ന്യൂദല്‍ഹി: പാകിസ്ഥാനെ മുട്ടില്‍വീഴ്‌ത്തിയ ബ്രഹ്മോസ് വാങ്ങാന്‍ ഇന്തോനേഷ്യ ബിഡ് സമര്‍പ്പിച്ചുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്. ബുള്ളറ്റ് വേഗതയില്‍ പായുന്ന ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ശത്രുരാജ്യങ്ങളുടെ റഡാറുകള്‍ക്കോ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കോ പിടികൊടുക്കാത്ത വിനാശകാരിയായ ആയുധമാണ്. ഇന്ന് പാകിസ്ഥാന്‍ ഏറ്റവുമധികം ഭയപ്പെടുന്ന ഇന്ത്യയുടെ ആയുധമാണിത്.
“ലഖ്നോവില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മോസ് വാങ്ങാന്‍ ഇന്തോനേഷ്യ ബിഡ് അഭ്യര്‍ത്ഥിച്ചിരിക്കുന്നു”- രാജ് നാഥ് സിങ്ങ് ഇക്കാര്യം വെളിപ്പെടുത്തിയത് ഈയിടെ ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ നടന്ന ബിജെപി പ്രവര്‍ത്തകരുടെ യോഗത്തിലാണ്. ഇപ്പോഴത്തെ ഡോളര്‍-രൂപ വിനിമയനിരക്കില്‍ കണക്കാക്കിയാല്‍ ഏകദേശം 3982 കോടി രൂപയുടെ (450 മില്യണ്‍ ഡോളര്‍) കരാറാണ് ഇന്തോനേഷ്യ അയച്ചിരിക്കുന്നത്. ജക്കാര്‍ത്തയിലെ പ്രതിരോധമന്ത്രാലയ ഓഫീസില്‍ നിന്നാണ് ബ്രഹ്മോസ് ആവശ്യപ്പെട്ടുള്ള കരാര്‍ ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്.
ശ്രീരാമന്‍ നയങ്ങള്‍ പാലിച്ചിരുന്നുവെന്നും അതിനാലാണ് അദ്ദേഹത്തെ മര്യാദപുരുഷോത്തമന്‍ എന്ന് വിളിച്ചിരുന്നതെന്നും പൂര്‍ണ്ണമനസ്സോടെ പ്രവര്‍ത്തിക്കണമെന്നും രാജ് നാഥ് സിങ്ങ് ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
യുപിയില്‍ സ്ഥാപിച്ച പ്രതിരോധ ഇടനാഴിയിലാണ് പുതിയ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കാനുള്ള സംവിധാനമുള്ളത്. 300 കോടി രൂപയിലാണ് ഈ പ്രതിരോധഇടനാഴി സ്ഥാപിച്ചത്. യുപി സര്‍ക്കാര്‍ 197 ഏക്കര്‍ ഭൂമിയോളമാണ് സൗജന്യമായി നല്‍കിയിരിക്കുന്നത്. ഈയിടെ ഇവിടെ നിര്‍മ്മിച്ച ബ്രഹ്മോസ് മിസൈലിന്റെ ആദ്യബാച്ച് പുറത്തിറക്കിയിരുന്നു. 2025 ഒക്ടോബര്‍ 18ന് നടന്ന ഈ സുപ്രധാന ചടങ്ങില്‍ യോഗിയ്‌ക്കൊപ്പം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുത്തിരുന്നു. 2025 മെയ് 11 മാത്രം ഉദ്ഘാടനം ചെയ്യപ്പെട്ട കേന്ദ്രത്തിലാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആദ്യബാച്ച് ബ്രഹ്മോസ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. ഇത് പ്രതിരോധരംഗത്തെ മുന്നേറ്റത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്രത്തോളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവാണ്. ഇവിടെ അത്യാധുനിക ഇന്‍റഗ്രേഷന്‍ ടെസ്റ്റ് ഫെസിലിറ്റി ഉണ്ട്. മിസൈലുകളുടെ നിര്‍മ്മാണം, അസംബ്ലിങ്ങ്, ടെസ്റ്റിംഗ് എന്നിവ ഇവിടെ നടത്താനാകും.
ഇന്ത്യ പ്രതിരോധക്കയറ്റുമതിയില്‍ ബ്രഹ്മോസ് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. .ഫിലിപ്പൈന്‍സ് ഏകദേശം 3300 കോടി രൂപയുടെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റുകള്‍ വാങ്ങിയിരുന്നു.
















