ജെറുസലെം : ഇസ്രയേല്‍ ഗാസയെ രണ്ടായി മുറിക്കുമെന്നും പലസ്തീനികള്‍ക്ക് ലഭിക്കുക ഇപ്പോഴുള്ളതിന്റെ 50 ശതമാനം മാത്രം സ്ഥലമാണെന്നും റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിലെ ഗാസ വാദികള്‍ എന്തുചെയ്യും എന്ന ചോദ്യം ഉയരുകയാണ്.
അമേരിക്ക ഗാസയില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതിയനുസരിച്ച് തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കില്ല. മാത്രമല്ല, ഗാസയിലേക്ക് ഇനി ഒരു ട്രക്ക് കടക്കണമെങ്കില്‍ ഇസ്രയേല്‍ പച്ചക്കൊടി വീശണം എന്ന സ്ഥിതിയാണ് ഉണ്ടാകുക. ഇതോടെ ഹമാസ് എന്ന ഭീകരവാദികള്‍ കാരണം ഗാസയിലെ പലസ്തീന്‍ ജനതയുടെ ജീവിതം കൂടുതല്‍ നരകതുല്ല്യമാകും.
യുഎസ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴുള്ള ഗാസയെ രണ്ടാക്കി മുറിക്കും. റെഡ് സോണ്‍, ഗ്രീന്‍ സോണ്‍ എന്നിങ്ങനെയാണ് ഗാസയെ മുറിക്കുക. ഇതില്‍ റെഡ് സോണ്‍ എന്ന് പേരിട്ട സ്ഥലമാണ് പലസ്തീനികള്‍ക്ക് ലഭിക്കുക. അത് ഇപ്പോഴുള്ള ഗാസയുടെ പാതിയില്‍ താഴെയുള്ള സ്ഥലം മാത്രമാണ്. ഗാസയെ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ രൂപരേഖ. ഇതില്‍ റോസ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗമാണ് പലസ്തീനികള്‍ക്ക് നല്‍കാന്‍ പോകുന്ന റെഡ് സോണ്‍.
ഗ്രീന്‍ സോണ്‍ ഇസ്രയേലിന്റെ നിരിക്ഷണത്തിലായിരിക്കും. ഗാസയുടെ ഗ്രീന്‍ സോണ്‍ എന്ന പാതി സ്ഥലം ഇസ്രയേല്‍ കയ്യടക്കിവെയ്‌ക്കില്ലെങ്കിലും ഇസ്രയേലിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലും ആയിരിക്കും ഈ സ്ഥലം. ഈ ഗ്രീന്‍ സോണിലൂടെ മാത്രമേ ഇനി റെഡ് സോണിലേക്ക് ഭക്ഷണമോ മരുന്നോ മറ്റെന്തും എത്തുകയുള്ളൂ. അതായത് ഇസ്രയേല്‍ സൈനികര്‍ സമ്മതിച്ചാല്‍ മാത്രമേ ഒരു വാഹനം ഇനി പലസ്തീനികള്‍ താമസിക്കാന്‍ പോകുന്ന ഗാസയിലെ റെഡ് സോണിലേക്ക് കടക്കുകയുള്ളൂ. ഇതിന് രണ്ടിനും ഇടയില്‍ യെല്ലോ സോണ്‍ എന്ന പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ അന്താരാഷ്‌ട്ര സേനയെ വിന്യസിക്കാനാണ് അമേരിക്കയുടെ പദ്ധതി എന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യെല്ലോ സോണില്‍ തുടക്കത്തില്‍ ആയിരം ഫ്രഞ്ച് സൈനികരെയും 1500 ബ്രിട്ടീഷ് സൈനികരെയും വിന്യസിക്കും. നെതര്‍ ലാന്‍റ്, നോര്‍ഡിക് രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും എത്തും. എന്തായാലും സമഗ്രഗാസ പുനര്‍നിര്‍മ്മാണം ഉണ്ടാകില്ലെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ തന്നെ 20 ലക്ഷം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും സുരക്ഷയും നല്‍കിവരുന്നുണ്ട്. അതായത് യുദ്ധത്തില്‍ നഷ്ടം പലസ്തീനികള്‍ക്ക് തന്നെ. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കില്ല. പകരം ആ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ഇനി ഗാസയിലേക്ക് ഭക്ഷണമായാലും മരുന്നായാലും ഇസ്രയേലിന്റെ സമ്മതത്തോടെ മാത്രമേ കടത്താന്‍ കഴിയൂ.
ഇതോടെ പലസ്തീന്‍കാരുടെ നേതൃത്വത്തില്‍ സ്വതന്ത്രഭരണകൂടം ഗാസയില്‍ സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പാകില്ല. ചുരുക്കത്തില്‍ പലസ്തീന്‍കാരുടെ ജീവിതം ഹമാസ് എന്ന ഭീകരര്‍ കാരണം കൂടുതല്‍ നരകതുല്ല്യമായി എന്നേ പറയേണ്ടൂ. അതേ സമയം മധ്യസ്ഥതയില്‍ ഇടപെട്ട ഈജിപ്തിനും ഖത്തറിനും ഈ പദ്ധതിയില്‍ എതിര്‍പ്പുണ്ടെന്ന് പറയുന്നു.
















