Kerala

തുമ്പയിലെ റോക്കറ്റ് വിക്ഷേപണത്തിന് വെള്ളിയാഴ്ച 62 വര്‍ഷം തികയുന്നു

1963 നവംബര്‍ 21. അന്നാണ് ഭാരതം ആദ്യമായി ഒരു റോക്കറ്റ് വിക്ഷേപിച്ചത്. അതുംനമ്മുടെ തുമ്പയില്‍ നിന്ന്. ആ വിക്ഷേപണത്തിന് വെള്ളിയാഴ്ച 62 വര്‍ഷം തികയുന്നു....

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആര്‍ സുനില്‍

1963 നവംബര്‍ 21നാണ് ഭാരതത്തിന്റെ പ്രഥമ റോക്കറ്റ് വിക്ഷേപണം തുമ്പയില്‍ നടന്നത്. ‘നിക്കി അപ്പാച്ചെ’ (ചശസല അുമരവല) എന്ന ആ അന്തരീക്ഷ നിരീക്ഷണ സൗണ്ടിങ് റോക്കറ്റ് നാസയില്‍ നിര്‍മ്മിച്ചതായിരുന്നു.

രാജ്യത്തെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഇസ്രോ) ആണല്ലോ. എന്നാല്‍ ആദ്യ റോക്കറ്റ് ആകാശത്തേക്ക് കുതിക്കുമ്പോള്‍ ഐഎസ്ആര്‍ഒ പിറവിയെടുത്തിരുന്നില്ല. ആണവോര്‍ജ്ജ വകുപ്പിന് കീഴിലുള്ള ഒരു കമ്മിറ്റിയാണ് (Indian National Committee for Space Research, ഇന്‍കോസ്പാര്‍) രാജ്യത്തെ ബഹിരാകാശ ദൗത്യങ്ങളെ ഏകോപിപ്പിച്ചിരുന്നത്. 1969 ആഗസ്ത് 15നാണ് ഐഎസ്ആര്‍ഒ രൂപം കൊണ്ടത്.

തുമ്പ വന്ന വഴി

ഭാരതത്തിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി ആദ്യം പരിഗണിക്കപ്പെട്ടത് കൊല്ലം ജില്ലയിലെ അഷ്ടമുടി കായലുമായി ചേര്‍ന്ന വെള്ളാനത്തുരുത്ത് ആയിരുന്നു. റോക്കറ്റ് വിക്ഷേപണ പരീക്ഷണങ്ങളില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ അത് ജീവനാംശം സൃഷ്ടിക്കാതെ കായലില്‍ പതിക്കും എന്നതിനാല്‍ വിക്രം സാരാഭായി ആശ്വാസം കൊണ്ടു. ഇത്തരമൊരു കേന്ദ്രം കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം എ.താണുപിള്ളയും വലിയ ആവേശം പ്രകടിപ്പിച്ചു.

ശാസ്ത്രജ്ഞര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ മുഖ്യമന്ത്രി കൊല്ലം ജില്ലാ കളക്ടറായിരുന്ന കൊച്ചുകോശിയെ ചുമതലപ്പെടുത്തി. ഭാവി സംരംഭങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനായി കളക്ടര്‍ ഒരു യോഗം വിളിച്ചു. സാരാഭായിയും ആ യോഗത്തില്‍ സംബന്ധിച്ചു.

യോഗത്തിനിടെ സാരാഭായി ചോദിച്ചു: ”ആട്ടെ, ഈ സ്ഥലത്തിന്റെ ശരിക്കുള്ള പേര് എന്താണ്?” വെള്ളാനത്തുരുത്ത് എന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. ആ പേരിന്റെ അര്‍ത്ഥം എന്തെന്നായി സാരാഭായിയുടെ തമാശ രൂപേണയുള്ള ചോദ്യം. ശാസ്ത്രജ്ഞരുടെ സംഘത്തിലുണ്ടായിരുന്ന പ്രൊഫ. പി.ആര്‍. പിഷാരടി അത് വിശദീകരിക്കാന്‍ മുതിര്‍ന്നു. ‘ Sandbar of the White Elephant’ അദ്ദേഹം പറഞ്ഞു. വെള്ളാന (White Elephant) എന്ന പ്രയോഗം കേട്ടതിനാലാകാം സാരാഭായിയുടെ മുഖം മങ്ങി.

വേറെ വല്ല സ്ഥലവും കണ്ടെത്തിയിരുന്നോ എന്നായി സാരാഭായിയുടെ പെട്ടെന്നുള്ള ചോദ്യം. അഹമ്മദാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ഡോ. ചിറ്റ്‌നിസ് എഴുന്നേറ്റു. ”മറ്റൊരു സ്ഥലം കൂടി കണ്ടെത്തിയിരുന്നു”. അദ്ദേഹം പറഞ്ഞു: ”തിരുവനന്തപുരത്ത് പള്ളിത്തുറയ്‌ക്കടുത്ത് ഒരു കടലോര ഗ്രാമം”.

ആ സ്ഥലത്തിന്റെ പേര് എന്തെന്നായി അടുത്ത ചോദ്യം. തുമ്പയെന്നാണ് നാട്ടുകാര്‍ ആ പ്രദേശത്തെ വിളിക്കുന്നതെന്ന് ചിറ്റ്‌നിസ് അറിയിച്ചു. അപ്പോള്‍ സഹജമായ മന്ദഹാസത്തോടെ സാരാഭായി ആരാഞ്ഞു: ”തുമ്പ എന്ന പേരിനും ഒരര്‍ത്ഥം ഉണ്ടാകുമല്ലോ? എന്താണത്?”

തിരുവോണവുമായി ബന്ധപ്പെട്ട ഒരു ചെടിയുടെ പേരാണതെന്നും ആ ചെടി സുലഭമായി വളര്‍ന്നു നില്‍ക്കുന്ന സ്ഥലമായതിനാലാകാം ആ പേര് വന്നിട്ടുള്ളതെന്നും പ്രൊഫ. പിഷാരടി വിശദീകരിച്ചു.

അപ്പോള്‍ ഒരുള്‍വിളിയെന്നോണം വിക്രം സാരാഭായി ഇപ്രകാരം പറഞ്ഞു: ”അപ്പോള്‍ ഈ തുമ്പയാകട്ടെ നമ്മുടെ ഗവേഷണ കേന്ദ്രം.” കരഘോഷത്തോടെ ആ നിര്‍ദ്ദേശം എല്ലാവരും അംഗീകരിച്ചു. അങ്ങനെയാണ് തുമ്പ ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്.

ഭാഭയും സാരാഭായിയും

ബഹിരാകാശ ഗവേഷണ മേഖലയുടെ അനന്തമായ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട രാഷ്‌ട്രങ്ങളില്‍ ഒന്നായിരുന്നു ഭാരതം. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണങ്ങളുടെ ചുമതല പ്രധാനമന്ത്രി നെഹ്‌റു 1961ല്‍ ഡോ. ഹോമി ജഹാംഗീര്‍ ഭാഭയെ ഏല്‍പ്പിച്ചു.

രാജ്യത്തെ മുതിര്‍ന്ന ശാസ്ത്രജ്ഞരുടെ ഒരു സംഘം ഭാഭയുടെ നേതൃത്വത്തില്‍ രൂപീകൃതമായി. ഡോ. വിക്രം സാരാഭായിയെ അതിന്റെ നായകനായി നിയോഗിച്ചു. റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ശാസ്ത്രസംഘം ഇരുനൂറോളം പ്രദേശങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ ഭൂമിയുടെ കാന്തികമധ്യരേഖയോട് വളരെ അടുത്ത സ്ഥിതി ചെയ്യുന്നുവെന്ന പരിഗണനയില്‍ കേരളത്തിലെ തുമ്പ തിരഞ്ഞെടുക്കപ്പെട്ടു. 1963 ഒക്ടോബറില്‍ തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ (TERLS) സ്ഥാപിതമായി.

1963 നവംബര്‍ 21ന് വൈകിട്ട് 6.25ന് ഭാരതത്തിന്റെ ആദ്യ റോക്കറ്റ് തുമ്പയില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു.

ഭാരത ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ഡോ. ഭാഭയാണ്. 1966 ജനുവരി 24ന് 56-ാം വയസ്സില്‍ ആല്‍പ്‌സ് പര്‍വ്വതത്തിനു മീതെ പറക്കവേ വിമാനാപകടത്തില്‍ അദ്ദേഹം അന്തരിച്ചു. ഭാരതത്തിന്റെ ബഹിരാകാശ പദ്ധതിയുടെ പിതാവ് സാരാഭായിയാണ്. 1971 ഡിസംബര്‍ 30ന് 52-ാം വയസ്സില്‍ കോവളത്ത് വച്ച് അദ്ദേഹം വിടചൊല്ലി.

Recent Posts