പാറ്റ്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളിൽ മുന്നിലെത്തി. 243 സീറ്റുകളാണ് ആകെ. 2010 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ 206 സീറ്റുകിട്ടിയിരുന്നു. അന്ന് ബിജെപിക്ക് 91 സീറ്റും ജെഡിയുവിന് 115 സീറ്റുമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഇപ്പോൾ വരുന്ന തെരഞ്ഞെടുപ്പുഫലത്തിൽ 91 സീറ്റിൽ ബിജെപിയും 82 സീറ്റിൽ ജെഡിയുവുമാണ് മുന്നിൽ.
എക്സിറ്റ് പോളുകൾ പ്രവചിച്ച സീറ്റുകളെ പോലും മറികടന്നാണ് എൻഡിഎയുടെ തേരോട്ടം. ഇൻഡി സഖ്യത്തിന്റെ മഹാഗൺബന്ധന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 37 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എൻഡിഎ എത്തിയിരുന്നു.
തപാൽ വോട്ടെടുപ്പിലും എൻഡിഎയുടെ മുന്നേറ്റമായിരുന്നു. വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ച പ്രശാന്ത് കിഷോറിൻറെ ജൻ സ്വരാജ് പാർട്ടിക്കും ഒരുഘട്ടത്തിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. സംസ്ഥാനത്തെങ്ങും എൻഡിഎ വിജയാഹ്ലാദത്തിനുള്ള ഒരുക്കം പ്രവർത്തകർ തുടങ്ങി. എൻഡിഎക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എൽജെപി 21 സീറ്റിൽ മുന്നിട്ടുനിന്ന് മികച്ച പ്രകടനം നടത്തുകയാണ്.
പ്രതിപക്ഷത്താവട്ടെ, ആർജെഡി 25 സീറ്റിലും കോൺഗ്രസ് വെറും 4 സീറ്റിലും മുന്നിട്ടുനിൽക്കുന്നു. ഇന്ത്യാ സഖ്യത്തിലെ ഇടതുകക്ഷികളിൽ സിപിഐഎംഎൽ 5 സീറ്റിൽ മുന്നിലുണ്ട്. സിപിഎമ്മിനും സിപിഐക്കും ഒരു സീറ്റും നേടാനായില്ല. ജൻ സുരാജ് പാർട്ടി മത്സരിച്ച ഇടങ്ങളിലെല്ലാം പിന്നിലായി. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ചയാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചത്.
ബീഹാറിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ പോളിംങ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്.
















