രാജ്യമെമ്പാടും വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം അഥവാ എസ്‌ഐആറിനെതിരായ പ്രതിക്ഷേധം കേരളത്തില്‍ ഇടതുവലതു മുന്നണികള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. എസ്‌ഐആര്‍ ഇവിടെ അനുവദിക്കില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും നേരത്തെ വ്യക്തമാക്കിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടപ്പാക്കരുതെന്നും നീട്ടിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസും മുസ്ലിം ലീഗും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയുമാണ്. എസ്‌ഐആര്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്യൂ റേഷന്‍ ഫോം വീടുകളില്‍ എത്തിക്കുന്ന ബിഎല്‍ഒമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആണെന്നും ജോലിഭാരത്തിലാണെന്നും, ഇവരില്‍പ്പെട്ട ഒരാള്‍ മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നും ലീഗിന്റെ ഹര്‍ജിയില്‍ പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ആരോപണങ്ങളും ആക്ഷേപങ്ങളുമൊന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കിലെടുക്കുന്നില്ല. സമയക്രമം മാറ്റില്ലെന്നും, ഡിസംബര്‍ നാലിനകം എന്യൂമറേഷന്‍ ഫോം സ്വീകരിക്കല്‍ പൂര്‍ത്തിയാക്കണമെന്നും, ചില ബിഎല്‍ഒമാര്‍ ഇതിനോടകം ജോലി പൂര്‍ത്തിയാക്കിയെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ വൈഫൈ സൗകര്യമുള്ള ഇടങ്ങള്‍ സജ്ജമാക്കണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
എസ്‌ഐആര്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്‌ഐആര്‍ നടപ്പാക്കരുതെന്നാണ് ആവശ്യപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ്‌ഐആര്‍ നടപ്പാക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗുമൊക്കെ വാദിച്ചു. ഇതിനിടെയാണ് കണ്ണൂരില്‍ ഒരു ബിഎല്‍ഒ ആത്മഹത്യ ചെയ്തത്. ഇത് എസ്‌ഐആറിന്റെ മാനസിക സമ്മര്‍ദ്ദം കൊണ്ടാണെന്ന് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. എന്നാല്‍ ബിഎല്‍ഒയുടെ ആത്മഹത്യക്കു കാരണം എസ്‌ഐആറിന്റെ സമ്മര്‍ദ്ദമല്ലെന്നും, സിപിഎമ്മിന്റെ സമ്മര്‍ദ്ദമാണെന്നും ഒരു കോണ്‍ഗ്രസ് നേതാവു തന്നെ വെളിപ്പെടുത്തി. ഇത് തെളിയിക്കുന്ന ശബ്ദരേഖയും ഈ നേതാവ് പുറത്തുവിടുകയുണ്ടായി. എസ്‌ഐആറിന്റെ പേരില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് ബിഎല്‍ഒമാരുടെ കഷ്ടപ്പാടു കൊണ്ടല്ല, കള്ളവോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും എന്നുള്ളത്‌കൊണ്ടാണ്. കള്ളവോട്ട് ചെയ്യാന്‍ ആത്മഹത്യയെന്നല്ല, കൊലപാതകം വരെ സിപിഎം സൃഷ്ടിച്ചെന്നിരിക്കും. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അക്രമം നടത്തുകയെന്നത് സിപിഎമ്മിന്റെ പരമ്പരാഗത രീതിയാണല്ലോ. പശ്ചിമബംഗാളിലും കേരളത്തിലും ഈ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന്റെ രഹസ്യങ്ങളിലൊന്നും ആസൂത്രിതമായി കൃത്രിമം നടത്തുന്നതാണ്. ആറ്റിങ്ങല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് 40000 ഇരട്ട വോട്ടുകളാണ് പരാതി കൊടുത്ത് വെട്ടിനീക്കിയത്. എസ്‌ഐആറിലൂടെ മറ്റു മണ്ഡലങ്ങളിലും ഇത് സംഭവിക്കും എന്നതാണ് സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും ആശങ്കയ്‌ക്ക് കാരണം.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ചരിത്ര വിജയം നേടിയിരുന്നു. അവിടെ എസ്‌ഐആര്‍ നടന്നതിന് തൊട്ടു പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ബീഹാറില്‍ എസ്‌ഐആര്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിച്ചു, എസ്‌ഐആറിലൂടെ എല്ലാവരുടെയും പരാതി കെട്ടശേഷം 40 ലക്ഷത്തിലേറെ കള്ള വോട്ടര്‍മാരെയാണ് ബീഹാറില്‍ കണ്ടുപിടിച്ചത്. ഇവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ഇക്കൂട്ടത്തില്‍ ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരും ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ ഇക്കൂട്ടരുടെ വോട്ട് ലഭിച്ചിരുന്നവരാണ് എസ്‌ഐആറിനെ എതിര്‍ത്തത്.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതും, കോണ്‍ഗ്രസും ആര്‍ജെഡിയും ഇടതു പാര്‍ട്ടികളും തകര്‍ന്നടിഞ്ഞതും കേരളത്തിലെ ബിജെപി വിരുദ്ധരുടെ മനസ്സിലും തീ കോരിയിട്ടിരിക്കുകയാണ്. സത്യസന്ധമായ തെരഞ്ഞെടുപ്പ് നടന്നാല്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് സിപിഎമ്മിനും മുസ്ലിം ലീഗിനും നന്നായി അറിയാം. ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്യും. കേരള മോഡല്‍ തെരഞ്ഞെടുപ്പ് കൃത്രിമങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. 25 ലക്ഷത്തോളം കള്ള വോട്ടര്‍മാര്‍ കേരളത്തില്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ നീക്കം ചെയ്യപ്പെട്ടാല്‍ നഷ്ടം തങ്ങള്‍ക്കാണെന്നു കരുതുന്നവരാണ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് എസ്‌ഐആറിനെ എതിര്‍ക്കുന്നത്. എസ്‌ഐ ആര്‍ സമാന്തര പൗരത്വ പരിശോധനയാണെന്നും മറ്റും പ്രചരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. എസ്‌ഐആര്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ലല്ലോ. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കുന്നില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സിപിഎമ്മിനു വേണ്ടി ഈ പണിയാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും എടുക്കുന്നത്. ബീഹാറില്‍ അനുവദിച്ച എസ്‌ഐആര്‍ കേരളത്തില്‍ സുപ്രീം കോടതി തടയുമെന്ന് കരുതാനാവില്ല.
















