ബീഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് വേണ്ടി നരേഷൻ നടത്തിയതിൽ പ്രധാനി റിപ്പോർട്ടർ ചാനൽ ആയിരുന്നു. തോൽവി ഉണ്ടായിട്ടും അത് അംഗീകരിക്കാൻ പോലും ആദ്യമൊന്നും ഇവർ തയ്യാറായില്ല. എന്നാൽ ബീഹാറിൽ തെരഞ്ഞെടുപ്പ് പരിപാടികൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ പോയ ആദിൽ പാലോട് എന്ന മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബിജെപി ഇത് അർഹിച്ച വിജയമാണെന്നും മഹാസഖ്യത്തിൽ തമ്മിലടി ആയിരുന്നെന്നും പ്രവർത്തനങ്ങൾ നാമമാത്രമായിരുന്നു എന്നും ആദിൽ ചൂണ്ടിക്കാണിക്കുന്നു.
ആദിലിന്റെ കുറിപ്പ് ഇങ്ങനെ,
ബിജെപിക്ക് ഇത് അർഹിച്ച വിജയം. ഇരുപത് ദിവസത്തോളം റിപ്പോർട്ടിങ്ങിനായി ബീഹാറിൽ ഉണ്ടായിരുന്നു. മഹാ’സഖ്യം’ എന്നത് പേരിൽ മാത്രം. പട്നയിൽ മഹാസഖ്യത്തിന്റെ കാര്യപരിപാടികൾ അന്വേഷിച്ചിറങ്ങിയ ആദ്യ ദിവസം തിരിച്ചറിഞ്ഞു സത്യം. തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഓഫീസ് പോലും ഈ ‘സഖ്യ’ത്തിന് ഇല്ല. കോൺഗ്രസ് ഒരുവഴിക്ക് ആർജെഡി മറ്റൊരു വഴിക്ക്. ഇത്രയും ദിവസം ഗ്രാമങ്ങളും നഗരങ്ങളും ചുറ്റിക്കറങ്ങിയിട്ട് കൈപ്പത്തി ചിഹ്നവും കോൺഗ്രസ് പ്രചാരണവും കണ്ടത് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രം.
സീറ്റ് തർക്കത്തിലും സഖ്യത്തിലെ അസ്വാരസ്യങ്ങളിലും ഇടപെടേണ്ട സമയം രാഹുൽ ഗാന്ധി വിദേശത്ത് ആയിരുന്നു. ജീവന്മരണ പോരാട്ടമായിട്ടും, പതിനൊന്ന് മണ്ഡലങ്ങളിൽ സിപിഐയും കോൺഗ്രസും ആർജെഡിയും പരസ്പരം സ്ഥാനാർഥികളെ നിർത്തി. പരസ്പരം കുറ്റം പറഞ്ഞു. ഇതെന്ത് സഖ്യമെന്ന് തോന്നിപ്പോകും!!
എന്നാൽ എൻഡിഎയിലേക്ക് നോക്കൂ. പട്നയിൽ ഇറങ്ങിയാൽ എന്ത് സഹായം വേണമെങ്കിലും ബിജെപിയുടെ വിശാലമായ മീഡിയ സെന്റർ സജ്ജം. തെരെഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം. അമിത് ഷായുടെ മേൽനോട്ടം. സീറ്റ് വിഭജനത്തിൽ നിതീഷ് കുമാർ അതൃപ്തി പ്രകടമാക്കിയതിന്റെ അടുത്ത ദിവസം നിതീഷ് -അമിത്ഷാ കൂടിക്കാഴ്ച. എണ്ണയിട്ട യന്ത്രം പോലെ ആയിരുന്നു എൻഡിഎ പ്രചരണം. അനാരോഗ്യം മൂലം വളരെ കുറച്ച് പൊതുയോഗങ്ങളിൽ മാത്രമാണ് നിതീഷ് കുമാർ പങ്കെടുത്തത്.
ആ കുറവ് കൂടി ബിജെപി നികത്തി. മോദി പതിവിലും കൂടുതൽ ശ്രദ്ധിച്ചു. സഖ്യ കക്ഷികളെന്നോ, സ്വന്തമെന്നോ നോക്കാതെ ബിജെപി ആദ്യന്തം ബീഹാർ മുഴുവൻ പണിയെടുത്തു. ഫലം കണ്ടു. ബിജെപിക്കിത് ജീവൻ മരണ പോരാട്ടം ആയിരുന്നു. മഹാസഖ്യത്തിന് ആയിരുന്നില്ല.
തേജസ്വി യാദവ് മാന്യനാണ്. മുഖ്യമന്ത്രിയാകേണ്ട നേതാവ്. കോൺഗ്രസിനെ ഒഴിവാക്കി, പാർട്ടി അടിത്തറ ശക്തിപ്പെടുത്തിയാൽ ആർജെഡിക്ക് നിഷ്പ്രയാസം കയറിവരാം.
















