ന്യൂദൽഹി : യുകെ ആസ്ഥാനമായുള്ള പ്രതിരോധ ഡീലർ സഞ്ജയ് ഭണ്ഡാരി ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു .
ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം ഈ വർഷം ജൂലൈയിൽ വാദ്രയുടെ മൊഴി രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കൾ കൈവശം വച്ചതിന് ഇതിനകം തന്നെ നിയമനടപടി നേരിടുന്ന പ്രതിരോധ ഡീലർ ഭണ്ഡാരിയുമായി ബന്ധപ്പെട്ട വിദേശ ആസ്തികളിലും സാമ്പത്തിക ഇടപാടുകളിലും വദ്രയ്‌ക്ക് പങ്കുണ്ടെന്ന് ഇഡി പറയുന്നു.
2016-ൽ ഭണ്ഡാരിക്കെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് ശേഷമാണ് അന്വേഷണം ആരംഭിച്ചത്. വാദ്രയുമായും കൂട്ടാളികളുമായും ഭണ്ഡാരിയ്‌ക്ക് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഇമെയിലുകളും രേഖകളും കണ്ടെത്തുകയും ചെയ്തു. സഞ്ജയ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ളതെന്ന് കരുതുന്ന ലണ്ടനിലെ ഒരു വസ്തുവിന്റെ നവീകരണത്തെക്കുറിച്ച് ഈ രേഖകളിൽ പരാമർശിച്ചിട്ടുണ്ട് . റോബർട്ട് വാദ്രയുടെ നിർദ്ദേശപ്രകാരം അദ്ദേഹവുമായി ബന്ധപ്പെട്ട ഇടനിലക്കാർ വഴിയുമാണ് നവീകരണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
2016 ൽ ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ഭണ്ഡാരിയെ ഡൽഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വാദ്രയുമായോ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായോ ബന്ധമുള്ളതായി പറയപ്പെടുന്ന ഇന്ത്യയിലെ നിരവധി സ്വത്തുക്കൾ ഏജൻസി മുമ്പ് കണ്ടുകെട്ടിയിരുന്നു. ഭണ്ഡാരിയുടെ വിദേശ ഇടപാടുകളിലൂടെ സമ്പാദിച്ച കുറ്റകൃത്യത്തിന്റെ വരുമാനമാണിതെന്ന് ഇഡി വ്യക്തമാക്കി.















