പത്തനംതിട്ട: സ്വര്‍ണപ്പാളികള്‍ ശ്രീകോവിലിന്റെ ചുവരുകളില്‍ നിന്നും ഇളക്കിയെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്ക് കൊടുത്തു വിടണമെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് പുറമേ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിനോടും നിര്‍ദേശിച്ചിരുന്നതായി സൂചന. എസ്‌ഐടിക്കു മുന്നില്‍ പത്മകുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ വാസു ഇതു സംബന്ധിച്ച് ഇതേവരെ ഒന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടില്ല.
സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുക്കാന്‍ അനുമതി തേടി പോറ്റി ദേവസ്വം ബോര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചതിനൊപ്പം മന്ത്രിക്കു കൂടി ഇതേ ആവശ്യത്തിന് എന്തിനു കത്ത് നല്കി എന്നതും സംശയം ഉണ്ടാക്കുന്നു. എല്ലാവരും ഉള്‍പ്പെട്ട ഗൂഢാലോചനയാണ് നടന്നതെന്നതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. പത്മകുമാറിനെ പോലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രനും അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ നിരവധിയുണ്ട്.
കടകംപള്ളിയുടെ ഓഫീസില്‍ പോറ്റി നിരവധി തവണ നേരിട്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. വെഞ്ഞാറമൂട് പുളിമാത്തുള്ള പോറ്റിയുടെ വീട്ടിലും കടകംപള്ളി പല തവണ എത്തിയിട്ടുണ്ട്. പത്മകുമാറും ഇവിടെ പലവട്ടം എത്തിയിരുന്നു. എന്‍. വാസു അടക്കമുള്ളവര്‍ വെഞ്ഞാറമൂടിന് സമീപം കാരേറ്റ് എംസി റോഡിന്റെ ഓരത്തുള്ള വന്‍കിട ഹോട്ടലിലെ പോറ്റിയുടെ മുറിയില്‍ എത്തിയിരുന്നതായി സൂചനയുണ്ട്. പോറ്റിയുടെ ബന്ധുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട റിസപ്ഷനിലും ദേവസ്വം ഉന്നതരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
















