വാഷിംഗ്ടണ്‍: അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കാനും അമേരിക്കയില്‍ ജനിച്ച വെള്ളക്കാര്‍ക്ക് വീണ്ടും തൊഴില്‍ നല്കാനും ഉദ്ദേശിച്ചുള്ള മാഗ (MAGA-Make America Great Again) പദ്ധതി തകരുകയാണോ? കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വന്‍തോതില്‍ യുഎസ് ഓഹരിവിപണി തകര്‍ന്നടിയുകയാണ്. മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ആമസോണ്‍, മെറ്റ തുടങ്ങി പ്രധാന കമ്പനികളുടെ ഓഹരികള്‍ വലിയ നഷ്ടം രേഖപ്പെടുത്തുന്നു. യുഎസിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 30 പ്രമുഖ കമ്പനികളുടെ സ്റ്റോക്ക് മാർക്കറ്റ് സൂചികയായ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് (ഡിജെഐഎ) വന്‍തോതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇടിഞ്ഞു. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്, നാസ് ഡാക് എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വിപണി മൂലധനം ഏറ്റവും കൂടുതലുള്ള 500 കമ്പനികളുടെ ഓഹരികളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരു അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റ് സൂചികയായ എസ് ആന്‍റ് പി 500 സൂചിക അഥവാ സ്റ്റാൻഡേർഡ് & പൂവേഴ്സ് 500 സൂചികയും നാലാം ദിവസവും തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി.
പലിശ നിരക്ക് കുറയ്‌ക്കില്ലെന്ന് ഫെഡ് റിസര്‍വ്വ്, പണപ്പെരുപ്പം കൂടുന്നു
ഇതിന് പ്രധാനകാരണം ഡോളര്‍ പലിശനിരക്ക് കുറയ്‌ക്കാന്‍ സാധ്യതയില്ലെന്ന വാര്‍ത്തകളാണ്. അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് ഡിസംബര്‍ അവസാനിക്കുംമുന്‍പ് കുറയ്‌ക്കാന്‍ 70 ശതമാനത്തോളം സാധ്യത നേരത്തെ കല്‍പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനുള്ള സാധ്യത മങ്ങിയിരിക്കുന്നു എന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ഓഹരി നിക്ഷേപകരില്‍ വലിയ ഭീതി സൃഷ്ടിച്ചതോടെ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കപ്പെടുന്നതാണ് ഓഹരിവില ഇടിയാന്‍ കാരണമാകുന്നത്.
ഡോളര്‍ പലിശനിരക്ക് കുറച്ചില്ലെങ്കില്‍ വിപണിയിലേക്ക് കൂടുതല്‍പണമിറങ്ങാനുള്ള സാധ്യതയാണ് അടയുക. ഇത് ഇപ്പോള്‍ അപായകരമായ തോതില്‍ തുടരുന്ന പണപ്പെരുപ്പം വീണ്ടും കൂട്ടാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അമേരിക്കയുടെ പണപ്പെരുപ്പം മൂന്ന് ശതമാനം എന്ന തോതില്‍ തുടരുകയാണ്. രണ്ട് ശതമാനം വരെ പണപ്പെരുപ്പമാണ് അനുവദനീയം.
പലിശനിരക്ക് കുറച്ചില്ലെങ്കില്‍ കൂടുതല്‍ നിക്ഷേപകങ്ങള്‍ എത്താന്‍ സാധ്യതയില്ലെന്ന ഭീതിയും നിലനില്‍ക്കുന്നു. കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിയില്ലെങ്കില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയില്ല. ഇത് ട്രംപിന്റെ അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കി മാറ്റുന്ന മാഗ പദ്ധതിക്ക് കടുത്ത ഭീഷണിയാണ്.
സൊഹ്റാന്‍ മംദാനിയുടെ വരവില്‍ ഭീതി
ന്യൂയോര്‍ക്ക് മേയറായി മുസ്ലിം ന്യൂനപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ സൊഹ്റാന്‍ മംദാനി ജയിച്ചുകയറിയത് ട്രംപ് തടയിട്ട പുറത്തുനിന്നുള്ള മുസ്ലിം കുടിയേറ്റം വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്നും ആശങ്ക പരക്കുകയാണ്. കുറഞ്ഞ ചെലവില്‍ ന്യൂയോര്‍ക്കില്‍ താമസസൗകര്യങ്ങള്‍ ഒരുക്കുക എന്നതായിരുന്നു സൊഹ്റാന്‍ മംദാനിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് അമേരിക്കയിലേക്ക് കുടിയേറുന്ന മുസ്ലിം വിഭാഗത്തിന് കുറഞ്ഞചെലവില്‍ താമസസൗകര്യം ഒരുക്കാനുള്ള ഗൂഢപദ്ധതിയാണെന്നും ഇങ്ങിനെ ഒരു അന്തരീക്ഷം രൂപപ്പെട്ടാല്‍ കൂടുതല്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നും വിദ്യാഭ്യാസയോഗ്യതയില്ലാത്ത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ നിറഞ്ഞേക്കുമെന്ന ഭീതിയും വര്‍ധിക്കുന്നു. അമേരിക്കയെ വീണ്ടും വെള്ളക്കാരായ അമേരിക്കക്കാരുടെ നാടാക്കി മാറ്റി അമേരിക്കയെ പഴയ അമേരിക്ക പോലെ ഗ്രേറ്റ് ആക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. ഇതിനേറ്റ കനത്ത തിരിച്ചടിയായിരുന്നു സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രീയസംഭവവികാസം.
വ്യാപാരയുദ്ധം തിരിച്ചടിച്ചു
വ്യാപാരത്തീരുവ വര്‍ധിപ്പിച്ച് മറ്റ് രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് വരുന്നതിന് തടയിട്ട ട്രംപിന്റെ നടപടി പല അവശ്യസാധനങ്ങളുടെയും വില വര്‍ധിപ്പിച്ചിരുന്നു. കാപ്പി, തക്കാളി തുടങ്ങിയ പല സാധനങ്ങള്‍ക്കും വില വര്‍ധിച്ചത് പണപ്പെരുപ്പം കൂട്ടാന്‍ ഇടയാക്കിയിരുന്നു. ജനങ്ങളില്‍ നിന്നും സാമ്പത്തിക വിദഗ്ധരില്‍ നിന്നും ഉള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ഈ ഉല്‍പന്നങ്ങളുടെ വ്യാപാരത്തീരുവ കുറയ്‌ക്കാന്‍ ട്രംപ് നിര‍്ബന്ധിതനായിരുന്നു. വ്യാപാരത്തീരുവ ഉയര്‍ത്തി മറ്റ് രാജ്യങ്ങളില്‍ യുഎസിന്റെ ഉല്‍പന്നങ്ങള്‍ എത്തിക്കാനുള്ള ട്രംപിന്റെ പദ്ധതിയാണ് ഇതോടെ തകരുന്നത്.
ബിറ്റ് കോയിനുകള്‍ തകരുന്നു
ക്രിപ്റ്റോകറന്‍സികളുടെ മൂല്യം ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ കുതിച്ചിരുന്നതാണ്. പക്ഷെ ഇപ്പോള്‍ ബിറ്റ് കോയിന്‍, ഡോജികോയിന്‍ ഉള്‍പ്പെടെയുള്ളവയുടെ മൂല്യം തകര്‍ന്നു. ഒരു ബിറ്റ് കോയിന്റെ വില ഒരു ലക്ഷം ഡോളരില്‍ നിന്നും 90000 ഡോളറിലേക്ക് ഇടിഞ്ഞു. ഇതിന് പ്രധാനകാരണം ചൈനയുമായുള്ള വ്യാപാരയുദ്ധത്തില്‍ ഡോളര്‍ അസ്ഥിരപ്പെടുന്നതാണ്. ഡോളര്‍ മൂല്യം കൂടുതല്‍ ഇടിഞ്ഞേക്കുമോ എന്ന ഭീതിയാല്‍ വന്‍നിക്ഷേപകര്‍ കൂടുതല്‍ സുസ്ഥിരമായ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപം മാറ്റുകയാണ്. ഇതാണ് ബിറ്റ് കോയിനുകളെ ദുര്‍ബലപ്പെടുത്തിയത്.
















