ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കുമെന്നു പ്രഖ്യാപിച്ചത് രാഹുലും കൂട്ടരും തന്നെയായിരുന്നു. പറഞ്ഞതു ഫലിച്ചു. രാഹുലിന്റെ കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷങ്ങള്‍ ചിതറിപ്പോയ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ അത്ഭുത വിജയം ദേശീയ രാഷ്‌ട്രീയത്തെ അടിമുടി ഉലച്ചു കഴിഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ കരുത്തും ആത്മവിശ്വാസവും ഇരട്ടിയിലും ഏറെയായി. എന്‍ഡിഎയുടെ സ്വാധീനം ഒന്ന് ഇളകി ഉറച്ചു. ബീഹാര്‍ ഫലം രാഹുലിന്റെ ഭാവിയേയും പിടിച്ചുകുലുക്കുന്ന നിലയിലേയ്‌ക്കാണ് കാര്യങ്ങളുടെ പോക്ക്. പ്രതിപക്ഷ സഖ്യമായ ഇന്‍ഡി മുന്നണിയില്‍ നേതൃത്വമാറ്റം ആവശ്യപ്പെട്ടു മുറുമുറുപ്പു തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി പദം തന്റെ ജന്‍മാവകാശമാണെന്നു വിശ്വസിക്കുന്ന രാഹുലിന്റെ, മുന്നണി നേതൃസ്ഥാവും ആടിത്തുടങ്ങി. നെഹ്റുകുടുംബത്തോട് അണികള്‍ക്കുള്ള വിധേയത്വം മൂലം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുടരാന്‍ രാഹുലിനു കഴിയുമായിരിക്കാം. സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്കും എതിരെ പാര്‍ട്ടിക്ക് അകത്തും പുറത്തും പ്രത്യക്ഷവും പരോക്ഷവുമായ വിമര്‍ശനങ്ങള്‍ രൂക്ഷമാവുകയാണ്. രാഹുലും രാഹുലിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടുവെന്ന അടക്കം പറച്ചിലുകള്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ പുറത്തുവരുന്നുമുണ്ട്്. ആഘോഷപൂര്‍വം എന്‍ഡിഎ ബീഹാറില്‍ വീണ്ടും അധികാരത്തില്‍ ഏറുകയാമല്ലോ.
ഇന്‍ഡി സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സഖ്യത്തിലെ രണ്ടാം സ്ഥാനക്കാരായ സമാജ്വാദി പാര്‍ട്ടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിയാനയിലെ തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു, കോണ്‍ഗ്രസ് അത് ചെവി ക്കൊണ്ടില്ല. അതുപോലെയല്ല എസ്പിയുടെ കാര്യം. ലോക്‌സഭയില്‍ 37 സീറ്റുകളുള്ള എസ്പി, പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉയരുമെന്ന് ഉറപ്പാണ്.
ബീഹാറിലെ തോല്‍വി അംഗീകരിച്ച് കാരണങ്ങള്‍ വിലയിരുത്തുന്നതിന് പകരം ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. പാര്‍ട്ടി യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോവുകയാണെന്ന വിമര്‍ശനമാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ പരസ്യമായിത്തന്നെ അഭിപ്രായം പ്രകടിപ്പിച്ചു. സാധാരണ പ്രവര്‍ത്തകരുമായുള്ള ബന്ധം പാര്‍ട്ടിക്ക് നഷ്ടപ്പെടുന്നുവെന്ന ആരോപണമാണ് മുംതാസ് ഉന്നയിച്ചത്. ഇത് ബീഹാറില്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പരക്കെ ഉയര്‍ന്നുകേട്ടതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ എംപിയും പാര്‍ട്ടി എംപി കാര്‍ത്തി ചിദംബരവും നടത്തിയ പ്രസ്താവനകള്‍ ഇതുമായി കൂട്ടിവായിക്കാം. മണ്ഡലങ്ങള്‍ വച്ചുമാറിയപ്പോഴും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴും ബീഹാറിലെ പ്രവര്‍ത്തകരുടെ താല്പര്യത്തിന് വേണ്ടത്ര പ്രധാന്യം നല്‍കിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചവരും പട്‌നയില്‍ പാര്‍ട്ടി നേതാക്കളെ മര്‍ദ്ദിച്ചവരും ചൂണ്ടിക്കാണിച്ചതും ഇത് തന്നെയായിരുന്നു.
ഹരിയാന, മഹാരാഷ്‌ട്ര ഉള്‍പ്പെടെയുള്ള നിര്‍ണായകമായ പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും തോല്‍വി ഏറ്റുവാങ്ങിയപ്പോഴും ബീഹാറോടെ വിജയിച്ച് മുന്നോട്ടുവരുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍, രാഹുല്‍, ഖാര്‍ഗെ, പ്രിയങ്ക തുടങ്ങിയവര്‍ ഡസന്‍ കണക്കിന് റാലികള്‍ നടത്തിയിട്ടും കോണ്‍ഗ്രസിനും മഹാസഖ്യത്തിനും ബീഹാറില്‍ യാതൊരു ചലനവും സൃഷ്ടിക്കാനായില്ല. നാലില്‍ മൂന്നിലേറെ ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. 243 അംഗ നിയമസഭയില്‍ എന്‍ഡിഎ സഖ്യം 202 സീറ്റുകള്‍ നേടി. ബിജെപി 89, ജെഡിയു 85, എല്‍ജെപി (ആര്‍വി) 19, എച്ച്എഎം (എസ്) അഞ്ച്, ആര്‍എല്‍എം നാല് എന്നിങ്ങനെയാണ് കക്ഷിനില. പൂര്‍ണ്ണ തകര്‍ച്ച നേരിട്ട മഹാസഖ്യത്തിന് 35 സീറ്റു മാത്രം. ആര്‍ജെഡി 25, കോണ്‍ഗ്രസ് ആറ്, സിപിഐ (എംഎല്‍) (എല്‍) രണ്ട്, സിപിഎം ഒന്ന്, ഐഐപി ഒന്ന്. ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം അഞ്ച് സീറ്റു നേടി. ബിഎസ്പി ഒരു സീറ്റ് നേടിയപ്പോള്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് യാതൊരുചലനവും ഉണ്ടാക്കാനായില്ല.
വോട്ട് ചോരിയും എസ്‌ഐആറുമാണ് രാഹുല്‍ ഗാന്ധി ബീഹാറില്‍ തെരഞ്ഞെടുപ്പു വിഷയമായി ഉയര്‍ത്തിയത്. എന്നാല്‍, തിരിച്ചടി മുന്നില്‍കണ്ടാകും ആര്‍ജെഡി ഇതേകുറിച്ച് മിണ്ടിയില്ല. രാഹുല്‍ഗാന്ധി വോട്ടര്‍ അധികാര്‍ യാത്ര നടത്തിയ മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസിന് മുന്നേറാനായില്ല. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തുന്നതിലും അഭിപ്രായങ്ങള്‍ ഏകീകരിക്കുന്നതിലും കോണ്‍ഗ്രസും മഹാസഖ്യവും ബീഹാറിലും പരാജയപ്പെട്ടു. അടി ത്തട്ടിലെ മണ്ണ് ഒലിച്ചുപോയത് തിരിച്ചറിയാനായില്ല. പ്രവര്‍ത്തനങ്ങളല്ല, പ്രസ്താവനകളായിരുന്നു ഉയര്‍ന്നുകേട്ടത്. തലക്കെട്ടുകള്‍ സൃഷ്ടിക്കുകയായിരുന്നു രാഹുല്‍. രക്ഷയില്ലെന്ന് കണ്ടതോടെ കുളത്തിലും ചാടി.
ബിജെപിയും എന്‍ഡിഎയുമാകട്ടെ കൃത്യവും വ്യക്തവും ശക്തവുമായ പ്രവര്‍ത്തനവും മുന്നേറ്റവുമാണ് കാഴ്ചവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുത്ത റാലികളിലെ സ്ത്രീകള്‍ അടക്കമുള്ള ജനപങ്കാളിത്തം എടുത്തുപറയേണ്ടതാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കൃത്യമായ നീക്കങ്ങളും കേന്ദ്രമന്ത്രിയും യുവനേതാവുമായ ചിരാഗ് പാസ്സ്വാന്റെ ഇടപെടലുകളും സഖ്യത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വഴിയൊരുക്കി. മോദിയും നിതീഷ് കുമാറും ഉയര്‍ത്തിയ സദ്ഭരണം, വികസനം, ജനക്ഷേമം, ക്രമസമാധാനം എന്നീ മുദ്രാവാക്യങ്ങള്‍ വനിതാവോട്ടര്‍മാര്‍ ഏറ്റെടുത്തു. ആര്‍ജെഡി – കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്ത് ജംഗിള്‍രാജ് നടമാടുമെന്ന ഭീതി, അവര്‍ക്ക് എതിരായി വിധി യെഴുതാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചു. അതിന്റെ ഫലമായിരുന്നു 67.13% റെക്കോര്‍ഡ് പോളിംഗ്. 1951ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ്. സംസ്ഥാനത്ത് 3.93 കോടി പുരുഷ വോട്ടര്‍മാരും 3.51 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. ഇതില്‍ 2.47 കോടി പുരുഷന്മാരും 2.52 കോടി സ്ത്രീകളും വോട്ട് ചെയ്തു. പുരുഷന്മാരേക്കാള്‍ അഞ്ച് ലക്ഷം സ്ത്രീകള്‍ കൂടുതല്‍ വോട്ട് ചെയ്തു. ഇത് നിര്‍ണായകമായി. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ സ്ത്രീ കേന്ദ്രീകൃത നയങ്ങളും 10,000 രൂപ നേരിട്ടു നല്‍കിയ സഹായപദ്ധതിയും ഫലം കണ്ടു. ദേശീയ ക്ഷേമ പദ്ധതികളുമായി ചേര്‍ന്ന്, ഇത് ശക്തമായ ഒരു സ്ത്രീ വോട്ട് ബാങ്ക് സൃഷ്ടിച്ചു. സ്ത്രീകളും യുവാക്കളുമാണ് ബീഹാറിലെ വലിയ വിജയത്തിന് കരുത്തായതെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടി ക്കാട്ടിയിരുന്നു. വികസിത ബീഹാര്‍ ലക്ഷ്യമിട്ടാണ് എന്‍ഡിഎ മുന്നോട്ടുപോകുന്നത്. 2047ല്‍ വികസിത ഭാരതമാണല്ലോ ലക്ഷ്യം.
ബീഹാറിലെ വിജയം എന്‍ഡിഎയെ കൂടുതല്‍ ദൃഢപ്പെടുത്തി. ബിജെപിയും ജെഡിയുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കിംവദന്തികള്‍ പരത്തിക്കൊ ണ്ടിരിക്കുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് ബീഹാര്‍ ജനത നല്‍കിയത്. ദേശീയ രാഷ്‌ട്രീയത്തിലും വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ ഫലം പ്രതിഫലിക്കും. ഗംഗാനദി ബീഹാര്‍ വഴി പശ്ചിമബംഗാളിലേക്ക് ഒഴുകുന്നതുപോല ബീഹാറിലെ വിജയം ബംഗാളിലെ വിജയത്തിന് വഴിയൊരുക്കിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആസാം എന്നീ സംസ്ഥാനങ്ങളിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നതാണ് ഈ വിജയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ള കേരളത്തിലും ബീഹാര്‍ സ്വാധീനം ചെലുത്തും.
















