ലഖ്നൗ: ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാരായ രണ്ട് ബ്രിട്ടീഷ് പൗരന്മാർ ഉത്തര്‍ പ്രദേശില്‍ സുരക്ഷാസേനയുടെ പിടിയിലായി. ഹസന് അമ്മാന് സലീം (35), സുമിത്ര ഷക്കീല്‍ ഒലീവിയ എന്നിവരെയാണ് സുരക്ഷാസേന പിടികൂടിയത്. നേപ്പാൾവഴി ഇന്ത്യയിലേക്ക് കടക്കവേ ഉത്തര്‍ പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ രുപായിദേഹാ അതിര്‍ത്തിയില്‍നിന്ന് പരിശോധനകള്‍ക്കായി ഇവരെ തടയുകയായിരുന്നു.
പാകിസ്താനിയായ മുഹമ്മദ് സലീമിന്റെ മകനാണ് ഹസന്. നിലവിലെ ഇയാളുടെ വിലാസം യുകെയിലെ മാഞ്ചസ്റ്ററാണ്. ജോണ്‍ ഫ്രെഡറിക്കിന്റെ മകളായ സുമിത്ര കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്നുള്ളയാണ്. നിലവില്‍ ഇവരുടെ വിലാസം യുകെയിലെ ഗ്ലൗസെസ്റ്ററാണ്.
പ്രാഥമിക ചോദ്യം ചെയ്യലിന് പിന്നാലെ സുരക്ഷാസേന ഇരുവരെയും ഉത്തര്‍ പ്രദേശ് പോലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ശനിയാഴ്ച രാവിലെ പത്തോടെയാണ് ഇരുവരും പിടിയിലായത്. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാസേന പരിശോധന ശക്തമാക്കിയിരിക്കുകയാണ്.











