ന്യൂദൽഹി:ബീഹാറിലെ തെരഞ്ഞെടുപ്പു പരാജയത്തിനെ തുടർന്ന് ഇൻഡി മുന്നണിയിൽ അടിമൂക്കുന്നു. അടുത്ത ലോക്‌സഭാ-യുപി നിയലഗമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സമാജ്‌വാദി പാർട്ടി കരുക്കൾ നീക്കിത്തുടങ്ങി. നടന്നാലും നടന്നില്ലെങ്കിലും രാഷ്‌ട്രീയ ലൈൻ തയാർ. യുപിയിൽനിന്നാണ് ശബ്ദം കേൾക്കുന്നത്. മുദ്രാവാക്യം ഇങ്ങനെ: ഇനി രാഹുൽ മാറിനിൽക്കട്ടെ, അഖിലേഷ് നയിക്കട്ടെ.
കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിനു ശേഷം ഇൻഡി സഖ്യത്തിൽ ഉണ്ടായ വിള്ളലുകൾ പരമാവധി മുതലാക്കാനുള്ള പരിപാടികളിലാണ് ഘടകകക്ഷികൾ.
പാർട്ടി മേധാവി അഖിലേഷ് യാദവ് പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകണമെന്ന് സമാജ്വാദി പാർട്ടി നേതാക്കളിൽ ഒരു വിഭാഗം വിശ്വസിക്കുന്നു. 37 എംപിമാരുള്ള ലോക്സഭയിലെ മൂന്നാമത്തെ വലിയ പാർട്ടിയാണ് സമാജ്വാദി പാർട്ടിയെന്നും അതിനാൽ ഇൻഡി മുന്നണിയെ എസ്പ ി നയിക്കണമെന്നും നേതാവ് അഖിലേഷ് യാദവായിരിക്കട്ടെഎന്നും ലഖ്നൗ സെൻട്രലിൽ നിന്നുള്ള പാർട്ടി എംഎൽഎ രവിദാസ് മെഹ്റോത്ര ഇന്ന് അഭിപ്രായപ്പെട്ടു. പറച്ചിലിന്റെ യുക്തി ഇങ്ങനെയാണ്:
‘ഞങ്ങളുടെ പാർട്ടിയിലെ എല്ലാ ഭാരവാഹികളും, എംഎൽഎമാരും, എംപിമാരും അഖിലേഷ് ജി ഇൻഡി ബ്ലോക്കിനെ നയിക്കണമെന്ന് ആഗ്രഹിക്കുന്നു. (ലോക്‌സഭയിൽ) സമാജ്വാദി പാർട്ടി മൂന്നാമത്തെ വലിയ പാർട്ടിയാണ്, എല്ലാവരും പൂർണ്ണ സമവായത്തോടെ ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
2027 ലെ ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി കുറഞ്ഞത് 350 സീറ്റുകളിൽ മത്സരിക്കുമെന്നും മെഹ്റോത്ര പറഞ്ഞു. പാർട്ടിയുടെ സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇക്കാര്യത്തിൽ പാർട്ടിയുടെ ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് എംഎൽഎ പറഞ്ഞു.
99 എംപിമാരുമായി കോൺഗ്രസ് ലോക്‌സഭയിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ്, നിലവിൽ ഇൻഡി സഖ്യം നയിക്കുന്നു. എന്നിരുന്നാലും, ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിച്ച 61 സീറ്റുകളിൽ വെറും ആറ് സീറ്റുകൾ നേടിയ പാർട്ടിയുടെ ദയനീയ പരാജയം പ്രതിപക്ഷ സഖ്യത്തിൽ നേതൃമാറ്റം സംബന്ധിച്ച മുറുമുറുപ്പുകൾക്ക് കാരണമായിരിക്കുകയാണ്. ഇൻഡി സഖ്യത്തിന് നേതൃമാറ്റം ആവശ്യമാണെന്നും അതിന്റെ മേധാവി മമത ബാനർജി ആയിരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നിർദ്ദേശിച്ചു എന്നത് ശ്രദ്ധേയമാണ്.
‘ബിജെപിക്ക് ബീഹാറിൽ നല്ല സംഘടനാ ശക്തിയുണ്ട്, കോൺഗ്രസ് അവരെ മറികടക്കാൻ പരാജയപ്പെട്ടു, അത് വോട്ട് ഫലങ്ങളിൽ പ്രതിഫലിച്ചു. എന്റെ വാക്കുകൾ ശ്രദ്ധിക്കുക, 2026 ലെ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ ടിഎംസി കേവല ഭൂരിപക്ഷത്തോടെ വിജയിക്കും… അതെ, ബിജെപിയുടെ വർഗീയ, ഭിന്നിപ്പിക്കുന്ന, സ്വേച്ഛാധിപത്യ, ജനാധിപത്യവിരുദ്ധ രാഷ്‌ട്രീയത്തിനെതിരെ പോരാടാൻ ബിജെപി ഇതര മുന്നണിയുടെ മുഖമായിരിക്കണം ദീദി,’ ടിഎംസി എംപി കല്യാൺ ബന്ദോപാധ്യായ കഴിഞ്ഞ ആഴ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു.
അതായത് കാര്യങ്ങൾ ഇനി അടിച്ചമർത്തിയിട്ടു കാര്യമില്ല, രാഹുലിനെക്കൊണ്ട് മുന്നോട്ടു പോകാനാവില്ല എന്നാണ് യുക്തി പറയുന്നത്. എന്നാൽ, മുമ്പും ബിജെപി വിരുദ്ധ മുന്നണിയുടെ പ്രശ്‌നം നേതൃത്വത്തെ ചൊല്ലിയായിരുന്നു. അന്ന് മുലായം സിങ്ങും ലല്ലു പ്രസാദ് യാദവും തമ്മിലുള്ള മൂപ്പിളമ തർക്കം ആയിരുന്നു ഒരു കാരണം. ഇന്നിപ്പോൾ അത് അഖിലേഷ് യാദവും, തേജസ്വി യാദവും തമ്മിൽ ആകാനുള്ള സാധ്യതകളും ഏറെയാണ്.
















