ന്യൂദല്‍ഹി:രാഹുല്‍ഗാന്ധിയ്‌ക്കെതിരെ ഇന്ത്യാമുന്നണിയിലെ ഘടകക്ഷികള്‍ തിരിയുന്നതോടെ ഇന്ത്യാമുന്നണിയുടെ ഭാവി ഇരുളടയുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെയാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ബിഹാറിലെ ആര്‍ജെഡി ഉള്‍പ്പെടെ തിരിഞ്ഞിരിക്കുന്നത്. , ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, തമിഴ്നാട്ടിലെ ഡിഎംകെ എന്നിവരും രഹസ്യമായി രാഹുല്‍ ഗാന്ധിയോട് എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുകയാണ്. സമൂഹത്തിന്റെ താഴേത്തട്ടില്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനമില്ല എന്ന കാര്യം ബീഹാറിലെ പരാജയത്തോടെ വെളിപ്പെട്ടു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് സാന്നിധ്യമുള്ളത്. കാലഹരണപ്പെട്ട കുറച്ച് നേതാക്കളും സ്വാര്‍ത്ഥതാല്‍പര്യങ്ങളുള്ള കുറെ ചെറുപ്പക്കാരും മാത്രമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സ്വത്ത്.
രാഹുല്‍ ഗാന്ധി എന്ന ഒളിച്ചോട്ടക്കാരനെ വെച്ച് ഇനി ഇന്ത്യാമുന്നണി മുന്നോട്ട് പോകണമോ?
ഈ ചോദ്യമുയര്‍ത്തുന്നത് ഇന്ത്യാമുന്നണിയിലെ ഓരോ നേതാക്കളുമാണ്. കാരണം രാഹുല്‍ ഗാന്ധി മടിയനാണ്. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറല്ല. അതേ സമയം താന്‍ ഇന്ത്യയിലെ രാജാവാണെന്ന രീതിയിലാണ് രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യവും ഈഗോയും. ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രണ്ട് തവണയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് മുങ്ങിയത്. സീറ്റ് ചര്‍ച്ച തുടങ്ങുമ്പോഴും വോട്ടെടുപ്പിന് തൊട്ടുമുന്‍പുമാണ് രാഹുല്‍ ഗാന്ധി മുങ്ങിയത്. ഏതൊരു തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളവും നിര്‍ണ്ണായകമാണ് ഈ സമയങ്ങള്‍. രാഹുല്‍ ഗാന്ധി ഒളിച്ചോട്ടക്കാരനാണെന്ന അഭിപ്രായം ശക്തമാണ്. മോദി 14 റാലികളിലും ഒരു റോഡ് ഷോയിലും പങ്കെടുത്തു. അമിത് ഷാ 41 റാലികളില്‍ പങ്കെടുത്തു. ഗൗരവത്തോടെ തെരഞ്ഞെടുപ്പിനെ കാണുകയും എത്ര വേണമെങ്കിലും കഠിനാധ്വാനത്തിന് തയ്യാറും ഉള്ള നേതാക്കളെയാണ് രാഷ്‌ട്രീയത്തിന് ആവശ്യം. അതാണ് ബിജെപിയുടെ വിജയവും.
വിയര്‍പ്പൊഴുക്കി താഴേക്കിടയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാഹുലിനാവില്ല
അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെ കയ്യിലെ കളിപ്പാവയാണ് രാഹുല്‍ ഗാന്ധി എന്ന അഭിപ്രായവും ശക്തമാണ്. അവര്‍ ഒരുക്കുന്ന പദ്ധതികള്‍ക്ക് പിന്നാലെ അലയുകയാണ് രാഹുല്‍ ഗാന്ധി. നിരവധി രാജ്യങ്ങളിലെ ഭരണം അട്ടിമറിച്ച് അവര്‍ക്ക് ഇഷ്ടമുള്ള നേതാക്കളെക്കൊണ്ട് ആ രാജ്യം ഭരിപ്പിക്കാന്‍ ശേഷിയുള്ള ശക്തിയാണ് അമേരിക്കയുടെ ഡീപ് സ്റ്റേറ്റ്. ആ ശക്തികള്‍ മോദി ഭരണത്തെയും അട്ടിമറിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. ഇവരിലൂടെ എങ്ങിനെയെങ്കിലും അധികാരത്തില്‍ എത്തിപ്പെടാനാണ് രാഹുലിന്റെ നീക്കം. ജെന്‍സി തലമുറയെ ഉപയോഗിച്ച് കലാപമുണ്ടാക്കി അധികാരമാറ്റം കൊണ്ടുവരാമെന്നാണ് രാഹുല്‍ കണക്കുകൂട്ടുന്നത്. അതല്ലാതെ കോണ്‍ഗ്രസിനെ താഴേക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വളര്‍ത്തിയെടുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അശേഷം താല‍്പര്യമില്ല. അതിന് അദ്ദേഹത്തിന് കഴിയില്ലെന്നും ഇന്ത്യാമുന്നണിയിലെ മറ്റ് നേതാക്കള്‍ വിശ്വസിക്കുന്നു. ജനകീയാടിത്തറ ഇല്ലാത്ത കോണ്‍ഗ്രസിനെ ബിഗ് ബോസായി പേറേണ്ട കാര്യമുണ്ടോ? ഇതാണ് ഇന്ത്യാമുന്നണി അംഗങ്ങളെ രാഹുല്‍ ഗാന്ധിക്ക് എതിരെ ചിന്തിപ്പിക്കുന്നത്.
ബീഹാറില്‍ മഹാസഖ്യത്തെ ആദ്യം ബഹിഷ്കരിച്ചത് ജെഎംഎം
ബീഹാറിലെ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഛത്തീസ് ഗഢിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സീറ്റ് വിഭജനത്തിലെ തര്‍ക്കം കാരണം ഇന്ത്യാ മുന്നണിയില്‍ നിന്നും പുറത്തുപോയിരുന്നു. കോണ്‍ഗ്രസും ആര്‍ജെഡിയും ചേര്‍ന്ന് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയെ തഴഞ്ഞുവെന്നാണ് നേതാവ് ഹേമന്ത് സോറന്‍ വിമര്‍ശിച്ചത്.
ബീഹാറിലെ നാണെംകെട്ട തോല്‍വിക്ക് കാരണം രാഹുല്‍ ഗാന്ധിയൊണെന്ന് ആര്‍ജെഡി
ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധിയാണെന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ അഭിപ്രായം. ആര്‍ജെഡി നേതാക്കള്‍ എല്ലാം രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെയാണ് തോല്‍വിയുടെ കാരണം പറഞ്ഞ് വിരല്‍ ചൂണ്ടുന്നത്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് മോഷണം എന്ന ആരോപണം പാളിയെന്നും ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹരിയാനയിലെ വോട്ട് ചോരി ആരോപണം ഉയര്‍ത്തിയതും വിനയായി. മാത്രമല്ല, ഹരിയാനയില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണം തെറ്റാണെന്ന് അവിടെപ്പോയ ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സ്ഥിരീകരിച്ചതും വോട്ടെടുപ്പിന്റെ തലേനാള്‍ ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിന് ബീഹാറില്‍ തിരിച്ചടി കിട്ടാന്‍ കാരണമായി എന്നാണ് വിമര്‍ശനം. വോട്ട് ചോരിയുടെ പേരില്‍ രാഹുല്‍ ഗാന്ധി ബൈക്കില്‍ നടത്തിയ വോട്ട് അധികാര്‍ യാത്ര കടന്നുപോയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞു. മോദിയുടെ അമ്മയെ അധിക്ഷേപിച്ച് രാഹുല്‍ഗാന്ധിയുടെ ഒപ്പമുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചത് സ്ത്രീകള്‍ക്കിടയില്‍ വലിയ വെറുപ്പുളവാക്കി.
വിഐപിയുമായി രാഹുല്‍ ഗാന്ധി പറഞ്ഞ് ഉണ്ടാക്കിയ സഖ്യം വിനയായി
2020ല്‍ ബീഹാറില്‍ ബിജെപിയ്‌ക്ക് ഒപ്പം നിന്ന വിഐപി (വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി) പാര്‍ട്ടിയെ ഈ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി കൂടെക്കൂട്ടിയത് രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധം കാരണമാണ്.വിഐപി പാര്‍ട്ടിയെ മഹാസഖ്യത്തില്‍ ചേര്‍ത്തത്. മത്സ്യത്തൊഴിലാളികളായ നിഷാദ സമുദായത്തെ കൂടെ നിര്‍ത്തുക എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ കണക്കുകൂട്ടല്‍. പക്ഷെ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും വിഐപി തോറ്റു. നിഷാദ സമുദായക്കാര്‍ ഈ സഖ്യം കാരണം തന്നെ എതിരായി വോട്ട് ചെയ്തു. കോണ്‍ഗ്രസ് 66 സീറ്റുകളില്‍ മത്സരിച്ച് ആറിടത്ത് മാത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ഈ മോശം പ്രകടനം ആര്‍ജെഡിയുടെ വിജയസാധ്യതയ്‌ക്കും മങ്ങലേല്‍പിച്ചു.
കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ പരസ്പരം പോര്
അവസാനനിമിഷം വരെ സീറ്റുവിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ കോണ്‍ഗ്രസും ആര്‍ജെഡിയും സിപിഐയും എല്ലാം പരസ്പരം ഏറ്റുമുട്ടിയത് വോട്ടര്‍മാര്‍ക്കിടയില്‍ മഹാസഖ്യത്തിലുള്ള വിശ്വാസം തകര്‍ക്കാന്‍ കാരണമായി. ഇതെല്ലാം കാരണമാണ് തേജസ്വി യാദവ് ബീഹാറിലെ തോല്‍വിയുടെ പ്രധാനകാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് കുറ്റപ്പെടുത്തുന്നത്.
ശിവസേനയും രാഹുലിനെ കുറ്റപ്പെടുത്തി
ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം എന്‍ഡിഎ ഘടകകക്ഷികള്‍ തമ്മിലുള്ള ഐക്യമില്ലായ്‌മ കാരണമാണെന്ന് ശിവസേന കുറ്റപ്പെടുത്തുന്നു. ഈ ഐക്യമില്ലായ്‌മയ്‌ക്ക് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്നും ശിവസേന പറയുന്നു. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ അവസാനനിമിഷം വരെ രാഹുല്‍ മടിച്ചു തേജസ്വി പറഞ്ഞ സീറ്റുകള്‍ വാങ്ങിപ്പോകാതെ കൂടുതല്‍ സീറ്റിനായി രാഹുല്‍ ഗാന്ധി വാദിച്ചതാണ് ഒരേ മണ്ഡലത്തില്‍ തന്നെ സിപിഐയും കോണ്‍ഗ്രസും ആജെഡിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരസ്പരം പോരടിക്കാന്‍ കാരണമായത്.
ആം ആദ്മി ബീഹാറില്‍ ഒറ്റയ്‌ക്ക് മത്സരിച്ചത് രാഹുലിനോടുള്ള വെറുപ്പ്
ദല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഷീലാ ദീക്ഷിത് തുടര്‍ച്ചയായി ഭരിച്ചിരുന്നത് ഇല്ലാതാക്കിയാണ് ആം ആദ്മി രംഗപ്രവേശം ചെയ്തത്. അന്ന് മുതലേ ആം ആദ്മിയും കോണ്‍ഗ്രസും തമ്മില്‍ വിശ്വാസക്കുറവുണ്ട്. ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമാകാതെ ആം ആദ്മി ഒറ്റയ്‌ക്ക് മത്സരിച്ചത് മഹാസഖ്യം എന്ന മുന്നണി ദുര്‍ബലമാണെന്ന് വിലയിരുത്തിയാണ്. അത് ശരിയാണെന്ന്തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ തെളിഞ്ഞു. മഹാസഖ്യത്തിന്റെ ഭാഗമായാല്‍ ബീഹാറില്‍ ആം ആദ്മിക്ക് സ്വയം ബീഹാറിലെ ഒരു ശക്തിയായി വളരാന്‍ കഴിയില്ലെന്നതാണ് ആം ആദ്മിയുടെ വിലയിരുത്തല്‍.
രണ്ട് പോംവഴി
കോണ്‍ഗ്രസ് എന്ന ദുര്‍ബലമായ പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധി എന്ന ദുര്‍ബലനായ നേതാവിന്റെയും കീഴില്‍ ഇന്ത്യാമുന്നണിയുടെ ഭാഗമായി ഇനിയും തുടരണോ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസും എന്തിന് ഡിഎംകെ പോലും ഇപ്പോള്‍ ചിന്തിക്കുന്നത്. പകരം ഒറ്റയ്‌ക്ക് ഇന്ത്യാമുന്നണിക്ക് പുറത്ത് വളരാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
ഹരിയാനയില്‍ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോഷ്ടിച്ചു എന്ന രാഹുല്‍ ഗാന്ധിയുടെ പരാതികള്‍ മാധ്യമങ്ങള്‍ തന്നെ കള്ളമാണെന്ന് പൊളിച്ചത് തൃണമൂലിനെയും ഡിഎംകെയും ഉള്‍പ്പെടെ രാഹുല്‍ ഗാന്ധിയ്‌ക്ക് എതിരാക്കിയിട്ടുണ്ട്. .
ഹിന്ദി ബെല്‍റ്റിലെ ബീഹാര്‍ നശിപ്പിച്ചതില്‍ അഖിലേഷ് യാദവിനും നീരസം
ഹിന്ദി ബെല്‍റ്റ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഗതി നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണ് ബീഹാര്‍. അവിടെ കോണ്‍ഗ്രസും ആര്‍ജെഡിയും കൈകോര്‍ത്ത് നിന്നിട്ടും നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയതില്‍ ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവിനും കടുത്ത അമര്‍ഷമുണ്ട്. രാഹുല്‍ ഗാന്ധിയെ ഒരു ബോസ്സായി കണക്കാക്കാന്‍ തയ്യാറില്ലാത്ത അഖിലേഷ് യാദവിന് രാഹുല്‍ ഗാന്ധിയോടുള്ള പുച്ഛം ഒന്നുകൂടി വര്‍ധിച്ചിരിക്കുകയാണ്. പുറത്തുപറഞ്ഞില്ലെങ്കിലും.
















