പട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ കൊടുങ്കാറ്റില്‍ കടപുഴകിയത് വോട്ടര്‍മാരെ സംബന്ധിച്ച പരമ്പരാഗത ചിന്താഗതി. മുസ്ലിം വോട്ടര്‍മാര്‍ തങ്ങള്‍ക്കേ വോട്ട് ചെയ്യൂയെന്ന, ആര്‍ജെഡി, കോണ്‍ഗ്രസ് വിശ്വാസമാണ് തകര്‍ന്നത്.
പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും എന്‍ഡിഎക്ക് മുന്‍തൂക്കം ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. രണ്ടു മണ്ഡലങ്ങള്‍ ലഭിച്ചത് ബിജെപിക്കാണ്. കുറഞ്ഞത് 16 മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെങ്കിലും എന്‍ഡിഎക്ക് മേല്‍ക്കൈ ലഭിച്ചു. ഇത്തരം മേഖലകളിലെ എട്ടു സീറ്റുകള്‍ അധികമായി നിതീഷ് കുമാറിന്റെ ജെഡിയുവിനാണ് ലഭിച്ചത്.
ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്കും ഇത്തരം മേഖകളില്‍ ആറു സീറ്റു കിട്ടി. ഈ മേഖലകളെല്ലാം ആര്‍ജെഡി നേതൃത്വത്തിലെ മഹാഘട്ബന്ധന്‍ ശക്തി കേന്ദ്രങ്ങളായിരുന്നു. തേജ്വസിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചിട്ടും മുസ്ലിം മേഖലകളിലെ ഏഴു സീറ്റുകളാണ് മഹാസഖ്യത്തിന് നഷ്ടമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഈ മേഖലകളില്‍ ലഭിച്ച നാലു സീറ്റുകളും എന്‍ഡിഎ പിടിച്ചെടുത്തു.
ബീഹാറില്‍ 17.7 ശതമാനം മുസ്ലിങ്ങളാണ്. 2015ല്‍ 80 ശതമാനം മുസ്ലിങ്ങളും മഹാസഖ്യത്തിനാണ് വോട്ട് ചെയ്തത്. 2020ല്‍ ഇത് 77 ശതമാനമായി. ഇക്കുറി അതില്‍ വലിയ മാറ്റം വന്നു. സീമാഞ്ചലിലെ 24 സീറ്റുകളില്‍ മിക്കവയും എന്‍ഡിഎക്കാണ്. 44 ശതമാനം മുസ്ലിങ്ങളുള്ള കത്തിയഹാറില്‍ ഇക്കുറി ജയിച്ചത് ബിജെപിയുടെ തര്‍കിഷോര്‍ പ്രസാദാണ്. 38 ശതമാനം മുസ്ലിം വോട്ടര്‍മാരുള്ള പൂര്‍ണിയയില്‍ ബിജെപിയുടെ വിജയകുമാര്‍ ഖേംക ജയിച്ചത് 33,000 വോട്ടുകള്‍ക്കാണ്. പിന്നാക്കക്കാര്‍, കുര്‍മി, കുശ്വാഹ, ദളിതരായ മൂഷാഹര്‍ വംശം എന്നിവയെല്ലാം എന്‍ഡിഎക്ക് ഒപ്പം ഉറച്ചു നിന്നെന്നാണ് സൂചന.
സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും പുറമേ കൃഷിക്കാരും യുവജനതയും എന്‍ഡിഎ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. പട്ടിക ജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനു മാസം 2000 രൂപ, അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ (പ്രധാനമന്ത്രി ബീമാ യോജന) എന്നീ പ്രഖ്യാപനങ്ങളും വലിയ ചലനങ്ങളുണ്ടാക്കി.
















