തിരുവനന്തപുരം: രണ്ടാം മന്ത്രിയാകാൻ അമിതാവേശം കാണിക്കുന്ന വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടിക്ക്് പുതിയ നാണക്കേട്. വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കുമെതിരേ വാളോങ്ങി തുള്ളുമ്പോൾ മന്ത്രിയുടെ വകുപ്പാകെ അഴിമതിയിൽ മുങ്ങിപ്പോയത് മന്ത്രി ശിവൻകുട്ടി അറിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാരിന്റെ പോലീസ് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ എയ്ഡഡ് സ്‌കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ നടക്കുന്ന വൻ അഴിമതി കണ്ടെത്തി. വിജിലൻസിന്റെ ഓപ്പറേഷൻ ബ്ലാക് ബോർഡ് റെയ്ഡിലാണ് വൻ അഴിമതി കണ്ടെത്തിയത്.
മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്ഥലംമാറ്റ അപേക്ഷകൾക്കും ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും കൈക്കൂലി വാങ്ങുന്നത് പതിവാണ്. കൈക്കൂലി കൈപ്പറ്റാൻ ഫയലുകളിൽ അനാവശ്യ കാല താമസം വരുത്തുന്നുവെന്നും വിജിലൻസ് കണ്ടെത്തി.
സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെ ഭിന്നശേഷിക്കാരെ അധ്യാപകരുടെ നിയമനങ്ങൾ നടത്തി. ഡിവിഷൻ നിലനിർത്തി സ്‌കൂളുകളിൽ അധ്യാപക തസ്തിക നിലനിർത്താൻ മറ്റ് സ്‌കൂളുകളിലെ കുട്ടികൾക്ക് അഡ്മിഷൻ നൽകിയതായി വ്യാജരേഖകൾ ഉണ്ടാക്കി. വിരമിച്ച ഉദ്യോഗസ്ഥർ അഴിമതിക്ക് ഇടനിലക്കാരാകുന്നു തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് വിജിലൻസിന് ലഭിച്ചിട്ടുള്ളത്.
തനിക്ക് ബന്ധമില്ലാത്ത വിഷയങ്ങളിലും അതിവേഗം പ്രതികരിക്കുന്ന മന്ത്രി വി. ശിവൻകുട്ടി വിജിലൻസിന്റെ കണ്ടെത്തലിനെക്കുറിച്ച് മിണ്ടിയിട്ടില്ല.
















