തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് എന്ന യുവാവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി. ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലും ഉണ്ടായിരുന്നില്ലെന്നും ഒരു കാലത്തും ബിജെപിയുടെ പ്രവര്‍ത്തകനായിരുന്നില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടത്-വലത് മുന്നണികള്‍ ആനന്ദിന്റെ ആത്മഹത്യ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഒരു ഘട്ടത്തിലും ആനന്ദിന്റെ പേര് ഉയര്‍ന്ന് വന്നിട്ടില്ല. ബിജെപി ജനാധിപത്യ രീതിയിലാണ് സ്ഥാനാര്‍തഥികളെ തെരഞ്ഞെടുക്കുന്നതും പ്രഖ്യാപിക്കുന്നതും. വാര്‍ഡ് തലത്തില്‍ നിന്നും ആനന്ദിന്റെ പേര് ഉയര്‍ന്ന് വന്നിട്ടില്ല.
ഇന്‍ഡി മുന്നണിയുടെ ഭാഗമായ ഉദ്ദവ് താക്കറയുടെ ശിവസേനയില്‍ അംഗത്വമെടുത്തയാളാണ് ആനന്ദ്. കോണ്‍ഗ്രസിനും സിപിഎമ്മിനും ഒപ്പം നില്‍ക്കുന്ന ശിവസേനയിലാണ് ആനന്ദ് അഗത്വമെടുത്തിരിക്കുന്നത്. പരാജയ ഭീതി മുന്നില്‍ക്കണ്ട് ഇരുമുന്നണികളും ആനന്ദിന്റെ മരണം ബിജെപിക്കെതിരായ കുപ്രചാരണത്തിനായി ഉപയോഗിക്കുന്നു. തിരുവനന്തപുരത്ത് ബിജെപിക്ക് മേല്‍കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. അതില്‍ നിന്നുള്ള വിഭ്രാന്തിയാണ് കെ. മുരളീധരനും ശിവന്‍കുട്ടിയ്‌ക്കും.കെപിസിസി ഓഫീസ് വ്യഭിചാര കേന്ദ്രമാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയെ വിമര്‍ശിക്കാന്‍ വരേണ്ടതില്ല.
ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്‍. ശ്രീലേഖ, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ഹരികുമാര്‍, നേതാക്കളായ നെടുമങ്ങാട് രാജേഷ്, റീജ വിനോദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















