ശബരിമല: ദര്‍ശനത്തിനുളള സ്‌പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ പ്രതിദിനം 5000 ആയി കുറച്ചു. ഇടത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രാഥമിക നിയന്ത്രണം ഏര്‍പ്പെടുത്തുക. നിലയ്‌ക്കലിലും പരിശോധിച്ച ശേഷം മേ വാഹനങ്ങള്‍ കടത്തി വിടൂ. കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകുന്ന ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഉണ്ടോ എന്ന് കണ്ടക്ടര്‍ പരിശോധിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം പൊലീസ് കെഎസ്ആര്‍ടിസി സിഎംഡിക്ക് നല്‍കി
മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വെര്‍ച്വല്‍ ക്യൂ ഇല്ലാതെ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകുന്ന ഭക്തര്‍ക്ക് നിലയ്‌ക്കലില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കും.നിലയ്‌ക്കലില്‍ വെര്‍ച്വല്‍ ക്യൂ എടുത്താല്‍ ഇവരെ സൗജന്യമായി പമ്പയിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ദിവസം ദര്‍ശനത്തിന് വലിയ തിരക്കാണുണ്ടായത്.ആവശ്യത്തിന് സൗകര്യമില്ലാതെ തീര്‍ത്ഥാടകര്‍ വലഞ്ഞിരുന്നു. നിരവധി പേര്‍ ദര്‍ശനം കിട്ടാതെ മടങ്ങിയ സംഭവമുണ്ടായി. ഇന്നലെ വൈകിട്ടോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും തിരക്ക് കുറഞ്ഞിരുന്നില്ല.
ശബരിമല വിഷയം പരിഗണിച്ച ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി ബുധനാഴ്ച നിര്‍ദേശിച്ചു. സ്‌പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണമെന്നും വെര്‍ച്വല്‍ ക്യു ബുക്കിംഗ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.
വെര്‍ച്വല്‍ ബുക്കിംഗിലും ഇനി വിട്ട് വീഴ്ച പാടില്ലെന്നാണ് കോടതി നിര്‍ദേശം. ഷെഡ്യൂള്‍ സമയത്തിന് 6മണിക്കൂര്‍ മുമ്പും 18 മണിക്കൂറിന് ശേഷവും മാത്രമാകും അനുമതി.ഈ സമയപരിധിക്കപ്പുറമുള്ള വെര്‍ച്വല്‍ ക്യു ബുക്കിംഗും ഇനി അംഗീകരിക്കില്ല. വെര്‍ച്വല്‍ ക്യു ടിക്കറ്റുള്ള എല്ലാ ഭക്തര്‍ക്കും അനുമതി നല്‍കുന്നതാണ് തിരക്ക് അനിയന്ത്രിതമാകാന്‍ കാരണം.
ആറ് മാസം മുമ്പെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ കോടതി എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്ന് ചോദിച്ചു.നിലയ്‌ക്കല്‍ മുതല്‍ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണം. ഇവിടെ പരമാവധി എത്ര പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നതിന് കണക്കുകളുണ്ടോ എന്ന് കോടതി ആരാഞ്ഞു. സെക്ടറുകളുടെ വിസ്തീര്‍ണം കണക്കിലെടുത്ത് വേണം ഭക്തരുടെ എണ്ണം നിശ്ചയിക്കാന്‍.
കുട്ടികളും പ്രായമായവരും മണിക്കൂറുകളാണ് നീണ്ട ക്യൂവില്‍ കാത്ത് നില്‍ക്കുന്നത്. ഉത്സവം നടത്തുന്നത് പോലെ അല്ല, മണ്ഡലം മകരവിളക്ക് സീസണ്‍. വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. പൊലീസിനെ ഉപയോഗിച്ച് പരമാവധി തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയപ്പോള്‍ തിരക്ക് നിയന്ത്രിക്കല്‍ പൊലീസിന്റെ മാത്രം പണിയല്ലെന്നും ശാസ്ത്രീയമായി ഇത് കൈകാര്യം ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി.
















