പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിന് പിന്നാലെ, ജെഡിയു മേധാവി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ വ്യാഴാഴ്ച സംസ്ഥാന തലസ്ഥാനമായ പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, ധർമ്മേന്ദ്ര പ്രധാൻ, ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പാട്നയിൽ തുടങ്ങിക്കഴിഞ്ഞു. ജില്ലയിലെ ഉന്നത ഭരണ, പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് ചടങ്ങുകൾക്ക് അന്തിമരൂപം നൽകി. 243 അംഗങ്ങളുള്ള നിയമസഭയില്‍ 202 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ ബിഹാറില്‍ വീണ്ടും അധികാരത്തിലെത്തുന്നത്. 89 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. നിതീഷ് കുമാറിന്റെ ജെഡിയുവിന് 85 സീറ്റുകളാണുള്ളത്. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 19 സീറ്റുകളുമുണ്ട്.
ബിജെപിക്കും ജെഡിയുവിനും തുല്യ മന്ത്രിസ്ഥാനങ്ങളുണ്ടാകുമെന്നാണ് സൂചന. ജെഡിയു എംഎൽഎമാർ ഇന്ന് പാട്നയിൽ പ്രത്യേക യോഗം ചേരുന്നുണ്ട്. ബിജെപി നിയമസഭാ കക്ഷിയോഗം നാളെ ചേരും.
















