ന്യൂദല്‍ഹി: ഇന്ത്യ 2023ല്‍ ചന്ദ്രനിലേക്ക് അയച്ച ചന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തിരിച്ചെത്തി അപൂര്‍വ്വവും വിലമതിക്കാനാവത്തതുമായ വിവരങ്ങള്‍ ഐഎസ്‍ആര്‍ഒയ്‌ക്കു നല‍്കുന്നതായി റിപ്പോര്‍ട്ട്. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ദൈവഹിതം പോലെയാണ് കാര്യങ്ങള്‍ നടന്നത്. അമേരിക്കയിലെ നാസയ്‌ക്ക് പോലും ലഭിക്കാത്ത ഭാഗ്യമാണ് ഭാരതത്തിന് ലഭിച്ചതെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
ഓര്‍മ്മയുണ്ടോ ആ ദിവസം? 2023ജൂലായ് 14നാണ് ഐഎസ്ആര്‍ഒ ചന്ദ്രയാൻ 3വിക്ഷേപിച്ചത്. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ആളില്ലാ ദൗത്യം. അധികമാരും നേടാത്ത നേട്ടമാണ് അന്ന് ഇന്ത്യ സ്വന്തമാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍റിംഗ് നടത്തുകയായിരുന്നു. ആഗസ്റ്റിൽ ചന്ദ്രന്റെ150കിലോമീറ്റർ മുകളിലെത്തിയ ചന്ദ്രയാൻ 3പേടകത്തിന്റെ ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മൃദുവായി ലാന്‍ഡ് ചെയ്തു. റോവര്‍ ചന്ദ്രന്റെ ഉപരിതലത്തിലൂടെ നടന്നു. റോവര്‍ ഇറങ്ങിയ ചന്ദ്രനിലെ ആ സ്ഥാനത്തിന് അന്ന് നമ്മള്‍ ശിവശക്തി പോയിന്‍റ് എന്ന പേര് നല്‍കി. ലാന്‍ഡറിന്റെ പുറമേ ആലേഖനം ചെയ്ത ത്രിവര്‍ണ്ണപതാകയും അശോകസ്തംഭവും ചന്ദ്രനില്‍ എത്തിയത് വലിയ കയ്യടിയോടെ ഭാരതം അന്ന് സ്വീകരിച്ചു. പ്രപഞ്ചം ഉള്ള കാലത്തോളം ചന്ദ്രനില്‍ ഉണ്ടാകും.
ഇത് പഴയകഥ. ഇനി ഇപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് നോക്കാം. ഈ ചരിത്ര ദൗത്യത്തിനു ശേഷം ഒക്ടോബർ അവസാനത്തോടെ പ്രൊപ്പൽഷൻ മൊഡ്യൂൾ എന്ന ചന്ദ്രയാൻ 3 പേടകത്തിന്റെ ഭാഗം ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് അകന്നുപോയിരുന്നു. ഭൂമിയിൽ നിന്ന് ഒരു ലക്ഷം കിലോമീറ്റർ അടുത്തും മൂന്ന് ലക്ഷം കിലോമീറ്റർ അകന്നുമുള്ള ബഹിരാകാശമേഖലയിൽ ഗതിനിയന്ത്രണം കൈവിട്ട് ചന്ദ്രയാന്‍ 3ന്റെ പ്രോപ്പള്‍ഷന്‍ മൊഡ്യൂള്‍ ചുറ്റിത്തിരിയുകയായിരുന്നു. എന്നാല്‍ ഈ പേടകം ഇപ്പോഴിതാ സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി. ഇത് ദൈവഹിതമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്. അമേരിക്കയിലെ ബഹിരാകാശസ്ഥാപനമായ നാസയ്‌ക്ക് പോലും ലഭിക്കാത്ത ഭാഗ്യമാണ് ഭാരതത്തെ അനുഗ്രഹിച്ചിരിക്കുന്നത്. ഈ അത്ഭുതം സംഭവിച്ചത് നവമ്പര്‍ നാലിനാണ്. ആരും ഒന്നും ചെയ്യാതെ നവംബർ 4ന് ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ ആകർഷണവലയത്തിൽ പെട്ട് ചന്ദ്രനിലേക്ക് അടുക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.
.
ബഹിരാകാശത്ത് ഐഎസ്ആര്‍ഒയുടെ നിയന്ത്രണങ്ങളില്‍ നിന്നും കൈവിട്ട് അകന്നുപോയ പേടകം രണ്ടു വർഷത്തിനുശേഷം ഐഎസ് ആര്‍ഒ യുടെ നിയന്ത്രണസംവിധാനമായ ടെലിമെട്രി പരിധിയിലേക്ക് വീണ്ടുമെത്തിയിരിക്കുന്നു. എന്ന് മാത്രമല്ല, നിർണ്ണായകമായ വിവരങ്ങള്‍ കൈമാറുകയും ചെയ്ത് തുടങ്ങി. സൗരോർജ്ജം സ്വയം സ്വീകരിച്ചാണ് ഈ പേടകം പ്രവര്‍ത്തിക്കുന്നത്. ബഹിരാകാശത്തെ അപ്രതീക്ഷിത മാറ്റങ്ങളും പേടകങ്ങളുടെ സഞ്ചാരപഥങ്ങളിൽ ഗ്രഹങ്ങളുടെ ആകർഷണസ്വഭാവങ്ങൾ മാറിമറിയുന്നതിന്റെ പുതിയപാഠങ്ങളാണ് ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. പേടകം ചന്ദ്രന്റെ ഉപരിതലത്തിലെ ചിത്രങ്ങളും ഐഎസ് ആര്‍ഒയക്ക് നല്‍കി. ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്ക് നിർണ്ണായകമാണ് ഈ വിവരങ്ങളെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഐഎസ് ആര്‍ഒ പേടകത്തെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുവരികയാണ്. നവംബർ 11ന് പേടകം ചന്ദ്രന്റെ 4500കിലോമീറ്റർ അടുത്തേക്ക് പോയി. ഭൂമിയിൽ നിന്ന് നാലുലക്ഷം കിലോമീറ്റർ അകലെയാണ് ചന്ദ്രൻ.
















