കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറിത്തുടങ്ങുമ്പോള്‍ ആരവങ്ങളില്ലാതെ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയും കണ്ണൂര്‍ നഗരത്തിലെ കന്റോണ്‍മെന്റ് മേഖലയും. രണ്ട് വര്‍ഷത്തിനുശേഷമാണ് മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് നടക്കുക. മറ്റിടങ്ങളില്‍ 2020ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മട്ടന്നൂരില്‍ 2022ലായിരുന്നു. 2027 സപ്തംബര്‍ വരെ കാലാവധിയുണ്ട്. 1990 മുതല്‍ വര്‍ഷങ്ങളുടെ നിയമപ്രശ്‌നമാണ് മട്ടന്നൂരിനെ വേറിട്ടു നിര്‍ത്തുന്നത്. 1962ല്‍ പഴശ്ശി, പൊറോറ, കോളാരി പഞ്ചായത്തുകളെ സംയോജിപ്പിച്ചാണ് മട്ടന്നൂര്‍ പഞ്ചായത്ത് രൂപീകരിച്ചത്. 1990ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ മട്ടന്നൂരിനെ നഗരസഭയാക്കി. തുടര്‍ന്നു വന്ന കെ. കരുണാകരന്‍ സര്‍ക്കാര്‍ അത് റദ്ദാക്കി വീണ്ടും ഗ്രാമപഞ്ചായത്താക്കി.
പിന്നീടുള്ള നിയമപോരാട്ടത്തില്‍ 1996വരെ പഞ്ചായത്തും നഗരസഭയും അല്ലാത്ത വിധം അനിശ്ചിതത്വം തുടര്‍ന്നു. 1996ല്‍ എല്‍ഡിഎഫ് വീണ്ടും നഗരസഭയാക്കി. 1997ല്‍ മട്ടന്നൂര്‍ നഗരസഭയിലേക്ക് ആദ്യ തെരഞ്ഞെടുപ്പ് നടന്നു. അതിന് അനുസൃതമായി കാലാവധി പൂര്‍ത്തിയാകുന്ന മുറയ്‌ക്കാണ് തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നത്.
കന്റോണ്‍മെന്റ് വോട്ട് ചെയ്തിട്ട് പത്തുവര്‍ഷമായി….
കണ്ണൂര്‍ നഗരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കന്റോണ്‍മെന്റ് മേഖലയിലെ ഏതാണ്ട് 2500 വോട്ടര്‍മാര്‍ക്ക് കോര്‍പറേഷനില്‍ വോട്ടവകാശമില്ല. കന്റോണ്‍മെന്റ് ബോര്‍ഡിലേക്കാണ് ഇവര്‍ക്ക് വോട്ട്. ഇവിടെ 2015 ജനുവരി 12നായിരുന്നു അവസാന തെരഞ്ഞടുപ്പ്. കന്റോണ്‍മെന്റ് കോര്‍പ്പറേഷനുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പിന്നീട് ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പ് നടന്നില്ല. ബോര്‍ഡിന് തദ്ദേശസ്ഥാപനത്തിന്റെ മാതൃകയിലാണ് ചുമതലകള്‍. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും കന്റോണ്‍മെന്റിലുള്ളവര്‍ക്ക് വോട്ടുണ്ട്.
കണ്ണൂര്‍ നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ബര്‍ണശ്ശേരി പ്രദേശത്തെ 1938 ജനുവരി ഒന്നിനാണ് കന്റോണ്‍മെന്റാക്കിയത്. പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും സൈനിക ക്യാമ്പായിരുന്നു കന്റോണ്‍മെന്റ്. ഇപ്പോള്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ ആസ്ഥാനമാണ്. എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഭരണാധികാരി.
അഞ്ചുവര്‍ഷം കൂടുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ്. 12 അംഗ ഭരണസമിതിയില്‍ ആറു വാര്‍ഡുകളില്‍ നിന്ന് ജയിച്ചു വരുന്നവരും അഞ്ചു പേര്‍ സൈന്യത്തില്‍ നിന്നുള്ളവരുമാണ്. കന്റോണ്‍മെന്റിന്റെ ഒന്നു മുതല്‍ മൂന്നു വരെ വാര്‍ഡുകളില്‍ തദ്ദേശവാസികളും 4,5 വാര്‍ഡുകളില്‍ സൈനികരും കുടുംബാംഗങ്ങളും ആറാം വാര്‍ഡില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുമാണ് ഭൂരിഭാഗവും.
















