ന്യൂദൽഹി: ദൽഹി സ്ഫോടനത്തിന് പുറമെ ഇന്ത്യയ്‌ക്കെതിരായ ചാവേർ ആക്രമണത്തിനുള്ള ബ്ലൂപ്രിന്റ് പാകിസ്ഥാനിലെ ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദ് ഇതിനകം തയ്യാറാക്കിയിട്ടുള്ളതായി റിപ്പോർട്ട്. ചെങ്കോട്ട സ്‌ഫോടനത്തിന്റെ അന്വേഷണത്തിനിടെ ചാവേർ ആക്രമണത്തിന്റെ ബ്ലൂപ്രിന്റ് ഈ വർഷം പാകിസ്ഥാനിൽ തയ്യാറാക്കിയതാണെന്ന് ഏജൻസികൾ കണ്ടെത്തി. ഇത് ആദ്യത്തെ ചാവേർ ആക്രമണമാണെങ്കിലും ഇത് അവസാനത്തേതല്ല എന്നാണ് അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടാതെ ഭീകരവാദ ധനസഹായത്തിനും ജിഹാദിനുമായി ജെയ്‌ഷെ-ഇ-മുഹമ്മദ് ഒരു ‘ഡിജിറ്റൽ കോഴ്‌സ്’ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഒരു ചാവേർ സ്ക്വാഡിനെ തയ്യാറാക്കുന്നതിനായി ജെയ്‌ഷെ-ഇ-മുഹമ്മദ് ഹവാല വഴി വൻതോതിൽ ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്നും അന്വേഷണ വൃത്തങ്ങൾ പറഞ്ഞു.
ഇതുസംബന്ധിച്ച് ഏജൻസികൾക്ക് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ഒക്ടോബർ അവസാന വാരത്തിൽ, ചെങ്കോട്ട സ്ഫോടനത്തിന് 15 ദിവസം മുമ്പ് ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദ് “തുഹ്ഫത്ത് ഉൽ മോമിനത്ത്” എന്ന പേരിൽ ഒരു ഓൺലൈൻ കോഴ്‌സ് ആരംഭിച്ചു. സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത കോഴ്‌സാണിത്. മതപരവും ജിഹാദിസ്റ്റ് പരിശീലനവും നൽകുന്നതിനൊപ്പം സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുക എന്നതുമായിരുന്നു ഈ ഓൺലൈൻ കോഴ്‌സിന്റെ ലക്ഷ്യമെന്ന് അന്വേഷണ ഏജൻസിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
മസൂദ് അസറിന്റെ സഹോദരിമാരായ സാദിയ അസ്ഹർ, സമീറ അസ്ഹർ, ഷിയ അസ്ഹർ എന്നിവരുൾപ്പെടെയുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർമാരുടെ സ്ത്രീ ബന്ധുക്കളാണ് ഈ ഓൺലൈൻ കോഴ്‌സ് നടത്തുന്നത്. ജെയ്‌ഷെയുടെ ആന്തരിക ടെലിഗ്രാം, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ, മറ്റ് റാഡിക്കൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ കോഴ്‌സ് ഇതിനകം രഹസ്യമായി പ്രമോട്ട് ചെയ്തിട്ടുണ്ട്. കോഴ്‌സിൽ പ്രവേശനത്തിന് സ്ത്രീകൾക്ക് 700 പാകിസ്ഥാൻ കറൻസി ഈടാക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറയുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്, ടെലിഗ്രാം തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മദ്രസകളായി പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
അതേ സമയം ചൊവ്വാഴ്ച ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ ബംഗ്ലാദേശി എബിടി അംഗമായ ഇഖ്തിയാർ എന്നയാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ബംഗ്ലാദേശി എബിടി അംഗത്തെ ചോദ്യം ചെയ്തുവരികയാണ്. ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ഭീകരാക്രമണത്തിൽ ബംഗ്ലാദേശ് ബന്ധം സ്ഥിരീകരിക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിക്ക് നിരോധിത സംഘടനയായ അൻസാറുല്ല ബംഗ്ലാ ടീമുമായി (എബിടി) ബന്ധമുണ്ടെന്ന് സംശയിക്കുന്നു. സ്ഫോടനം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സഹായിച്ച ശൃംഖലയുടെ ഭാഗമാണ് ഇയാളെന്നാണ് അന്വേഷണ ഏജൻസിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഗൂഢാലോചനയിൽ അതിർത്തിക്കപ്പുറത്തുള്ള ബന്ധമാണ് ഇഖ്തിയാർ എന്ന പ്രതിക്ക് ഉള്ളതെന്ന് ഏജൻസികൾ വിശ്വസിക്കുന്നു. അഞ്ച് ദിവസം മുമ്പ്, ബംഗ്ലാദേശിലെ തീവ്ര സംഘടനകളും ലഷ്കർ-ഇ-തൊയ്ബയും തമ്മിൽ ഒരു ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് മീറ്റിംഗ് നടന്നതായി അന്വേഷണ ഏജൻസികൾ മനസ്സിലാക്കി. ഉന്നത എൽഇടി കമാൻഡർ സൈഫുള്ള സെയ്ഫും ബംഗ്ലാദേശ് സർക്കാർ ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുത്തിരുന്നതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
കൂടാതെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി ജില്ലകളായ മാൾഡ, മുർഷിദാബാദ് എന്നിവിടങ്ങളിലാണ് അന്വേഷണത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
















