ഹരിപ്പാട്: വടവൃക്ഷങ്ങള്‍ തണല്‍ വിരിച്ച മണ്ണാറശാല കാവില്‍, മഞ്ഞള്‍ സുഗന്ധം ഏറ്റുവാങ്ങിയ കാറ്റിന്റെ തലോടലില്‍ ലയിച്ചു നിന്ന പതിനായിരങ്ങള്‍ക്കു മുന്നിലേക്ക് നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവുമായി വലിയമ്മ സാവിത്രി അന്തര്‍ജ്ജനം എഴുന്നള്ളി. ആയിരം പൂര്‍ണ ചന്ദ്രന്മാരെ ദര്‍ശിച്ച് നാഗദൈവങ്ങളെ ഉപാസിച്ച സഫല ജന്മമായ വലിയമ്മയ്‌ക്കു മുമ്പില്‍ ഭക്തര്‍ മനമുരുകി പ്രാര്‍ത്ഥിച്ച് നാഗദൈവങ്ങളെ വണങ്ങി.
മണ്ണാറശാല ശ്രീനാഗരാജാ ക്ഷേത്രത്തിലെ പ്രസിദ്ധിയാര്‍ജിച്ച ആയില്യം എഴുന്നെള്ളിപ്പിന് ഇക്കുറി വന്‍തിരക്കായിരുന്നു.
ഉച്ചയ്‌ക്ക് 1.30ന് പൂജകള്‍ ആരംഭിച്ച് 1.45ന് നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവും കൈകളിലേന്തി വലിയമ്മ എഴുന്നള്ളി. ക്ഷേത്രത്തിന് ഒരുവലം വച്ച് ഇല്ലത്തെത്തി നാഗദൈവങ്ങളെ നിലവറയ്‌ക്ക് മുമ്പിലെ തളത്തില്‍ നാഗപദ്മ കളത്തിന് സമീപം പ്രതിഷ്ഠിച്ചു. പിന്നീട് അമ്മ നാഗദൈവങ്ങള്‍ക്ക് നൂറും പാലും കഴിച്ചു.
ആയില്യം പൂജകള്‍ രാവേറെ നീണ്ടു. കാരണവരായ എം.ജി. ജയകുമാറിന്റെ നേതൃത്വത്തില്‍ തട്ടിന്‍മേല്‍ നൂറും പാലും കഴിച്ചതോടെയാണ് ആയില്യം പൂജയ്‌ക്കും ഉത്സവത്തിനും പരിസമാപ്തിയായത്.
















