കൊച്ചി : അടിസ്ഥാനപരമായി താൻ വലതുപക്ഷ ആശയങ്ങൾക്കും ഹിന്ദുത്വ ഇന്ത്യ എന്ന സങ്കൽപ്പത്തിനും എതിരാണെന്ന് കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദൻ . ഇടതുപക്ഷം കൂടി ഹിന്ദുത്വ വഴിയിലേക്ക് നീങ്ങരുത്. അതുകൊണ്ടാണ് പിഎംശ്രീ പദ്ധതിയെ എതിര്‍ത്തത്. മരണം വരെ താന്‍ ഹിന്ദുത്വ രാഷ്‌ട്രീയത്തിന് എതിരായിരിക്കുമെന്നും കെ.സച്ചിദാനന്ദൻ ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ പറഞ്ഞു.
എതിർപ്പുകൾ തുറന്നുപറയും എന്ന് മുൻകൂട്ടി പറഞ്ഞാണ് താൻ സാഹിത്യ അക്കാദമി പ്രസിഡന്റായത്. സർക്കാരിൽ തനിക്ക് ശരിയല്ലെന്ന് തോന്നുന്നത് ഇനിയും പറയും. ആദ്യമായിട്ടായിരിക്കും ഒരു സാഹിത്യ അക്കാദമി പ്രസിഡന്റ് ഇത്തരത്തിൽ പ്രതികരിക്കുന്നത്.
ഇടതുപക്ഷം കൂടി ആ നിലപാടിലേക്ക് നീങ്ങിയാല്‍ നമ്മുടെ പ്രതീക്ഷകള്‍ മങ്ങും. അതുകൊണ്ടാണ് സര്‍ക്കാരിനെ പലപ്പോഴും ചോദ്യം ചെയ്യേണ്ടി വരുന്നത്. എന്തിനാണ് ഇത്തരത്തില്‍ സന്ധി ചേരുന്നത്? പണത്തിന് വേണ്ടി എന്തും ചെയ്യാമോ തുടങ്ങി രാഷ്‌ട്രീയത്തിനുമപ്പുറം ചോദ്യങ്ങള്‍ സമൂഹത്തില്‍നിന്നും ഉയരേണ്ടതുണ്ട്. ഭരണപക്ഷം പ്രതീക്ഷിക്കുന്ന പോലെ പെരുമാറാന്‍ പറ്റിയെന്ന് വരില്ല. സാഹിത്യഅക്കാദമി പ്രസിഡന്റായിരിക്കണമെന്ന് യാതൊരു ആഗ്രഹവുമില്ലെന്നും കെ. സച്ചിദാനന്ദന്‍ വ്യക്തമാക്കി













