തിരുവനന്തപുരം: വേദമന്ത്ര ജപങ്ങളാല്‍ ശ്രീപത്മാനാഭസ്വാമിക്ഷേത്രത്തില്‍ മുറജപത്തിന് തുടക്കമായി. ആറുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന മുറജപം തന്ത്രി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരി പ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതിഹോമത്തോടെ തുടക്കമായി.
ക്ഷേത്ര ചെറുചുറ്റിനുള്ളിലും വേദജപം, സൂക്തജപം എന്നിവ വേദപണ്ഡിതന്മാര്‍ പാരായണം നടത്തി. ഇതോടെ ശ്രീലകവും, ചെറുചുറ്റും വേദഘോഷങ്ങളാല്‍ മുഖരിതമായി. അന്‍പത്താറുദിവസം നീണ്ടുനില്‍ക്കുന്ന സഹസ്ര നാമങ്ങളും ജലജപങ്ങളും വേദ മന്ത്രങ്ങളും കൊണ്ട് ശ്രീപദ്മനാഭസന്നിധി മന്ത്രമുഖരിതമാകും. മുറജപത്തിന് മുന്നോടിയായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലുനടകളിലും 56 ദിവസത്തേക്ക് വേദമണ്ഡപം തുറന്നു. മുന്‍കാലങ്ങളില്‍ ഋക്, യജുര്‍, സാമ വേദങ്ങളാണ് ജപിച്ചിരുന്നതെങ്കിലും ഇത്തവണ അഥര്‍വവേദം കൂടി ജപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തന്ത്രിമാരായ ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍, പ്രദീപ് നമ്പൂതിരിപ്പാട് സജി നമ്പൂതിരിപ്പാട്, പത്മനാഭന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പദ്മനാഭ സ്വാമിക്ക് പ്രത്യേക പുഷ്പജ്ഞാലിയും, നിവേദ്യവും അര്‍പ്പിച്ചു. വലിയലങ്കാരവും, എല്ലാ ക്ഷേത്രന ടയിലും മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു. വേദ ജപം കഴിഞ്ഞതോടെ ജപക്കാര്‍ക്ക് യോഗത്തു പോറ്റിമാര്‍ ദക്ഷിണ നല്‍കി.
ക്ഷേത്രസ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ്മ, പൂയ്യംതിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി. അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മ്മി ബായി എന്നിവര്‍ സംബന്ധിച്ചു. വൈകിട്ട് 4 മണിക്ക് ശ്രീപത്മനാഭ ഭക്തജനമണ്ഡലി യുടെയും, ഭക്തജനങ്ങളുടെയും പൊതു സഹസ്രനാമജപം ശീവേലിപ്പുരയില്‍ നടന്നു. രാത്രി 8.15 ന് ശ്രീപത്മനാഭസ്വാമിയെയും, നരസിംഹസ്വാമിയെയും, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും സിംഹാസനവാഹനത്തില്‍ എഴുന്നള്ളിപ്പും നടത്തി. ശ്രീബലിക്ക് ക്ഷേത്രസ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ്മ അകമ്പടി സേവിച്ചു. ക്ഷേത്രത്തിന് ചുറ്റും മണ്‍ചിരാത് കൊണ്ടും വൈദ്യുതദീപാലങ്കാരം കൊണ്ടും ദീപപ്രഭയാക്കി.
















