ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ച് കോടതി. ധാക്കയിലെ പ്രത്യേക ട്രിബ്യൂണൽ കോടതിയാണ് 2024ലെ കലാപത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീനയ്‌ക്ക് എതിരായ വിധി പറഞ്ഞത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷ വിധിച്ചത്.
മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി. അക്രമത്തിന് പ്രേരിപ്പിക്കുക, പ്രതിഷേധക്കാരെ കൊല്ലാൻ ഉത്തരവിടുക, പ്രക്ഷോഭത്തിനിടെ അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെടുക എന്നീ മൂന്ന് കുറ്റങ്ങളാണ് മേൽ ചുമത്തിയിരുന്നത്. ഹസീനയുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണ നടന്നത്. നിരായുധരായ വിദ്യാർഥികളാ പ്രതിഷേധകാർക്കെതിരായ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്ന രീതിയിലുള്ള പ്രകോപനപരമായ പ്രസംഗങ്ങൾ ഹസീന നടത്തിയതായും ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു.
ഷെയ്ഖ് ഹസീന പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഉത്തരവിട്ടതായും ട്രിബ്യൂണൽ കണ്ടെത്തി. വിദ്യാർഥിയായിരുന്ന അബു സയീദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാലിലേറെ തവണ തിരുത്തുവാൻ ഹസീനയുടെ സർക്കാർ ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായും ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. മുൻകാല നേതാക്കളെ വിചാരണ ചെയ്യാൻ അനുവദിക്കുന്ന രീതിയിൽ യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഐസിടി-ബിഡി നിയമം ഭേദഗതി ചെയ്തതോടെയാണ് ഹസീനയ്‌ക്കെതിരായ നിലവിലെ കേസിന് വഴിയൊരുക്കിയത്.
പ്രതിഷേധക്കാർക്കെതിരെ പ്രയോഗിക്കാൻ മാരകായുധങ്ങളും ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിക്കാൻ നിർദേശം നൽകിയതായും കോടതി കണ്ടെത്തി. പ്രതിഷേധകാർക്ക് നേരെയുണ്ടായ അക്രമങ്ങളിൽ ഹസീന ഉത്തരവാദിയാണെന്നും അതിന് കാരണക്കാരയവർക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി കുറ്റപ്പെടുത്തി.
ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട ഹസീന നിലവിൽ ഇന്ത്യയിൽ രാഷ്‌ട്രീയ അഭയം തേടിയിരിക്കുകയാണ്. “വിധി എന്തായിരിക്കുമെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അവർ അത് ടെലിവിഷനിൽ സംപ്രേഷണം ചെയ്യും. അവരെ കുറ്റവാളിയാക്കാൻ പോവുകയാണ്, വധശിക്ഷ വിധിക്കാനും സാധ്യതയുണ്ട്”- ഷെയ്ഖ് ഹസീനയുടെ മകൻ നേരത്തേതന്നെ പറഞ്ഞിരുന്നു.
‘അവർക്ക് എന്റെ അമ്മയെ എന്തുചെയ്യാൻ കഴിയും? എന്റെ അമ്മ ഇന്ത്യയിൽ സുരക്ഷിതയാണ്. ഇന്ത്യ അവർക്ക് പൂർണ്ണ സുരക്ഷ നൽകുന്നു’.-സജീദ് പറഞ്ഞു. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു സജീദിന്റെ പരാമർശം.
















