ന്യൂയോര്‍ക്ക്: ഗാസയില്‍ അന്താരാഷ്‌ട്ര സേനയെ വിന്യസിക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകാരം നല്‍കി. പിന്നാലെ ഹമാസ് എതിര്‍പ്പുമായി എത്തി. തങ്ങളുടെമേല്‍ അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഇസ്രയേല്‍ അനുകൂല ശ്രമമാണെന്നും ഹമാസ് ആരോപിച്ചു.
എന്നാല്‍ യുഎസ് അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി സുരക്ഷാ കൗണ്‍സിലിലെ 13 അംഗങ്ങള്‍ വോട്ടുചെയ്തു. ചൈനയും റഷ്യയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഹമാസിന്റെ എതിര്‍പ്പിന് മറുപടിയായി ഏതുവിധേനയും ഗാസയെ സൈനിക മുക്തവും ഹമാസിനെ നിരായുധീകരിക്കുകയും ചെയ്യുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ് മുന്നോട്ടുവച്ച കരാറിലെ 20 വ്യവസ്ഥകളില്‍ ഒന്നായിരുന്നു രാജ്യന്തര സേനയെ നിയമിക്കുക എന്നത്.
‘ഞാൻ അധ്യക്ഷനായ ബോർഡിന്റെ സമാധാന പദ്ധതിയെ അംഗീകരിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന വോട്ട്. ഐക്യരാഷ്‌ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി ഇത് മാറും. ഒപ്പം ലോകം മുഴുവൻ സമാധാനത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും’ -ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘ഇന്നത്തെ പ്രമേയം ഗാസയെ അഭിവൃദ്ധിപ്പെടുത്താനും ഇസ്രയേലിന് സുരക്ഷിത ബോധം നല്‍കി അവർക്ക് മുന്നോട്ട് പോകാനുള്ള ഒരു അന്തരീക്ഷം സൃഷ്‌ടിക്കാനും സഹായിക്കുന്ന മറ്റൊരു സുപ്രധാന ചുവടുവയ്‌പ്പാണ്.’ -വോട്ടെടുപ്പിന് ശേഷം ഐക്യരാഷ്‌ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞു.
ട്രംപിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രമേയം പലതവണ ചർച്ച ചെയ്യപ്പെടുകയും പരിഷ്‌കരിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. യുദ്ധത്തിൽ തകർന്ന പലസ്‌തീൻ പ്രദേശത്ത് ഒക്ടോബർ 10 ന് ഇസ്രയേലും ഹമാസും തമ്മില്‍ ഒരു വെടിനിർത്തല്‍ കരാറിലേക്കെത്തിച്ച ട്രംപിന്റെ സമാധാന പദ്ധതിയ്‌ക്കുള്ള അംഗീകാരമാണിത്.
2023 ഒക്ടോബർ 7 ന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച യുദ്ധം രണ്ട് വർഷം പിന്നിട്ടിരിക്കുകയാണ്. യുദ്ധം ഗാസ മുനമ്പില്‍ വൻ നാശനഷ്‌ടങ്ങളുണ്ടാക്കി. അതിർത്തി പ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിനും ഗാസ മുനമ്പിനെ സൈനികവത്‌ക്കരിക്കുന്നതിനും സഹായിക്കുന്നതിന് ഇസ്രയേലുമായും ഈജിപ്‌തുമായും പുതുതായി പരിശീലനം ലഭിച്ച പലസ്‌തീൻ പൊലീസുമായും ചേർന്ന് പ്രവർത്തിക്കുന്ന ഒരു അന്താരാഷ്‌ട്ര സേന (ISF)യെ വിന്യസിക്കാൻ സമാധാന പദ്ധതിയില്‍ പറയുന്നുണ്ട്. ഒപ്പം ഗാസയ്‌ക്കായി ഒരു ഭരണ സമിതിയെ രൂപീകരിക്കാനും പദ്ധതിയില്‍ പറയുന്നു. ട്രംപായിരിക്കും ഇതിന് നേതൃത്വം നല്‍കുക. 2027 അവസാനം വരെ ഈ അധികാരം നിലനിൽക്കും.
ചുരുക്കി പറഞ്ഞാല്‍ ഭാവിയിലേക്ക് പലസ്‌തീൻ എന്ന രാഷ്‌ട്രത്തെ വിഭാവനം ചെയ്യുന്നതാണ് ട്രംപിന്റെ പദ്ധതിയെന്ന് പ്രമേയം പറയുന്നു. പലസ്‌തീൻ ആവശ്യപ്പെട്ട പരിഷ്‌കാരങ്ങൾ നടപ്പിലാക്കുകയും ഗാസയുടെ പുനർനിർമാണം നടക്കുകയും ചെയ്‌തു കഴിഞ്ഞാൽ, പലസ്‌തീന്റെ രാഷ്‌ട്ര പദവിക്ക് സാഹചര്യം ഒരുങ്ങുമെന്നും പ്രമേയം പറയുന്നു. യുഎൻ, ഐസിആർസി, റെഡ് ക്രസന്‍റ് എന്നിവയിലൂടെ മാനുഷിക സഹായ വിതരണങ്ങൾ പുനരാരംഭിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
അതേസമയം ഫലസ്‌തീന്റെ “രാഷ്‌ട്രീയവും മാനുഷികവുമായ ആവശ്യങ്ങളും അവകാശങ്ങളും” പാലിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് ഹമാസ് പ്രമേയം നിരസിച്ചു.
















