേശീയ തലസ്ഥാനത്ത് “അടൽ കാന്റീനുകൾ” തുറക്കുക എന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. സഞ്ജയ് ബസ്തിയിൽ സ്ഥിതി ചെയ്യുന്ന ജെജെ ക്ലസ്റ്ററിൽ ‘അടൽ കാന്റീനിന്റെ’ ശിലാസ്ഥാപന ചടങ്ങിൽ, നഗരവികസന മന്ത്രി ആശിഷ് സൂദ്, എം.പി മനോജ് തിവാരി, എം.എൽ.എ സൂര്യ പ്രകാശ് ഖത്രി എന്നിവരുൾപ്പെടെ നിരവധി പേർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
















